എപ്പിക്ക്യൂറസ്![]() എപ്പിക്ക്യൂറിയനിസം എന്നറിയപ്പെടുന്ന ദർശനവ്യവസ്ഥയുടെ സ്ഥാപകനായ ഗ്രീക്ക് ചിന്തകനായിരുന്നു എപ്പിക്ക്യൂറസ് (ഗ്രീക്ക്: Ἐπίκουρος, എപ്പിക്ക്യൂറോസ്; അർത്ഥം: "പങ്കാളി, സഖാവ്"; ജനനം:സാമോസ് ദ്വീപ്, ക്രി.മു. 341; മരണം: ഏഥൻസ്, ക്രി.മു. 270; 72 വയസ്സ്). അദ്ദേഹത്തിന്റെ മുന്നൂറോളം വരുന്ന രചനകളിൽ, ചില ശകലങ്ങളും ഏതാനും കത്തുകളും മാത്രമാണ് ലഭ്യമായുള്ളത്. എപ്പിക്ക്യൂറസിന്റെ പേരിൽ അറിയപ്പെടുന്ന ചിന്താവ്യവസ്ഥയുടെ വലിയൊരുഭാഗം ശിഷ്യന്മാരുടേയും വ്യാഖ്യാതാക്കളുടേയും സൃഷ്ടിയാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള വഴിയാണ് തത്ത്വചിന്തയ്ക്ക് അന്വേഷിക്കാനുള്ളതെന്ന് എപ്പിക്ക്യൂറസ് കരുതി. ശാന്തിയുടേയും ഭയരഹിത്യത്തിന്റേതുമായ "അതരാക്സിയ"(Ataraxia), വേദനയില്ലായ്മയുടെ "അപോനിയ"(Aponia) എന്നീ അവസ്ഥകൾ പ്രാപിച്ച്, സുഹൃത്തുക്കളോടൊത്ത് സ്വയം പര്യാപ്തിയിലുള്ള ജീവിതമാണ് അദ്ദേഹത്തിന്റെ ചിന്ത ലക്ഷ്യമാക്കിയത്. സുഖവും വേദനയുമാണ് നന്മ-തിന്മകളുടെ മാനദണ്ഡമെന്നും, മരണം ശരീരത്തിന്റേയും ആത്മാവിന്റേയും അന്ത്യമാകയാൽ അതിനെ ഭയപ്പെടേണ്ടതില്ലെന്നും, ദൈവങ്ങൾ മനുഷ്യരെ സമ്മാനിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ലെന്നും, പ്രപഞ്ചം സ്ഥലകാലസീമകൾ ഇല്ലാത്തതാണെന്നും, ലോകത്തിൽ സംഭവിക്കുന്നതെല്ലാം ശൂന്യതയിൽ പരമാണുക്കളുടെ ചലനത്തിന്റേയും പ്രതിപ്രവർത്തനത്തിന്റേയും ഫലമാണെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവിതംആദ്യകാലംക്രി.വ. 351-ൽ ഏഥൻസിൽ നിന്ന് ഈജൻ കടലിലെ സാമോസ് ദ്വീപിൽ കുടിയേറിയ ഏഥീനിയൻ പൗരന്മാരായിരുന്നു എപ്പിക്ക്യൂറസിന്റെ മാതാപിതാക്കളായ നിയോക്കിൾസും കേരസ്ട്രേറ്റും. ആ കുടിയേറ്റത്തിന് പത്തു വർഷത്തിനു ശേഷം ക്രി.വ. 341 ഫെബ്രുവരിയിലാണ് എപ്പിക്ക്യൂറസ് ജനിച്ചത്[1] പന്ത്രണ്ടാമത്തെ വയസ്സിൽ തത്ത്വചിന്തയുമായി പ്രണയത്തിലായ അദ്ദേഹം, പാംഫിലിയസ് എന്ന പ്ലേറ്റോണിക ഗുരുവിന്റെ കീഴിൽ അദ്ദേഹം നാലു വർഷം തത്ത്വചിന്ത പഠിച്ചു. പതിനെട്ടാം വയസ്സിൽ, രണ്ടുവർഷത്തെ സൈനികസേവനത്തിനായി എപ്പിക്ക്യൂറസ് ഏഥൻസിലേയ്ക്കു പോയി. നാടകകൃത്ത് മിയാൻഡർ എപ്പിക്ക്യൂറസിനൊപ്പം സൈനികസേവനം അനുഷ്ടിച്ചു.അലക്സാണ്ടർ ചക്രവർത്തിയുടെ മരണത്തിനുശേഷം, അദ്ദേഹത്തിന്റെ സേനാധിപന്മാരിലൊരാളായിരുന്ന പെർഡിക്കാസ് സാമോസിലുണ്ടായിരുന്ന ഏഥൻസുകാരെയെല്ലാം ഇന്നത്തെ ടർക്കിയിലുള്ള കൊളോഫോണിലേയ്ക്ക് നിർബ്ബന്ധപൂർവം മാറ്റി. ഏഥൻസിലെ സൈനികസേവനത്തിനൊടുവിൽ എപ്പിക്ക്യൂറസും കൊളോഫോണിൽ സ്വന്തം കുടുംബത്തോടു ചേർന്നു. അവിടെ അദ്ദേഹം ഡെമോക്രിറ്റസിന്റെ ആശയങ്ങൾ പഠിപ്പിച്ചിരുന്ന നൗസിഫേൻസിന്റെ ശിഷ്യനായി. അദ്ധ്യാപകൻ![]() ക്രി.മു. 311/10 കാലത്ത് എപ്പിക്ക്യൂറസ് മിറ്റിലീനിൽ അദ്ധ്യാപകനായെങ്കിലും അത് പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ അവിടം വിട്ടുപോകേണ്ടിവന്നു. തുടർന്ന് ലമ്പ്സാക്കൂസിൽ അദ്ധ്യാപകനായ അദ്ദേഹം അവിടത്തുകാരുടെ സഹായത്തോടെ ക്രി.മു. 306-ൽ ഏഥൻസിൽ ഒരു വിദ്യാലയം തുടങ്ങി. എപ്പിക്ക്യൂറസിന്റെ പ്രതിഭയേയും സ്വഭാവത്തേയും കുറിച്ച് മതിപ്പുതോന്നിയ ലമ്പ്സാക്കൂസുകാർക്ക് അദ്ദേഹത്തെ തങ്ങളുടെ വിദൂരനഗരത്തിനുമാത്രമായി വച്ചുകൊണ്ടിരിക്കുന്നത് സ്വാർത്ഥതയായിരിക്കുമെന്നു തോന്നി. അതിനാൽ ഏഥൻസിൽ വിദ്യാലയം തുടങ്ങാനായി 80 മിനാകൾ ധനസഹായം ചെയ്ത് അവർ അദ്ദേഹത്തെ അവിടേക്കയച്ചു. അപ്പോൾ അദ്ദേഹത്തിന് 35 വയസ്സുണ്ടായിരുന്നു.[2] സ്റ്റോയിക്കുകളുടെ സ്റ്റോആ, പ്ലേറ്റോയുടെ അനുയായികളുടെ അക്കാദമി എന്നീ വിദ്യാലയങ്ങളുടെ നടുവിലുള്ള ഒരു തോട്ടമാണ് എപ്പിക്ക്യൂറസ് തന്റെ വിദ്യാലയത്തിനായി തെരഞ്ഞെടുത്തത്. അതിനാൽ ആ പാഠശാല "ആരാമം" എന്നറിയപ്പെട്ടു. ഡെമോക്രിറ്റസ് അടക്കമുള്ള പല ചിന്തകരുടേയും സ്വാധീനം അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായിരുന്നു. എന്നാൽ എപ്പിക്ക്യൂറസ് ഇത്തരം സ്വാധീനങ്ങൾ തള്ളിപ്പറയുകയും താൻ സ്വയം പഠിച്ചവനാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. മനുഷ്യന്റെ ഭാഗധേയങ്ങൾ മുൻനിശ്ചിതമാണോ എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട്, ഡെമോക്രിറ്റസിന്റേതിൽ നിന്ന് ഭിന്നമായിരുന്നു.
സന്തുഷ്ടിയുടെ ഒരു പ്രധാനഘടകമായി എപ്പിക്ക്യൂറസ് കണക്കാക്കിയത് സൗഹൃദത്തെയാണ്. പലനിലയ്ക്കും അദ്ദേഹത്തിന്റെ വിദ്യാലയം, ഒന്നിച്ചു ജീവിക്കുന്ന ഒരു സുഹൃദ്‌വലയത്തെ അനുസ്മരിപ്പിച്ചു. എന്നാൽ തന്റെ അനുയായികൾക്കിടയിൽ അദ്ദേഹം ശ്രേണിബദ്ധമായ ഒരു ഘടന സൃഷ്ടിച്ചു. വിദ്യാലയത്തിന്റെ മൂല്യസിദ്ധാന്തങ്ങളോട് വിശ്വസ്തസ്തത പുലർത്തിക്കൊള്ളാമെന്ന ശപഥവും അതിലെ അംഗങ്ങൾക്ക് ഏടുക്കേണ്ടിയിരുന്നു. സ്വകാര്യജീവിതംഎപ്പിക്ക്യൂറസ് ഒരിക്കലും വിവാഹം കഴിച്ചില്ല. സുഹൃത്തുക്കളോടൊത്ത്, ഏറെ ലളിതമായി അടങ്ങിയൊതുങ്ങിയ ജീവിതമാണ് അദ്ദേഹം നയിച്ചത്. സമ്മാനം മോഹിച്ചോ ശിക്ഷയെ ഭയന്നോ ദൈവങ്ങളെ ആരാധിക്കുന്നതിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം നഗരത്തിലെ മതപരമായ ആചരണങ്ങളിലൊക്കെ ഉത്തരവാദിത്തബോധത്തോടെ പങ്കെടുത്തു. എന്നാൽ രാഷ്ട്രനീതിയിലും പൊതുകാര്യങ്ങളിലും നിന്ന് അദ്ദേഹം അകന്നു നിന്നു. സന്തുഷ്ടമായ ജീവിതത്തിന് ആവശ്യമായുള്ളത് ശുദ്ധവായുവും, സാധാരണഭക്ഷണവും, തലചായ്ക്കാനൊരിടവും, ഒരു കട്ടിലും, ഏതാനും പുസ്തകങ്ങളും ഒരു സുഹൃത്തും മാത്രമാണെന്ന് അദ്ദേഹം കരുതി. വെള്ളവും, ഇത്തിരി വീഞ്ഞും അപ്പവും പാൽക്കട്ടിയുമായിരുന്നു എപ്പിക്ക്യൂറസിന്റെ ആഹാരം.[ക] എല്ലാവരോടും എപ്പിക്ക്യൂറസ് ദയയോടെ പെരുമാറി. അദ്ദേഹം തന്റെ മാതാപിതാക്കളെ ബഹുമാനിക്കയും സഹോദരങ്ങളോട് ഔദാര്യപൂർവം പെരുമാറുകയും പരിചാരകരോട് ദയകാണിക്കുകയും ചെയ്തു. പരിചാരകർ ദാർശനികാന്വേഷണങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളികളായിരുന്നു. എപ്പിക്ക്യൂറസിന്റെ വിദ്യാലയത്തിൽ അടിമകൾക്കും സ്ത്രീകൾക്കും എല്ലാം പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയശിഷ്യന്മാരിൽ ഒരാൾ, തന്റെ തന്നെ അടിമ മൈസിസ് ആയിരുന്നു. ലിയോൺഷിയം എന്ന രാജദാസി(courtesan) എപ്പിക്ക്യൂറസിന്റെ വെപ്പാട്ടിയും ഇഷ്ടശിഷ്യയുമായി. അവളിൽ അദ്ദേഹത്തിന് ഒരു കുട്ടി ജനിക്കുകയും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ അവൾ അനേകം ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തു.[2] മരണംവിദ്യാലയത്തെ കുടുംബത്തിനു പകരമാക്കി, 36 വർഷം എപ്പിക്ക്യൂറസ് തന്റെ ആരാമത്തിൽ പഠിപ്പിച്ചു. വൃക്കയിലെ കല്ല് അദ്ദേഹത്തെ അലട്ടിയിരുന്നു.[5] ഒടുവിൽ അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി.[6] 72-ആമത്തെ വയസ്സിൽ മരിക്കുന്നതിനു തൊട്ടുമുൻപ്, കഠിനമായ വേദനയിലായിരിക്കെ അദ്ദേഹം സുഹൃത്തും ശിഷ്യനുമായിരുന്ന ലാമ്പ്സാക്കൂസുകാരൻ ഇഡോമെനിയസിന് ഇങ്ങനെ എഴുതി:
സിദ്ധാന്തങ്ങൾജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും അംശം മാത്രമായ മനുഷ്യന് അവയുടെ പൂർണ്ണതയെ വിശദീകരിക്കാൻ സാധിക്കുകയില്ലെന്നും അതിനാൽ തത്ത്വചിന്തയുടെ ധർമ്മം ലോകത്തെ വിശദീകരിക്കുകയല്ലെന്നും എപ്പിക്ക്യൂറസ് കരുതി. സന്തുഷ്ടിയ്ക്കുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തെ സഹായിക്കുകയാണ് തത്ത്വചിന്തയ്ക്ക് ചെയ്യാനുള്ളത്. തത്ത്വചിന്തയിൽ ഏറ്റവും ഉറപ്പോടെ സ്വീകരിക്കാവുന്ന നിലപാട് സുഖം നന്മയും വേദന തിന്മയും ആണെന്നതാണ്.[2] ജീവിതദർശനം![]() ഹർഷത്തിന്റേയും വേദനയുടേയും അനുഭവങ്ങളിൽ നിന്നാണ് നന്മതിന്മകൾ ഉറവെടുക്കുന്നതെന്ന വിശ്വാസമാണ് എപ്പിക്ക്യൂറിയൻ ചിന്തയുടെ അടിസ്ഥാനം. ഇതനുസരിച്ച്, ഹർഷദായകമായത് നന്മയും വേദനയുണ്ടാക്കുന്നത് തിന്മയുമാണ്. അതിനാൽ ഹർഷവും വേദനയുമാണ് നന്മതിന്മകൾ തമ്മിലുള്ള ധാർമ്മികമായ തിരിവിന്റെ ആത്യന്തികമായ അടിസ്ഥാനം. ചിലപ്പോഴെങ്കിലും ഹർഷത്തിനു പകരം നാം വേദന തെരഞ്ഞെടുക്കുന്നെങ്കിൽ അത് പിന്നീട് വലിയ ഹർഷത്തിലേയ്ക്കു നയിക്കും എന്ന പ്രതീക്ഷയിലാണ്. മരണത്തേയും ദൈവശിക്ഷയേയും ഓർത്തുള്ള ഭയത്തിൽ നിന്നുള്ള മുക്തി അദ്ദേഹം പ്രധാനമായി കരുതി. വേദനയില്ലാത്ത അവസ്ഥയിൽ നമുക്ക് ഹർഷം ആവശ്യമില്ല. സമ്പൂർണ്ണ ശാന്തിയുടെ അതരാക്സിയ എന്ന അവസ്ഥയിൽ അപ്പോൾ നാം എത്തിച്ചേരുന്നു.
സ്റ്റോയിക്കുകളേയും മറ്റും പോലെ എപ്പിക്ക്യൂറിയന്മാർ രാഷ്ട്രനീതിയിൽ താത്പര്യം കാട്ടിയില്ല. അത് കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കുകയേയുള്ളു എന്നു അവർ കരുതി. ഒറ്റപ്പെട്ട ജീവിതമാണ് എപ്പിക്ക്യൂറസ് നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ആരാമത്തെ ആധുനികകാലത്തെ കമ്മ്യൂണുകളോടുപമിക്കാം. അറിയപ്പെടാതെ ജീവിക്കുക; ആരുടേയും ശ്രദ്ധ ആകർഷിക്കാതെ ജീവിതത്തിലൂടെ കടന്നുപോവുക; മഹത്ത്വത്തെയോ, ധനത്തെയോ, അധികാരത്തെയോ പിന്തുടരാതെ, ഭക്ഷണവും സുഹൃത്തുക്കളുടെ സഹവാസവും മറ്റും നൽകുന്ന ഇത്തിരി സുഖങ്ങൾ ആസ്വദിച്ചു ജീവിക്കുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ. ധാർമ്മികതഅവനവനും മറ്റുള്ളവർക്കും ഏറ്റവും കുറച്ചു ദോഷം വരും വിധമുള്ള ജീവിതമാണ് പരമാവധി സന്തുഷ്ടിയിലേയ്ക്കുള്ള വഴി എന്ന പാരസ്പര്യത്തിന്റെ ധാർമ്മികത(Ethics of Reciprocity) ഗ്രീക്ക് ചിന്തയിൽ ആദ്യമായി അവതരിപ്പിച്ചത് എപ്പിക്ക്യൂറസാണ്. ഉപദ്രവങ്ങൾ പരമാവധി കുറച്ച് അവനവനും മറ്റുള്ളവർക്കും സന്തുഷ്ടി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു എപ്പിക്ക്യൂറസ് നിർദ്ദേശിച്ച ധാർമ്മികത:
ഭൗതികവീക്ഷണം![]() ശാസ്ത്രത്തിന്റേയും ശാസ്ത്രീയരീതിയുടേയും വികാസത്തിൽ എപ്പിക്ക്യൂറസിന്റെ ചിന്തയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നിരീക്ഷണങ്ങളുടേയും യുക്തി ഉപയോഗിച്ചുള്ള കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് അദ്ദേഹം നിർബ്ബന്ധിച്ചു. പ്രകൃതിയേയും ഭൗതികശാസ്ത്രത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ പല ആശയങ്ങളും ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെ പൂർവദർശനമായിരുന്നു. ക്രി.മു. 800-നും 200-നും ഇടയ്ക്ക്, ലോകത്താകമാനം സംഭവിച്ചതായി കരുതപ്പെടുന്ന ബൗദ്ധിക ഉണർവിന്റെ നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. എപ്പിക്ക്യൂറസിന്റെ ചിന്ത അദ്ദേഹത്തിനു മുൻപും അദ്ദേഹത്തിന്റെ കാലത്തുമുള്ള ഗ്രീക്ക് ചിന്തയിൽ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും ആ ചിന്താസരണികളുടെ പ്രതിനിധിയായ ഡെമോക്രിറ്റസിനെപ്പോലുള്ളവരോട് പലതരത്തിലും കടപ്പെട്ടുമിരുന്നു. ഡെമോക്രിറ്റസിനെപ്പോലെ അദ്ദേഹവും അണുവാദി(atomist) ആയിരുന്നു. പ്രപഞ്ചത്തിന്റെ മൗലികഘടകങ്ങളായിരിക്കുന്നത് ശൂന്യതയിൽ പറന്നുനടക്കുന്ന ഇത്തിരിപ്പോന്ന പദാർത്ഥകണങ്ങളായ അണുക്കളാണെന്ന് അദ്ദേഹം കരുതി. അണുക്കളെ അദ്ദേഹം നിറമോ, താപനിലയോ, സ്വരമോ, രുചിയോ, ഗന്ധമോ ഇല്ലാത്തവയായി സങ്കല്പിച്ചു. എന്നാൽ വലിപ്പത്തിലും, ഭാരത്തിലും, ആകൃതിയിലും അവയ്ക്കിടയിൽ വ്യത്യാസമുണ്ട്. പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം, അലക്ഷ്യമായി ചലിക്കുന്ന ഈ പദാർത്ഥകണങ്ങളുടെ കൂട്ടിമുട്ടലിന്റേയും, തെന്നിമാറലിന്റേയും, പ്രതിപ്രവർത്തനങ്ങളുടേയും ഫലമാണ്. അണുക്കൾ എപ്പോഴും നേർദിശയിൽ സഞ്ചരിക്കുന്നുവെന്ന ഡെമൊക്രിറ്റസിന്റെ വിശ്വാസം എപ്പിക്ക്യൂറസ് പങ്കിട്ടില്ല. അണുക്കളുടെ സഞ്ചാരപഥത്തിൽ ചിലപ്പോഴൊക്കെ അപഭ്രംശം(swerve) ഉണ്ടായേക്കാമെന്ന് അദ്ദേഹം കരുതി. മുൻകാലങ്ങളിലെ അണുസിദ്ധാന്തങ്ങൾ ഉൾക്കൊണ്ടിരുന്ന പൂർവനിശ്ചിതവാദത്തിൽ(determinism]] ചെന്നുപെടാതെ, തെരഞ്ഞെടുപ്പിനുള്ള മനുഷ്യമനസ്സുകളുടെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.[12] മൗലികകണികകളുടെ നിശ്ചിതമല്ലാത്ത അലക്ഷ്യചലനത്തെ സംബന്ധിച്ച ക്വാണ്ടം ബലതന്ത്രത്തിന്റെ കണ്ടെത്തലുകളുമായി ചേർന്നുപോകുന്നതാണ് എപ്പിക്ക്യൂറസിന്റെ ചിന്ത.
പിൽക്കാലചരിത്രംശിഷ്യന്മാരുടെ ഒരു ദീർഘപരമ്പര, എപ്പിക്ക്യൂറസിന്റെ കാലശേഷം അദ്ദേഹത്തിന്റെ സ്മരണയേയും ആശയങ്ങളേയും പരിപാലിച്ചു. അദ്ദേഹത്തോടുള്ള വിശ്വസ്തതമൂലം, നൂറ്റാണ്ടുകളോളം അവർ ഗുരുവിന്റെ വചനങ്ങൾ ഒരു വാക്കുപോലും മാറ്റാതെ കാത്തുപോന്നു. എന്നാൽ പലപ്പോഴും അനുയായികളുടെ വ്യാഖ്യാനങ്ങൾ എപ്പിക്ക്യൂറസിന്റെ ദർശനത്തെ ലളിതവൽക്കരിച്ച് തെറ്റിദ്ധാരണയ്ക്ക് ഇടം കൊടുത്തു. ഏറ്റവും പ്രധാന ശിഷ്യൻ ലാമ്പ്‌സാക്കൂസിലെ മെട്രോഡോറസ് "നല്ല കാര്യങ്ങളൊക്കെ ഉദരവുമായി ബന്ധപ്പെട്ടിരിക്കുന്നു" എന്ന ഒറ്റവാക്യത്തിൽ എപ്പിക്ക്യൂറിയൻ ചിന്തയെ സംഗ്രഹിച്ച് ഗ്രീസിനെ ഞെട്ടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. എതിരാളികൾ ഇതിനെ ആമാശയദർശനം (gastrology) എന്നു പരിഹസിച്ചു. പൊതുവേ, എപ്പിക്ക്യൂറസിന്റെ ചിന്തയെ യവനലോകം പരസ്യമായി നിന്ദിക്കുകയും സ്വകാര്യമായി പിന്തുടരുകയും ചെയ്തു. യവനീകരിക്കപ്പെട്ട യഹൂദരുടെ മേൽ അതു ചെലുത്തിയ സ്വാധീനത്തെ ഭയന്ന യഹൂദ റബ്ബൈമാർ അപ്പിക്കോറൊസ്(Apicoros) എന്ന പദത്തെ, മതത്യാഗി എന്നതിന്റെ പര്യായമാക്കി. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ ആരംഭപാദത്തിൽ, യുവാക്കളെ വഴിപിഴപ്പിക്കുന്നു എന്ന ആരോപണത്തിൽ, റോം എപ്പിക്ക്യൂറിയൻ ചിന്തകന്മാരെ പുറത്താക്കി. എന്നിട്ടും, കോൺസ്റ്റാന്റൈൻ ചക്രവർത്തിയുടെ കാലം വരെ എപ്പിക്ക്യൂറിയൻ ചിന്ത റോമിൽ പ്രചരിച്ചു.[2]
വിമർശനംഎപ്പിക്ക്യൂറസിന്റേത് സത്യസന്ധമായ വിശ്വാസസംഹിതയായിരുന്നു. സുഖത്തേയും ഇന്ദ്രിയാനുഭവങ്ങളേയും കുറിച്ച് പറഞ്ഞ നല്ലവാക്കുകൾ അദ്ദേഹത്തെ സാധാരണ ചിന്തകന്മാരിലും തത്ത്വാന്വേഷികളിലും നിന്ന് വ്യത്യസ്തനാക്കുന്നു. വേദനയുടെ അഭാവത്തെ ആനന്ദമായും, ജീവിതത്തിന്റെ സാഹസികതയിലും തികവിലും നിന്നുള്ള തിരിഞ്ഞോട്ടത്തെ ജ്ഞാനമായും കാണുന്ന നിഷേധാത്മകതയാണ് ആ ചിന്തയുടെ ഏറ്റവും വലിയ കുറവ്. അവിവാഹിതജീവിതത്തിനു പറ്റിയ ഒന്നാംതരം പദ്ധതിയായല്ലാതെ, സമൂഹത്തിനു വഴികാട്ടാൻ കെല്പുള്ള ദർശനമായി അതിനെ കണക്കാക്കാനാവില്ലെന്ന് വിൽ ഡുറാന്റ് പരിഹസിക്കുന്നു.[2][ഖ] സൂക്ഷ്മതയോ, അറിവിനുവേണ്ടിയുള്ള ദാഹമോ എപ്പിക്ക്യൂറസിന്റെ ചിന്തയിൽ കാണാനാവില്ല. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തത്തെ ഉൾക്കൊള്ളാനായെങ്കിലും, യവനശാസ്ത്രത്തിന്റേയും ദർശനത്തിന്റേയും സൃഷ്ടിയ്ക്കുപിന്നിൽ പ്രവർത്തിച്ച ധീരമായ ആകാംക്ഷയിൽ നിന്നുള്ള തിരിഞ്ഞോട്ടമായിരുന്നു എപ്പിക്ക്യൂറസിന്റെ ചിന്ത. ചന്ദ്രബിംബത്തിന്റെ വൃദ്ധിക്ഷയങ്ങൾക്ക് ദൈവങ്ങളുടെ ഇടപെടൽ നിർദ്ദേശിക്കാത്ത ഒന്നിലേറെ വിശദീകരണങ്ങൾ സാധ്യമാണെങ്കിൽ, കൂടുതൽ കൃത്യമായ വിശദീകരണം ഏതെന്ന് അന്വേഷിക്കുന്നത് അലസകൗതുകമായിരിക്കുമെന്ന് എപ്പിക്ക്യൂറസ് കരുതി. ഈ മനോഭാവം മൂലം, ശാസ്ത്രപുരോഗതിയ്ക്ക് യാതൊരു സംഭാവനയും എപ്പിക്ക്യൂറസിന്റെ അനുയായികളിൽ നിന്ന് ലഭിച്ചില്ല. വ്യക്തിപരമായ സന്തുഷ്ടിയിൽ മാത്രമായിരുന്നു അവരുടെ താത്പര്യം.[13]
കുറിപ്പുകൾക. ^ ആയ പ്രായത്തിൽ കണക്കിലേറെ തിന്ന് ഉദരരോഗിയായതിനു ശേഷമാണ് എപ്പിക്ക്യൂറസിന് അല്പാഹാരം ശീലമാക്കേണ്ടി വന്നതെന്ന് ശത്രുക്കൾ പറഞ്ഞു പരത്തി. എന്നാൽ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിട്ടുണ്ട്.[2] ഖ. ^ "It provides an excellent design for bachelorhood, but hardly for a society." അവലംബം
|
Portal di Ensiklopedia Dunia