2019 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെത്തുടർന്ന്, ഗുജറാത്തിലെവഡോദര നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കമുണ്ടായി. [1] 2019 ജൂലൈ 31-ന് 50 സെന്റീമീറ്റർ മഴ 12 മണിക്കൂറിനുള്ളിൽ വഡോദരയിൽ പെയ്തു. ഇതിൽ തന്നെ 6 മണിക്കൂറിനുള്ളിൽ 424 മില്ലിമീറ്റർ മഴ പെയ്തു. ഇതിന്റെ അനന്തരഫലമായി സമീപത്തെ വിശ്വാമിത്രി നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് 1 മീറ്റർ താഴെ വരെ ഉയരുകയും അജ്‌വ അണക്കെട്ട് കവിഞ്ഞൊഴുകിയതോടെ നഗരം വെള്ളത്തിലാകുകയും ചെയ്തു. [2]
വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങൾ
ഈ വെള്ളപ്പൊക്കത്തിൽ 8 പേർ മരിക്കുകയും ഏകദേശം 6000-ത്തിലധികം ആളുകളെ എൻഡിആർഎഫും എസ്ഡിആർഎഫും ഒഴിപ്പിക്കുകയും ചെയ്തു.[3][4][5][6] വെള്ളം കയറിയതിനെ തുടർന്ന് വിവിധ തീവണ്ടി സർവീസുകൾ റദ്ദാക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.[7][2][8] വെള്ളപ്പൊക്കത്തിന്റെ ഫലമായി ഓഗസ്റ്റ് 1-ന് വഡോദര എയർപോർട്ട് അടച്ചു, ജിഎസ്ആർടിസി യുടെ വിവിധ ബസ് സർവ്വീസുകൾ റദ്ദാക്കി, വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന 69 ട്രെയിനുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. [9][7]
വഡോദരയിൽ വെള്ളം ഇറങ്ങിയതോടെ വഡോദരയിലെ റോഡുകളിൽ മുതലകളെ കണ്ടത് ആളുകളെയും തെരുവ് നായ്ക്കളെയും ഭയപ്പെടുത്തി.[10] വെള്ളപ്പൊക്കത്തിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ വഡോദരയിലെ ജനവാസ മേഖലകളിൽ നിന്ന് 22 മുതലകളെ രക്ഷപ്പെടുത്തി.[11]