അനാർക്കലിയുടെ ശവകുടീരം
പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന മുഗൾ കാലത്തെ ചരിത്രസ്മാരകമാണ് അനാർക്കലിയുടെ ശവകുടീരം. പഞ്ചാബ് ആക്കൈവ്സിന്റെ കാര്യാലയം ഇവിടെ പ്രവത്തിക്കുന്നു. ഈ ശവകുടീരം നിലനിൽക്കുന്ന പ്രദേശത്തിന്റെ പേരും അനാർക്കലി എന്നാണ്. പ്രേമഭാജനമായ അനാർക്കലിക്കായി 1599-ലാണ് മുഗൾ ചക്രവർത്തി ജഹാംഗീർ അഷ്ടഭുജാകൃതിയിലുള്ള ഈ ശവകുടീരം പണിതത് എന്നാണ് കരുതപ്പെടുന്നത്. അനാർക്കലിയുടെ ശരീരാവശിഷ്ടങ്ങൾ ഇതിൽ അടക്കം ചെയ്തതായും കരുതപ്പെടുന്നു. ഈ ശവകുടീരം അനാർക്കലിയുടേതാണെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഈ ശവകുടീരം അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 1611-ൽ ഇവിടം സന്ദർശിച്ച ഒരു ഇംഗ്ലീഷ് വ്യാപാരി ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.[1] പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ശവകുടീരം, രഞ്ജിത് സിങ്ങിന്റെ കീഴിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറയുടെ ഭാര്യയുടെ വസതിയായായിരുന്നു.[2] വെഞ്ചുറയുടെ വസതിയായിരുന്ന വെഞ്ചുറ ഹൗസ് ഇതിന്റെ തൊട്ടടുത്താണ്. ബ്രിട്ടീഷ് അധീനകാലത്ത് (1846-നു ശേഷം) ഈ പ്രദേശം റെസിഡന്റിന്റെ ഗുമസ്തന്മാരുടെ കാര്യാലയവും താമസസ്ഥലവുമായി മാറിയിരുന്നു. അക്കാലത്ത് ഈ ശവകുടീരം സിവിൽലൈൻസ് എന്നറിയപ്പെട്ട ആ മേഖലയിലെ പള്ളിയാക്കി മാറ്റിയിരുന്നു. 1891-ൽ പഞ്ചാബ് ആർക്കൈവ്സിന്റെ കാര്യാലയമാക്കി. ഇന്നും ഈ നിലയിൽ തുടരുന്നു. ഈ ശവകുടീരത്തിന്റെ മദ്ധ്യഭാഗത്തായിരുന്ന ശവക്കല്ലറ, പിൽക്കാലത്ത് മാറ്റിസ്ഥാപിച്ചിരുന്നു.[1] കാലങ്ങളായി ചരിത്രകാരൻമാർ നശിപ്പിക്കപ്പെട്ടു എന്നു തീർച്ചയാക്കിയിരുന്ന, ദില്ലിയിലെ ബ്രിട്ടീഷ് റെസിഡെൻസിയിലെ 1857-ലെ ലഹളക്കുമുമ്പുള്ള രേഖകൾ ഇവിടത്തെ പുരാവസ്തുശേഖരത്തിലുണ്ട്. മുഗൾ സഭയെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികൾ ചർച്ചചെയ്യുന്ന റെസിഡന്റും കൽക്കത്തയിലെ മേലധികാരികളും തമ്മിലുള്ള എഴുത്തുകുത്തുകൾ, ചാരൻമാരുടെ സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. 1857-ലെ ലഹളയെക്കുറിച്ച് ലാഹോറിലെ ബ്രിട്ടീഷുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് മേയ് 11-ന് ഡെൽഹിയിൽനിന്ന് അയച്ച രണ്ട് കമ്പിസന്ദേശങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതനുസരിച്ചാണ് ശിപായികളെ നിരായുധീകരിക്കാനും കലാപം പഞ്ചാബിലേക്ക് പടരാതെ നോക്കാനും ലാഹോറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് സാധിച്ചത്.[3] അവലംബംഅനാർക്കലി ശവകുടീരം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia