ഇവാനീസ് ക്രിസോസ്തമസ്
കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും ക്രിസ്തീയ സഭയുടെ ആദ്യകാലപിതാക്കന്മാരിൽ (ജനനംക്രി.വ. 347-നടുത്ത്; മരണം ക്രി.വ. 407) ഒരാളുമാണ് ഇവാനീസ് ക്രിസോസ്തമസ് അഥവാ യോഹന്നാൻ ക്രിസോസ്തമസ് (ഗ്രീക്ക്: Ιωάννης ο Χρυσόστομος). ഈവാനിയോസ്, ജോൺ ക്രിസോസ്റ്റം എന്നീ സമാനപേരുകളിലും ഈ സഭാപിതാവ് അറിയപ്പെടുന്നു. ധർമ്മപ്രഭാഷകൻ, പ്രസംഗകലാനിപുണൻ, മതരാഷ്ടീയ നേതാക്കന്മാരുടെ അധികാരദുർവിനിയോഗത്തിന്റെ നിശിതവിമർശകൻ, തപോനിഷ്ഠൻ, ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമത്തിന്റെ സ്രഷ്ടാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനാണ്. സ്വർണ്ണവായ ഉള്ളവൻ എന്നർത്ഥമുള്ള ക്രിസോസ്തമസ് എന്ന പേര്, മരണാനന്തരമോ, ഒരുപക്ഷേ ജീവിതകാലത്തു തന്നെയോ അദ്ദേഹത്തിന്, പ്രഭാഷണചാതുര്യം കണക്കിലെടുത്തു നൽകപ്പെട്ടതാണ്.[1][2] ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓർത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകൾ, നവംബർ 13, ജനുവരി 27 തിയതികളിൽ അദ്ദേഹത്തിന്റെ തിരുനാൽ ആഘോഷിക്കുന്നു. ആ സഭകളിൽ, കേസറിയായിലെ ബാസിൽ, നസിയാൻസസിലെ ഗ്രിഗറി എന്നിവർക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരിൽ ഒരുവനെന്ന നിലയിൽ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. റോമൻ കത്തോലിക്കാ സഭ ക്രിസോസ്തമസിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളിൽ പൊതുവേ അദ്ദേഹത്തിന്റെ തിരുനാൽ സെപ്തംബർ 13 ആണ്. കോപ്റ്റിക് ഓർത്തഡോക്സ് സഭയും ക്രിസോസ്തമസിനെ വിശുദ്ധനായി വണങ്ങുന്നു.[3]). പ്രഭാഷകൻ, ദൈവശാസ്ത്രജ്ഞൻ, ദൈവാരാധനാമുറയുടെ പരിഷ്കർത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവൽക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങൾ വിവാദപരമാണ്. ക്രൈസ്തവസഭയിൽ പിൽക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച യഹൂദവിരോധത്തിന്റെ വളർച്ചയെ അവ ഗണ്യമായി സഹായിച്ചു.[4][5][6].പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആർത്തെമിസ് ക്ഷേത്രം ഉൾപ്പെടെയുള്ള 'പേഗൻ' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതിൽ മുൻകൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.[7] ജീവിതംആദ്യകാലം![]() സിറിയയിലെ റോമൻ സൈന്യത്തിന്റെ അധികാരികളിൽ ഒരാളായിരുന്ന സെക്കുണ്ടസും അന്തൂസയും ആയിരുന്നു ക്രിസോസ്തമസിന്റെ മാതാപിതാക്കൾ. ക്രിസോസ്തമസ് ജനിച്ച് ഏറെക്കാലം കഴിയുന്നതിനു മുൻപ് സെക്കുണ്ടസ് മരിച്ചു. ഇരുപതു വയസ്സു മാത്രമുള്ളപ്പോൾ വിധവയായ അന്തൂസ, പിന്നീട് ജീവിച്ചത് മകനെ വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാണ്. അവരുടെ ഉത്സാഹത്തിൽ ക്രിസോസ്തമിന് അക്കാലത്ത് ലഭിക്കാവുന്നതിൽ വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചു. പ്രസിദ്ധ വാഗ്മിയും ക്രിസ്തുമതത്തിന്റെ മുന്നേറ്റത്തിൽ പിന്മാറിക്കൊണ്ടിരുന്ന 'പേഗൻ' വിശ്വാസങ്ങളുടെ ഉറച്ച അനുഭാവിയും ആയ ലിബിയാനസായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന ഗുരു.[ക] ഇരുപതു വയസ്സിനടുത്ത്, അന്ത്യോക്യായിലെ മെത്രാനായിരുന്ന മെലെത്തിയസുമായി പരിചയപ്പെട്ടത് ക്രിസോസ്തമസിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ക്രിസോസ്തമസ്, തപോനിഷ്ഠമായ ധാർമ്മികജീവിതത്തിലേയ്ക്ക് തിരിയുകയും ക്രിസ്തുമതത്തെക്കുറിച്ച് ആഴമായ അറിവ് സമ്പാദിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. മെലിത്തിയസുമായി പരിചയപ്പെട്ട് മൂന്നു വർഷം കഴിഞ്ഞാണ് ക്രിസോസ്തമസ് ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടർന്ന് ഒരു അന്ത്യോക്യയുടെ തെക്കുഭാഗത്തുള്ള മലമ്പ്രദേശത്തെ ഒരു സന്യാസസമൂഹത്തിൽ ചേർന്ന് നാലു വർഷം പരിശീലനം നേടി. അടുത്ത രണ്ടുവർഷം ഒരു ഗുഹയിൽ കഠിനമായ തപശ്ചര്യകളിൽ ഏകാന്തജീവിതം നയിച്ചു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകർത്തതിനാൽ ക്രി.വ. 381-ൽ അദ്ദേഹം അന്ത്യോക്യായിലേയ്ക്ക് മടങ്ങി.[8] അന്ത്യോക്യായിൽഅന്ത്യോക്യായിൽ മടങ്ങിയെത്തിയ യോഹന്നാൻ, അവിടെ മെത്രാനായിരുന്ന മെലത്തിയസിന്റേയും അദ്ദേഹത്തിന്റെ പിൻഗാമി ഫ്ലാവിയന്റേയും കീഴിൽ സേവനമനുഷ്ടിച്ചു. ക്രി.വ. 386-ൽ ഫ്ലാവിയൻ യോഹന്നാനെ പൗരോഹിത്യത്തിലേയ്ക്കുയർത്തി. തുടർന്ന് 12 വർഷക്കാലം അദ്ദേഹം അന്ത്യോക്യായിൽ തന്നെ പുരോഹിതവൃത്തിയിൽ കഴിഞ്ഞു.
ബൈബിൾ പ്രഭാഷണങ്ങൾബൈബിൾ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും നടത്തിയ ഇക്കാലത്തെ ഒട്ടേറെ പ്രഭാഷണങ്ങളിൽ അദ്ദേഹം ജീവിതവിശുദ്ധിക്കും ലാളിത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി ശക്തമായി വാദിച്ചു. ഈ പ്രസംഗങ്ങളിൽ ആഡംബരജീവിതത്തിന്റേയും സാമ്പത്തിക അനീതികളുടേയും നിശിതമായ വിമർശനം ഉൾപ്പെട്ടിരുന്നു. കുടിയാന്മാരെ ചൂഷണം ചെയ്യുന്ന ഭൂവുടമകളെ ലക്ഷ്യമാക്കിയുള്ള ഈ വിമർശനം ഉദാഹരണമാണ്:-
പാത്രിയർക്കീസ്സ്ഥാനാരോഹണം![]() ക്രി.വ. 307-ൽ, തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് മരിച്ചതിനെ തുടർന്ന് യോഹന്നാനെ ആ സ്ഥാനത്ത് നിയോഗിക്കാൻ അർക്കാഡിയസ് ചക്രവർത്തി തീരുമാനിച്ചു. അദ്ദേഹത്തെ തലസ്ഥാനത്തേക്കയയ്കാൻ ഉത്തരവുകിട്ടിയ അന്ത്യോക്യായിലെ രാജപ്രതിനിധി നഗരത്തിനു പുറത്ത് രക്തസാക്ഷികളുടെ ശവകുടീരങ്ങൾ സന്ദർശിക്കാൻ തന്നോടൊപ്പം വരാൻ യോഹന്നാനോടാവശ്യപെട്ടു. എന്നാൽ നഗരത്തിനു പുറത്തെത്തിയ അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു വന്ന രാജദൂതനൊപ്പം നിർബ്ബന്ധിച്ച് അയയ്ക്കുകയാണ് ചെയ്തത്. അങ്ങനെ യോഹന്നാൻ, ആഗ്രഹിക്കാതെ കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും പാത്രിയർക്കീസും ആയി. ഏറെ അധികാരങ്ങൾ ഉള്ള ഈ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാർത്ഥിയെ കണ്ടിരുന്ന അലക്സാണ്ഡ്രിയയിലെ പാത്രിയർക്കീസ് തിയോഫിലസ്, നിവൃത്തിയില്ലാതെ സ്ഥാനാരോഹണച്ചടങ്ങിൽ മുഖ്യകാർമ്മികനായെങ്കിലും, യോഹന്നാന്റെ ശത്രുവായി. നവീകരണംകോൺസ്റ്റാന്റിനോപ്പിളിലെ സഭയിൽ യോഹന്നാൻ വ്യാപകമായ നവീകരണത്തിന് തുടക്കമിട്ടു. പാത്രിയർക്കീസിന്റെ അരമനയിലെ വിലകൂടിയ പാത്രങ്ങളും, പുതുതായി വങ്ങിവച്ചിരുന്ന വെണ്ണക്കൾത്തൂണുകളും വിറ്റ് കിട്ടിയ പണം കൊണ്ട് ആശുപത്രി പണിതു. കാന്യാവൃതം എടുത്ത സ്ത്രീകളുമായി പുരോഹിതന്മാർ ഒരേ വീട്ടിൽ സാഹോദര്യം നടിച്ച് താമസിക്കുന്നതിനെ കാപട്യമായി കണ്ട അദ്ദേഹം അത്തരം സഹവാസത്തെ നിരോധിച്ചു. അലസരായി തെരുവുകളിൽ അലഞ്ഞുതിരിയുന്ന സന്യാസിമാരെ അദ്ദേഹം ആശ്രമങ്ങളിൽ ഒതുങ്ങിക്കഴിയാൻ നിർബ്ബന്ധിച്ചു. രാജ്ഞിയുടെ ശത്രുതആഡംബരത്തിന്റേയും അതിരറ്റ വേഷഭൂഷാദികളുടേയും ശത്രുവായിരുന്ന യോഹന്നാന്റെ ചില വിമർശനങ്ങൾ യൂഡൊക്സിയാ രാജ്ഞിയെ ലക്ഷ്യമാക്കിയാണെന്ന് വ്യാഖ്യാനമുണ്ടായി. ക്രിസോസ്തമസ് രാജ്ഞിയെ ബൈബിളിലെ ആഹാബ് രാജാവിന്റെ പത്നി ജെസബലിനോട് താരതമ്യപ്പെടുത്തിയതായി കേട്ട യൂഡോക്സിയ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. രാജ്ഞിയുടെ താത്പര്യപ്രകാരം അലക്സാണ്ഡ്രിയയിലെ പാത്രിയർക്കീസ് തിയോഫിലസിന്റെ നേതൃത്വത്തിൽ ക്രി.വ. 403-ൽ വിളിച്ചുകൂട്ടപ്പെട്ട സഭാസമിതി യോഹന്നാനെ സ്ഥാനഭ്രഷ്ടനാക്കി നഗരത്തിൽ നിന്ന് ബഹിഷ്കരിച്ചു. എന്നാൽ എന്നും അദ്ദേഹത്തെ പിന്തുണച്ചിരുന്ന സാധാരണജനങ്ങൾ നഗരത്തിൽ ലഹള കൂട്ടിയതിനാലും ആ ദിവസങ്ങളിൽ ഉണ്ടായ ഭൂകമ്പം യോഹന്നാന്റെ ബഹിഷ്കരണത്തിലുള്ള ദൈവകോപത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടതിനാലും താമസിയാതെ അദ്ദേഹത്തെ പഴയ സ്ഥാനത്ത് വീണ്ടും അവരോധിച്ചു. സ്ഥാനനഷ്ടംപാത്രിയർക്കീസ് സ്ഥാനത്ത് തിരികെയെത്തിയ യോഹന്നാന് ഏറെക്കാലം തുടരാനായില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞ്, കോൺസ്റ്റാന്റിനോപ്പിളിലെ ജ്ഞാനത്തിന്റെ ദേവാലയത്തിനു സമീപം ദിവസങ്ങൾ നീണ്ട ആഘോഷങ്ങളോടെ യൂഡോക്സിയ രാജ്ഞിയുടെ പ്രതിമ സ്ഥാപിച്ചതിനെ യോഹന്നാൻ വിമർശിച്ചു. തുടർന്ന് ക്രി.വ. 404-ൽ അദ്ദേഹത്തെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ കോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങൾ ലഹളകൂട്ടുകയും ജ്ഞാനത്തിന്റെ പള്ളിയും സെനറ്റ് മന്ദിരവും അഗ്നിക്കിരയാവുകയും ചെയ്തു. അന്ത്യംനാടുകടത്തൽസ്ഥാനഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹത്തെ, അർമേനിയയിൽ കാക്കസസ് മലനിരകളിലുള്ള ഒരു ഗ്രാമത്തിലേയ്ക്ക് നാടുകടത്തി. അവിടെ അദ്ദേഹം അനുയായികളുമായും പാശ്ചാത്യറോമൻ ചക്രവർത്തി ഹോണേറിയസ്, റോമിലെ മെത്രാൻ ഇന്നസന്റ് ഒന്നാമൻ എന്നിവരുമായും കത്തിടപാടുകൾ നടത്തിയതിനാൽ, സാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള പിത്തിയസ് മരുഭൂമിയിലേയ്ക്ക് മാറ്റാൻ ക്രി.വ. 407-ൽ ചക്രവർത്തി ഉത്തരവിട്ടു. മരണംപിത്തിയസിലേയ്ക്കുള്ള വഴിയിൽ, ഇന്നത്തെ ജോർജ്ജിയയിലെ അബ്‌കാസിയ പ്രവിശ്യയിലുള്ള കൊമാനയിൽ യോഹന്നാൻ 62-ആമത്തെ വയസ്സിൽ അന്തരിച്ചു. "എല്ലാറ്റിലും ദൈവത്തിന് മഹത്ത്വമുണ്ടാകട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി.[1] സംസ്കാരസ്ഥാനങ്ങൾയോഹന്നാനെ ആദ്യം സംസ്കരിച്ചത് കൊമാനയിൽ തന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തോടു കാട്ടിയ ക്രൂരതയിൽ പശ്ചാത്താപിച്ച റോമൻ ഭരണം, ക്രി.വ. 438-ൽ ചക്രവർത്തി തിയോഡോഷ്യസ് രണ്ടാമന്റെ കാലത്ത്, യോഹന്നാന്റെ ഭൗതികാവശിഷ്ടം കോൺസ്റ്റാന്റിനോപ്പിളിൽ കൊണ്ടുവന്ന് ആഘോഷപൂർവം സംസ്കരിച്ചു. നഗരത്തിലെ വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളിയിൽ, അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന അർക്കാഡിയസ് ചക്രവർത്തിയുടേയും യൂഡോക്സിയാ രാജ്ഞിയുടേയും ശവകുടീരങ്ങൾക്ക് അടുത്തായിരുന്നു പുതിയ സംസ്കാരസ്ഥാനം. എന്നാൽ ഈ രണ്ടാം സംസ്കാരവും അന്തിമമായില്ല. 1204-ലെ കുരിശുയുദ്ധത്തിൽ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത വെനീസ് സൈന്യം കൊള്ളചെയ്തു കൊണ്ടുപോയ തിരുശേഷിപ്പുകളിലൊന്ന് യോഹന്നാന്റെ ശരീരമാണെന്ന് പറയപ്പെടുന്നു. ഇന്ന് അത് റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.[10] സംഭാവനകൾപ്രഭാഷണങ്ങൾ![]() ആദ്യകാലസഭയിലെ ഏറ്റവും വലിയ ധർമ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമസിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.[11]പുതിയനിയമത്തിലേയും പഴയനിയമത്തിലേയും വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങൾ നടത്തി. അവയിൽ, പഴയനിയമത്തിലെ ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള 67 പ്രഭാഷണങ്ങളും, സങ്കീർത്തനങ്ങളെക്കുറിച്ചുള്ള 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള 91 പ്രഭാഷണങ്ങളും, യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും പൗലോസിന്റെ എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്.[1] ശ്രോതാക്കൾ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേൾവിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയിൽ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിൾ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അർത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങൾ ചിലയിടങ്ങളിൽ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയൻ ശൈലിയും പിന്തുടരുന്നുണ്ട്. സാമൂഹ്യവിമർശനംഈ പ്രഭാഷണങ്ങളിൽ ആവർത്തിച്ചുവരുന്ന ഒരാഹ്വാനം ദരിദ്രരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.[12] മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങൾ ആവർത്തിച്ച്, അദ്ദേഹം ധനവാന്മാരോട് ആഡംബരങ്ങളിൽ നിന്ന് വിരമിച്ച് പാവങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുകയും, ഭോഗലോലുപതയിൽ രമിച്ചിരുന്ന ധനികവർഗ്ഗത്തെ ലജ്ജിപ്പിക്കാൻ തന്റെ പ്രഭാഷണസാമർത്ഥ്യം മുഴുവൻ ഉപയോഗിക്കുകയും ചെയ്തു. "ഒരേ സമയം സമ്പന്നനും നീതിമാനും ആയിരിക്കുക അസാദ്ധ്യമാണോ?" എന്ന ചോദ്യം അദ്ദേഹം അവർക്കു മുൻപിൽ വച്ചു. ശീതകാലത്ത് യാചകന്മാർ തെരുവുകളിൽ വിറച്ചുമരിക്കുകയും കാരാഗൃഹങ്ങളിൽ നഗ്നരായ തടവുകാർ അവസാനത്തെ ചാട്ടവാറടികൾ ഉണ്ടാക്കിയ രക്തമൊലിക്കുന്ന വൃണങ്ങളുമായി കഴിയുകയും ചെയ്യുമ്പോൾ വിലയേറിയ ശൗചപ്പാത്രങ്ങൾ ഉപയോഗിച്ച് നിർവൃതിയടയുന്ന പ്രഭുവർഗത്തോട്, "ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട മറ്റൊരു മനുഷ്യൻ തണുപ്പിൽ മരിക്കുമ്പോൾ വെള്ളിയിൽ തീർത്ത ശൗചപ്പാത്രങ്ങൾ ഉപയോഗിക്കാൻ മാത്രം നിങ്ങൾ നിങ്ങളുടെ വിസർജ്ജ്യങ്ങളെ ബഹുമാനിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.[13] ആരാധനാക്രമംപ്രഭാഷണങ്ങൾക്കു പുറമേ ക്രിസോസ്തമസിന്റെ മറ്റൊരു സംഭാവന ക്രിസ്തീയാരാധനാക്രമത്തിൽ വരുത്തിയ പരിവർത്തനമാണ്. ദിവ്യാരാധന അല്ലെങ്കിൽ വിശുദ്ധകുർബ്ബാനയുടെ അർപ്പണവുമായി ബന്ധപ്പെട്ട പ്രാർത്ഥനകളേയും ചടങ്ങുകളേയും പരിഷ്കരിക്കുക വഴി അദ്ദേഹം സഭയുടെ ആരാധാനാജീവിതത്തെ ക്രമപ്പെടുത്തി. ഇന്നേവരേ, പൗരസ്ത്യ ഓർത്തൊഡോക്സ് സഭയും, മിക്കവാറും പൗരസ്ത്യ കത്തോലിക്കാസഭകളും ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമം പിന്തുടരുന്നു. എല്ലാ വർഷവും, ആണ്ടുവട്ടത്തിലെ ഏറ്റവും വലിയ തിരുനാളായ ഉയിർപ്പു ഞായറാഴ്ചയിലെ ആരാധനയിൽ, ക്രിസോസ്തമിന്റെ പ്രഭാഷണം വായിക്കുന്ന പതിവും ഈ സഭകളിലുണ്ട്. യഹൂദർക്കെതിരെക്രിസോസ്തമസിന്റെ കാലത്ത് അന്ത്യോക്യായിൽ സജീവമായ ഒരു യഹൂദസമൂഹം നിലനിന്നിരുന്നു. ആ സമൂഹവുമായി ക്രിസ്ത്യാനികൾ ബന്ധം പുലർത്തുന്നത് ക്രിസോസ്തമസിന് ഇഷ്ടമായില്ല. ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ ക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ ഇന്ന് ലഭ്യമായ എട്ടെണ്ണത്തിൽ ക്രിസോസ്തമസ്, തന്റെ വേദജ്ഞാനവും, വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതു കാണാം. യേശുവിന്റെ രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, വിശുദ്ധകുർബ്ബാനയിൽ യേശുവിന്റെ രക്തബലിയിൽ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ അദ്ദേഹം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." ഗ്രീക്ക് ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനരചനകളിൽ പെട്ടു.[13] വിലയിരുത്തൽക്രിസോസ്തമസിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. ബൈബിളിന്റെ, പ്രത്യേകിച്ച് സുവിശേഷങ്ങളുടെ ചൈതന്യത്തെ സാമാന്യജനങ്ങൾക്കും പണ്ഡിതന്മാർക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനിൽക്കുന്ന അവ വായനക്കാരിൽ മതബോധവും സന്മാർഗ്ഗചിന്തയും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ദാഹവും വളർത്തുന്നു. ക്രിസ്തുമതത്തെ ഗൗരവമായെടുത്താണ് ക്രിസോസ്തമസ് ശത്രുക്കളെ സമ്പാദിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസെന്ന നിലയിൽ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാർമ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ ധാർമ്മികത രാഷ്ട്രാധികാരത്തിന് കീഴിലായിരിക്കണമെന്നത് അദ്ദേഹം സമ്മതിച്ചു കൊടുത്തില്ല. അദ്ദേഹത്തിനു ശേഷമുള്ള ചരിത്രത്തിലുടനീളം, ചെറിയ ഇടവേളകളൊഴിച്ച്, പൗരസ്ത്യസഭ രാഷ്ട്രത്തിന്റെ സേവകസ്ഥാനം വഹിച്ചു.[9] ക്രിസോസ്തമസിന്റെ ചില പ്രവൃത്തികൾ അദ്ദേഹത്തിന്റെ യശസ്സിന്മേൽ മാറാക്കളങ്കമായി നിൽക്കുന്നു. അന്ത്യോക്യായിലെ പ്രഭാഷണദൗത്യത്തിന്റെ ആദ്യവർഷങ്ങളിൽ യഹൂദമതത്തേയും സമുദായത്തേയും വിമർശിച്ച് നടത്തിയ പ്രഭാഷണങ്ങളാണ് അവയിൽ പ്രധാനം. ഇരുപതാം നൂറ്റാണ്ടിൽ പോലും, ഈ പ്രഭാഷണങ്ങൾ യഹൂദവിരുദ്ധവിഭാഗങ്ങൾ അവരുടെ പ്രചാരണങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.[5] കുറിപ്പുകൾക. ^ മരണക്കിടക്കയിലായിരിക്കേ, ആരെയാണ് അനന്തരഗാമിയായി നിർദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ, "ക്രിസ്ത്യാനികൾ അവനെ പിടിച്ചെടുത്തില്ലായിരുന്നെങ്കിൽ, യോഹന്നാനെ ഞാൻ നിർദ്ദേശിക്കുമായിരുന്നു" എന്ന് ലിബിയാനസ് പ്രതികരിച്ചതായി പറയപ്പെടുന്നു.[8] അവലംബം
|
Portal di Ensiklopedia Dunia