കേരളത്തിലെ കളമശ്ശേരിയിൽ 2023-ൽ നടന്ന ഒരു ഭീകരാക്രമണമാണ് കളമശ്ശേരി ബോംബ് സ്ഫോടനം[1][2]. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (IED) ഉപയോഗിച്ചുള്ള സ്ഫോടനങ്ങളിലായി എട്ടുപേർ കൊല്ലപ്പെട്ടിരുന്നു[3][4]. യഹോവാസാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെയാണ് ഈ ഭീകരാക്രമണം നടന്നത്. പോലീസുകാർ അന്വേഷണവിധേയമായി ഏതാനും ചെറുപ്പക്കാരെ പിടിച്ചെങ്കിലും ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി ഉത്തരവാദിത്തമേറ്റ് കീഴടങ്ങിയതോടെ വിട്ടയക്കുകയായിരുന്നു[5][6].
സംഭവം
കൺവെൻഷന്റെ മൂന്നാം ദിനമായ 29 ഒക്റ്റോബർ 2023-ന് ഏതാണ്ട് രണ്ടായിരത്തിഅഞ്ഞൂറോളം സെന്ററിൽ ഒത്തുചേർന്നിരുന്നു[7]. രാവിലെ 9:40-നാണ് സ്ഫോടനങ്ങൾ നടന്നത്. തീപ്പിടിത്തവും പുകപടലങ്ങളും കൊണ്ട് ഭീതിതരായ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങൾ തേടി പരക്കം പാഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു. തിക്കിലും തിരക്കിലും പെട്ടും ഒരുപാട് പേർക്ക് പരിക്കേറ്റു. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായതായും ഹാൾ പുകയും തീയും കൊണ്ട് നിറഞ്ഞതായും ദൃക്സാക്ഷികൾ പറയുന്നു[8]. കത്തിക്കരിഞ്ഞ നിലയിൽ ആദ്യത്തെ മൃതദേഹം ഹാളിന്റെ മധ്യഭാഗത്ത് നിന്ന് ലഭിച്ചു[9]. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു[10][11]
നാശനഷ്ടങ്ങൾ
ഭീകരാക്രമണത്തിൽ സംഭവസ്ഥലത്തും ആശുപത്രികളിലുമായി എട്ട് പേർ (07 ഡിസംബർ 2023 വരെ) കൊല്ലപ്പെട്ടു[12]. 50 പേർക്ക് പരിക്കേറ്റതിൽ, 17 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. 50-60% പൊള്ളലേറ്റ 12 പേർ തീവ്രപരിചരണവിഭാഗത്തിലായിരുന്നു[13].
ലിയോണ പൗലോസ് എന്ന 55-കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് സംഭവസ്ഥലത്തുനിന്നും ആദ്യം കണ്ടെത്തിയത്[14]. ഏതാനും മണിക്കൂറുകൾക്ക് ശേഷം കുമാരി പുഷ്പൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു[15]. പിറ്റേദിവസം, ലിബ്‌ന എന്ന പെൺകുട്ടി മരണപ്പെട്ടു[16]. ലിബ്‌നയുടെ മാതാവ് റീന സാലി പ്രദീപൻ[17], മോളി ജോയ് എന്നിവർ ഒരാഴ്ച പിന്നിട്ടപ്പോൾ മരണത്തിന് കീഴടങ്ങി[18]. ലിബ്‌നയുടെ സഹോദരൻ പ്രവീൺ പ്രദീപനാണ് അടുത്തതായി കൊല്ലപ്പെട്ടത്. ഇതോടെ ഒരു കുടുംബത്തിലെ മാത്രം മൂന്നുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്[19]. 02 ഡിസംബർ 2023-ന് കെ.വി. ജോൺ, 07 ഡിസംബർ 2023-ന് ലില്ലി ജോൺ എന്നിവരും മരണപ്പെട്ടതോടെ എണ്ണം എട്ടിലേക്ക് ഉയർന്നു[20].
കുറ്റാന്വേഷണം
പലസ്തീൻ-ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിറകിലെന്ന നിഗമനം ശക്തിപ്പെടുകയും[21][22], ഏതാനും മുസ്‌ലിം യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഡൊമിനിക് മാർട്ടിൻ എന്ന യഥാർത്ഥ പ്രതി കുറ്റസമ്മതം നടത്തിയത്. അതിനുശേഷവും വിദ്വേഷപ്രചാരണങ്ങൾ പഴയ നിലയിൽ തുടർന്നിരുന്നു.
ഡൊമിനിക് മാർട്ടിൻ
മുൻപ് യഹോവാസാക്ഷി വിശ്വാസത്തിലായിരുന്ന ഡൊമിനിക് മാർട്ടിൻ (57 വയസ്സ്) ആണ് കുറ്റമേറ്റെടുത്തുകൊണ്ട് പോലീസിൽ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുൻപായി ഫേസ്ബുക്ക് വീഡിയോ വഴി യഹോവാസാക്ഷികളുടെ ദേശവിരുദ്ധമായ അധ്യാപനങ്ങളോട് തനിക്കുള്ള വെറുപ്പ് മാർട്ടിൻ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് മാർട്ടിനെ കസ്റ്റഡിയിലെടുത്തിരുന്നു[23]. അതോടെ ടിഫിൻ ബോക്സുകളിൽ സ്ഥാപിച്ച സ്ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെട്ടു[24][25]. മാർട്ടിന്റെ സ്കൂട്ടറിൽ നിന്ന് അനുബന്ധ തെളിവുകളും ശേഖരിച്ചിരുന്നു[26][27].
ദുബൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് ആസൂത്രണം ചെയ്തതെന്നായിരുന്നു മാർട്ടിന്റെ മൊഴി[28]. എട്ട് ലിറ്റർ പെട്രോൾ, വെടിമരുന്ന് എന്നിവ ഉപയോഗിച്ചാണ് ബോംബ് നിർമ്മിച്ചത്[29]. റിമോട്ട് കൺട്രോൾ ഘടകങ്ങൾ എറണാകുളത്ത് നിന്നും വാങ്ങി എന്നും മൊഴിയിൽ പറയുന്നു[30].
യു.എ.പി.എ
മാർട്ടിനെതിരെ പോലീസ് യു.എ.പി.എ വകുപ്പുകൾ ചാർത്തിയിരുന്നെങ്കിലും[31], സംസ്ഥാന ഗവണ്മെന്റ് അനുമതി നൽകാത്തതിനാൽ പിന്നീട് ഒഴിവാക്കുകയായിരുന്നു[32][33].