കുനോ ദേശീയോദ്യാനം
കുനോ ദേശീയോദ്യാനം, ഇന്ത്യയിലെ മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1981-ൽ ഒരു വന്യജീവി സങ്കേതമായി സ്ഥാപിതമായ ഇത് ഷിയോപൂർ, മൊറേന ജില്ലകളിലെ ഏകദേശം 344.686 ചതുരശ്ര കിലോമീറ്റർ (133.084 ചതുരശ്ര മൈൽ) ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു.[1] 2018-ൽ ഇതിന് ദേശീയോദ്യാന പദവി ലഭിച്ചു. ഖത്തിയാർ-ഗിർ വരണ്ട ഇലപൊഴിയും വനങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി പ്രദേശത്തിന്റെ ഭാഗമാണിത്.[2] ചരിത്രംതുടക്കത്തിൽ ഏകദേശം 344.68 ചതുരശ്ര കിലോമീറ്റർ (133.08 ചതുരശ്ര മൈൽ)[3] വിസ്തൃതിയിലാണ് കുനോ വന്യജീവി സങ്കേതം 1981-ൽ സ്ഥാപിതമായത്. 1990-കളിൽ, ഇന്ത്യയിൽ രണ്ടാമത്തെ സിംഹങ്ങളുടെ ജനസംഖ്യ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏഷ്യാറ്റിക് ലയൺ റീഇൻട്രൊഡക്ഷൻ പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് സാധ്യതയുള്ള ഒരു സ്ഥലമായി ഇത് തിരഞ്ഞെടുത്തിരുന്നു.[4] 1998 നും 2003 നും ഇടയിലുള്ള കാലഘട്ടത്തിൽ 24 ഗ്രാമങ്ങളിലെ 1,650 നിവാസികളെ സംരക്ഷിത പ്രദേശത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. പുനരധവസിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സഹരിയ ഗോത്രവർഗക്കാരായിരുന്നു. ജാതവ്, ബ്രാഹ്മണൻ, ഗുജ്ജാർ, കുശ്വാഹ, യാദവ് എന്നീ ജനവിഭാഗങ്ങളുടെ അധിവാസ കേന്ദ്രങ്ങളായിരുന്നു ഈ ഗ്രാമങ്ങൾ.[5] വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 924 തചതരുശ്ര കിലോമീറ്റർ (357 ചതുരശ്ര മൈൽ) ഭൂപ്രദേശം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒരു ബഫർ സോണായി കൂട്ടിചേർത്തു.[6] 2009-ൽ കുനോ വന്യജീവി സങ്കേതം ഇന്ത്യയിൽ ചീറ്റയെ പുനരവതരിപ്പിക്കാൻ സാധ്യതയുള്ള ഒരു സ്ഥലമായി നിർദ്ദേശിക്കപ്പെട്ടു.[7] ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ ഏക ആവാസകേന്ദ്രമെന്ന നിലവിലെ പദവി ഗിർ വന്യജീവി സങ്കേതത്തിന് നഷ്ടമാകുമെന്നതിനാൽ ഗുജറാത്ത് സംസ്ഥാനം സിംഹങ്ങളുടെ സ്ഥാനമാറ്റത്തെ എതിർത്തിരുന്നു. 2013 ഏപ്രിലിൽ രണ്ടാമതൊരു പ്രദേശത്ത് സിംഹ ജനസംഖ്യ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനായി ഗുജറാത്ത് സംസ്ഥാനം തങ്ങളുടെ കൈവശമുള്ള ഗിർ സിംഹങ്ങളിൽ ചിലതിനെ മധ്യപ്രദേശിലേക്ക് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കൈമാറ്റം പൂർത്തിയാക്കാൻ വന്യജീവി അധികൃതർക്ക് കോടതി ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു.[8] 2018 ഡിസംബറിൽ സംസ്ഥാന സർക്കാർ വന്യജീവി സങ്കേതത്തിന്റെ പദവി കുനോ ദേശീയോദ്യാനം എന്നാക്കി മാറ്റുകയും സംരക്ഷിത പ്രദേശം 413 ചതുരശ്ര കിലോമീറ്റർ (159 ചതുരശ്ര മൈൽ) വർദ്ധിപ്പിക്കുകയും ചെയ്തു.[9] 2022 ജനുവരിയിൽ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുകയെന്ന കർമ്മ പദ്ധതിയ്ക്ക് കുനോ ദേശീയോദ്യാനത്തിൽ തുടക്കം കുറിച്ചു.[10] 2022-ൽ, ഇന്ത്യൻ സർക്കാർ മറ്റ് സംസ്ഥാനങ്ങളിലല്ലാതെ, ഗുജറാത്ത് സംസ്ഥാനത്തിനുള്ളിൽത്തന്നെ സിംഹങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള 25 വർഷത്തെ പദ്ധതിക്ക് രൂപം നൽകി. 2013 മുതൽ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കുകയും സിംഹങ്ങളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെ എതിർത്തുവരികയും ചെയ്തു. ഭോപ്പാൽ ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവർത്തകൻ അജയ് ദുബെയുടെ അഭിപ്രായത്തിൽ, കുനോ ദേശീയോദ്യാനത്തിൽ ആഫ്രിക്കൻ ചീറ്റകളെ വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത് ഇവിടേയ്ക്ക് സിംഹങ്ങളെ മാറ്റുന്നതിൽ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു മാർഗമാണെന്നാണ്.[11] 2022 സെപ്റ്റംബർ 17-ന് നമീബിയയിൽ നിന്ന് 4 മുതൽ 6 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെൺ ചീറ്റകളേയും മൂന്ന് ആൺ ചീറ്റകളേയും കുനോ ദേശീയോദ്യാനത്തിലെത്തിച്ചു.[12][13][14] ഇതിനുശേഷം 2023 ഫെബ്രുവരി 18-ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേയ്ക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകളെക്കൂടി എത്തിച്ചു. ഏഴ് ആണും അഞ്ച് പെണ്ണും ഉൾപ്പെട്ട ചീറ്റകളെ ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങിൽ നിന്ന് വിമാനമാർഗ്ഗം ആദ്യം ഗ്വാളിയോർ എയർഫോഴ്സ് ബേസിലേയ്ക്കും തുടർന്ന് അവയെ കുനോയിലേക്കും എയർലിഫ്റ്റ് ചെയ്തു.[15] ആകെ 21 ചീറ്റകളെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള കുനോ ദേശീയോദ്യാനത്തിൽ 20 ചീറ്റകളെയാണ് എത്തിച്ചത്. ഇതുകൂടാതെ സിയായ എന്ന ചീറ്റയ്ക്ക് നാല് കുഞ്ഞുങ്ങൾ ദേശീയോദ്യാനത്തിൽ പിറന്നിരുന്നു. എന്നാൽ പലപ്പോഴായി വിവിധ കാരണങ്ങളാൽ പ്രായപൂർത്തിയായ അഞ്ച് ചീറ്റകളും മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും പലപ്പോഴായി ഇവിടെവച്ച് ചത്തിരുന്നു.[16][17] തിരിച്ചടികൾക്കിടയിലും പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന പദ്ധതി പ്രകാരം, ഇന്ത്യയിൽ മുമ്പ് ജനിച്ച 17 കുട്ടികളിൽ 12 കുഞ്ഞുങ്ങളും ബാലാരിഷ്ടതകളെ അതിജീവിച്ചിരുന്നു. 2024 നവംബറിൽ ദേശീയോദ്യാനത്തിലെ നീർവ എന്നു പേരുള്ള ചീറ്റ നാല് കുഞ്ഞുങ്ങൾക്കുകൂടി ജന്മം നൽകിയതോടെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൊത്തം 16 ആയി.[18][19] അവലംബം
|
Portal di Ensiklopedia Dunia