കൂടംകുളം ആണവനിലയം
തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള ആണവനിലയമാണ് കൂടംകുളം ആണവനിലയം.1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. 2001-ൽ വിശദമായ പദ്ധതിരേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 2002 മെയ് മാസത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു[1]. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവിൽ കൂടംകുളത്ത് ആണവോർജ നിലയം പണിയുന്നത്. കൂടംകുളം ആണവവൈദ്യുതിനിലയത്തിൽ നിർമ്മാണത്തിലിരിക്കുന്ന 1,000 മെഗാവാട്ട് ഉത്പാദനക്ഷമതയുള്ള ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാക്കുന്നതിന് മുന്നോടിയായുള്ള ഹോട്ട് റൺ അടുത്തിടെയാണ് ആരംഭിച്ചത്. കൂടംകുളത്തെ രണ്ട് റിയാക്ടറുകളിൽനിന്നുമായുള്ള മൊത്തം 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിൽ തമിഴ്‌നാടിന് 925 മെഗാവാട്ട് വൈദ്യുതിവിഹിതവും കേരളത്തിന് 266 മെഗാവാട്ടും കർണാടകത്തിന് 442 മെഗാവാട്ടും പുതുച്ചേരിക്ക് 67 മെഗാവാട്ടും വൈദ്യുതിവിഹിതം നൽകാനാണ് തീരുമാനം. എന്നാൽ ഈ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാണ്. കൂടംകുളത്ത് 1,000 മെഗാവാട്ട് വീതമുള്ള രണ്ട് റഷ്യൻ റിയാക്ടറുകൾ [2] ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റഷ്യൻ റിയാക്ടറും അതിന്റെ ഉപകരണങ്ങളും റഷ്യൻ നിർമ്മിതമായതിനാൽ ഇതിന്റെ ഇന്ധനം പൂർണ്ണമായി ഇറക്കുമതി ചെയ്യേണ്ടി വന്നേയ്ക്കും. സമ്പുഷ്ട യുറേനിയം ആണ് ഇതിനു വേണ്ട ഇന്ധനം. ഇന്ത്യക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പ്ലാന്റ് ഇല്ലാത്തതിനാലാണിത്. ആശങ്കകൾ
എന്നാൽ, ജപ്പാനിലെ ഫുകുഷിമ ആണവ നിലയം പോലെ ആണവച്ചോർച്ചയുണ്ടാവുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോഭത്തിലാണ്. അതേസമയം, ആണവ നിലയം സുരക്ഷിതമാണെന്നാണ് വിദഗ്ദ്ധ സമിതി പ്രധാന മന്ത്രിക്ക് നൽകിയത്.[3] ഈ ജനകീയ സമരത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് ഇതേപ്പറ്റി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഇന്റലിജൻസ് ബ്യൂറോയെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നു ലഭിക്കുന്ന സഹായധനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയിക്കാനാവശ്യപ്പെട്ട്, കൂടംകുളം സമരവുമായി ബന്ധമുള്ള ആറു സന്നദ്ധസംഘടനകൾക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്.[4] ഇതിനിടയിൽ ആണവ വൈദ്യുത നിലയത്തിലെ ശാസ്ത്രജ്ഞർക്ക് വധഭീഷണി നിലനിൽക്കുന്നുണ്ട്. ആണവനിലയം ബോംബ് വെച്ചു തകർക്കുമെന്നുള്ള ഭീഷണിക്കത്തുകളും ആണവനിലയം അധികൃതർക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നിലയം കനത്ത സുരക്ഷാസംവിധാനത്തിലാണ്.[5] ഊർജ്ജോൽപാദനത്തിന്റെ ആദ്യ പ്രക്രിയയായ ചെയിൻ റിയാക്ഷൻ 2013 ജൂലൈ 13 അർദ്ധരാത്രിയോടെ ഔദ്യോഗികമായി ആരംഭിച്ചു. [6]. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia