കെ.പി. ഉദയഭാനു
മലയാളചലച്ചിത്രഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസംവിധായകനുമാണ് കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014)[1]. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[2]. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്[3] ജീവിതരേഖഎൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936-ൽ പാലക്കാട് ജില്ലയിലെ തരൂരിൽ ജനനം. സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായിരുന്ന കെ.പി. കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്.[4] ചെറുപ്പത്തിൽ സിംഗപ്പൂറിൽ പോയ ഇദ്ദേഹം തിരിച്ച് 1945-ൽ പത്താം വയസിലാണ് ഇന്ത്യയിൽ എത്തിയത്. പാലക്കാട് കല്പാത്തി ത്യാഗരാജ വിദ്യാലയത്തിൽ സംഗീതമഭ്യസിച്ച ഇദ്ദേഹം ഹൈസ്കൂൾ പഠനം പാലക്കാട് തന്നെയുള്ള വി വി പി ഹൈസ്‌കൂളിലായിരുന്നു.[4] ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. ചലച്ചിത്ര ജീവിതംസംഗീതസംവിധായകൻ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു[2]. 1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല[5]. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം താന്തോന്നി എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീതസംവിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്.[6]. അവസാനത്തെ ഒരു വർഷക്കാലം കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ഇദ്ദേഹം 2014 ജനുവരി 5-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ വിജയലക്ഷ്മി നേരത്തെ മരിച്ചിരുന്നു. ഒരു മകനുണ്ട്. ഉദയഭാനുവിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് സംസ്കരിച്ചു..[7] അവിസ്മരണീയ ഗാനങ്ങൾവെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) പെണ്ണായി പിറന്നെങ്കിൽ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കാനോ… (അമ്മയെ കാണാൻ) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia