കേരളത്തിലെ നിപ വൈറസ് ബാധ 2018
2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്.[1] മേയ് മാസത്തിൽ കേരളത്തിൽ ആദ്യമായി നിപ്പ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപാ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തിൽ നിന്നാണെന്നു കേരളസർക്കാരിന്റെ അവസാന പഠനം പറയുന്നു.[2] വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ട പേരാമ്പ്ര സ്വദേശികളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർക്കാണ് രോഗബാധയുണ്ടായത്. മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് ആണ് ഇതിന്റെ ആദ്യ ഇര. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാലിഹിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മസ്തിഷ്കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടാവൻ ഇടയായത്. തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചതിലൂടെ രോഗം സ്ഥിരീകരിച്ചു. മേയ് 20-നാണു് ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്.[3] മേയ് 20-നു് കോഴിക്കോട് മെഡിക്കൽ കോളെജിലെ നഴ്സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞു. [4] രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. [5] ലിനി അവസാനമായി ഭർത്താവിനെഴുതിയ എഴുത്ത് സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. കേരളത്തിലെ വൈദ്യശാസ്ത്ര രംഗം ഇത്തരം ഒരു സംക്രമികരോഗത്തെ നേരിടാൻ തയ്യാറായിട്ടില്ല എന്ന ആക്ഷേപവും ഇതിനെത്തുടർന്ന് ഉയർന്നു. [6] ജൂൺ 5 വരെയാണ് ആദ്യഘട്ടത്തിന്റെ ഇൻകുബേഷൻ അഥവാ പൊരുന്നൽ സമയം. അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചെങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേർ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്. പൂനേയിലേക്ക് അയച്ച രക്തസാമ്പിളുകൾ എല്ലാം വൈറസ് ബാധ ശരി വയ്ക്കുന്നവയായിരുന്നു. തുടർന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും അടുത്തുള്ള കിണറ്റിൽ പ്രത്യേക ഇനത്തിലുള്ള വവ്വാലുകൾ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും അതിൽ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു. കൂടാതെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്ന് പന്നികളുടേയും മറ്റും മൂത്രവും മറ്റും പരിശോധനക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെകൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയക്കുകയുണ്ടായി. എന്നാൽ ഇവയിൽ വൈറസ് ബാധ ഇല്ല എന്ന നിഗമനത്തിലാണ് എത്തിയത്. കൊൽക്കത്തയിലെ ഫോർട്ട് വില്ല്യം എന്ന സൈനിക കാമ്പിൽ ജോലി ചെയ്ത് വന്ന 28 കാരനായ മലയാളി സൈനികൻ മേയ് 20 നു അസുഖമായി സൈനിക കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും 25 നു സമാന ലക്ഷണത്തോടെ മരണത്തിനു കീഴടങ്ങുകയും ചെയ്യുകയുണ്ടായി. ഇയാളുടെ രക്തസാമ്പിളുകളും പുനേയിലെ വൈറോളജി സ്ഥാപനത്തിലേക്ക് അയച്ചു.[7] 196 രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 178 എണ്ണത്തിലും വൈറസ് ബാധയില്ല എന്നു സ്ഥിരീകരിക്കപ്പെട്ടു. നിപ്പ ബാധയുണ്ടെന്ന് കണ്ടെത്തിയ 18 പേരിൽ 16 പേരും മരണമടഞ്ഞു ഈ പതിനാറു പേരും ആദ്യം മരണമടഞ്ഞ സാബിത്തുമായി ബന്ധമുള്ളവരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നതും അവരിൽ പെടാത്ത ബാലുശ്ശേരിയിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളിയായ റെസിൻ എന്നൊരാൾ ഇതേ രോഗത്തെ തുടർന്ന് മേയ് 31 നു മരണമടഞ്ഞതോടെ 2 പേരുടെ നില ആശങ്കയില്ലാതെ തുടർന്നതിനിടക്ക് സംസ്ഥാന ഭരണകൂടം നിപ്പാ വൈറസിന്റെ രണ്ടാമത്തെ ഘട്ട പകർച്ചയുണ്ടാകാമെന്ന് ജാഗ്രത നിർദ്ദേശം നൽകി. മുൻപുണ്ടായ പനിയെത്തുടർന്ന് റെസിൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് നിപ വൈറസ് ബാധിച്ച് മരിച്ച് കോട്ടൂർ സ്വദേശി ഇസ്മായിലും അതേ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടയിരുന്നു. ഇതാണ് രോഗം ആദ്യത്തെ ഘട്ടത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചിരിക്കാം എന്ന് ആരോഗ്യവകുപ്പ് സംശയിക്കാൻ കാരണമായത്. മലപ്പുറത്തു നിന്നും രേഖപ്പെടുത്തിയ രണ്ടു മരണങ്ങളും എൻ.ഐ.വി. മൂലമാണെന്ന് സ്ഥിരീകരിക്കെപ്പെട്ടു.[8] കേരളസർക്കാരിന്റെ കീഴിലുള്ള ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപികരിക്കുകയും രോഗത്തെക്കുറിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി ആൻഡ്രോയ്ഡ് ആപ്പ് വികസിപ്പിക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് റിബാവരിൻ എന്ന പേരിലുള്ള മോണോക്ലോണൽ ആന്റിബോഡി മരുന്നുകൾ ജൂൺ 2-നു് കേരളത്തിൽ എത്തിക്കുകയുണ്ടായെങ്കിലും മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവുമൂലം ഡോക്ടർമാർക്കിടയിൽ ആശങ്കയുണ്ടാക്കി. ജൂൺ 30 നാണ് മലപ്പുറം കോഴിക്കോടെ ജില്ലകളെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ചത്. 2019-ലും നിപ വൈറസ് ബാധ2019 ജൂണിൽ കേരളത്തിലെ കൊച്ചിയിൽ നിപ വൈറസ് ബാധിച്ച് 23 കാരനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[9] രോഗിയുമായി അടുത്തിടെ ആശയവിനിമയം നടത്തിയ 86 പേർ നിരീക്ഷണത്തിലായിരുന്നു. രോഗിയെ ചികിത്സിച്ച രണ്ട് നഴ്‌സുമാരും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിച്ചു.[10][9] അവലംബം
|
Portal di Ensiklopedia Dunia