കർണാടകത്തിലെ 222 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2018 മേയ് 12-നു് രണ്ടു ഘട്ടമായി നടക്കുന്നു. ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളിൽ ജയനഗർ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 2018 മേയ് 28ന് തിരഞ്ഞെടുപ്പ് നടക്കും. [2] ആദ്യ ഘട്ടത്തിൽ 72.13% ന്റെ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1952 മുതലുള്ള കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടിയ പോളിങ് ശതമാനമാണിത്. [3]
2013 മുതൽ 2018 വരെ കർണാടക ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്,[4] 2007ലും 2008 മുതൽ 2013 വരെ ഭരിച്ചിരുന്ന ഭാരതീയ ജനതാ പാർട്ടി, ജനതാദൾ (സെക്കുലർ), ബഹുജൻ സമാജ് പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇവയിൽ ജനതാ ദൾ (സെക്യുലർ), ബഹുജൻ സമാജ്‌വാദി പാർട്ടി എന്നീ പാർട്ടികൾ സഖ്യം ചേർന്നാണ് മത്സരിച്ചത്. കർണ്ണാടകയിൽ ആദ്യമായാണ് ആം ആദ്‌മി പാർട്ടി മത്സരിച്ചത്. [5] 2018 മേയ് 15-ന് ഫലം പ്രഖ്യാപിച്ചപ്പോൾ 104 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷിയായി. [6]
പൊതുവിവരങ്ങൾ
2018 മേയ് 28 വരെയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള കാലാവധി. [7]
പ്രധാന തീയതികൾ
2018 മാർച്ച് 27-ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കുകയുണ്ടായി. മേയ് 12-ന് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും മേയ് 15-ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.[8][9][10]
പരിപാടി
തീയതി
ദിവസം
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആരംഭിച്ച തീയതി
17 ഏപ്രിൽ 2018
ചൊവ്വാഴ്ച
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി
24 ഏപ്രിൽ 2018
ചൊവ്വാഴ്ച
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന
25 ഏപ്രിൽ 2018
ബുധനാഴ്ച
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി
27 ഏപ്രിൽ 2018
വെള്ളിയാഴ്ച
തിരഞ്ഞെടുപ്പ്
12 മേയ് 2018
ശനിയാഴ്ച
ഫലപ്രഖ്യാപനം
15 മേയ് 2018
ചൊവ്വാഴ്ച
തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ട തീയതി
31 മേയ് 2018
വ്യാഴാഴ്ച
വിവാദങ്ങൾ
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം
2018 മാർച്ച് 27ന്, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് കുറച്ചു മുൻപ് തന്നെ ബി.ജെ.പി.യുടെ ഐ.ടി. സെൽ തലവനായ അമിത് മാളവിയ, കർണാടക കോൺഗ്രസിന്റെ സാമൂഹ്യ മാധ്യമ ഇൻ-ചാർജ് ശ്രീവാസ്ത എന്നിവർ തീയതികൾ ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തി.[11][12]. എന്നാൽ, ഇരുവരുടെയും ട്വീറ്റുകളിൽ ഫലപ്രഖ്യാപനത്തിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് രണ്ടു ട്വീറ്റുകളും ട്വിറ്ററിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ഒരു 24 മണിക്കൂർ ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അമിത് മാളവിയ അറിയിച്ചു.[13]. തുടർന്ന്, ഫലപ്രഖ്യാപനത്തിന്റെ തീയതി 2018 മേയ് 15നു പകരം 2018 മേയ് 18 എന്ന് തെറ്റായി ലഭിച്ചതാണെന്ന് ടൈംസ് ന്യൂ അറിയിക്കുകയുണ്ടായി.[14]
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഓം പ്രകാശ് റാവത്ത് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായ പ്രത്യേക സമിതി രൂപീകരിച്ചു.[15][16].
2018 ഏപ്രിൽ 14-ന് വിവിധ മാധ്യമങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപു് അറിയിച്ച തീയതികൾ ഊഹങ്ങൾ മാത്രമായിരുന്നെന്നും ചോർന്നതല്ലെന്നും ഈ സമിതി അറിയിച്ചു.[17]
വോട്ടർ ഐ.ഡി. വിവാദം
2018 മേയ് 11-ന്, കോൺഗ്രസ് എം.എൽ.എ മുനിരത്നയ്ക്കും മറ്റ് 13 പേർക്കുമെതിരെ വ്യാജ വോട്ടർ ഐ.ഡി തട്ടിപ്പ് നടത്തിയെന്ന് കുറ്റം ആരോപിക്കപ്പെട്ടു. മേയ് 8-ന് 10,000 വോട്ടർ ഐ.ഡി കാർഡുകളും ചില ലാപ്‌ടോപ്പുകളും മുൻ ബി.ജെ.പി പ്രവർത്തകനായിരുന്ന മഞ്ജുള നഞ്ജമരിയുടെ ബാംഗ്ലൂരിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തുകയുണ്ടായി.[18][19] ഈ ലാപ്‌ടോപ്പുകളും വോട്ടർ ഐ.ഡിയും കൂടാതെ മുനിരത്നയുടെ ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഇതിനെത്തുടർന്ന് 40,000 ലഘുലേഖകൾ തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും മണ്ഡലത്തിലെ ഓരോ വീട്ടിലും അത് കാണാൻ സാധിക്കുമെന്നും മുനിരത്ന പറയുകയുണ്ടായി.[20][21]
രാജരാജേശ്വരി നഗറിലെ തിരഞ്ഞെടുപ്പ് 2018 മേയ് 28-ന് നടക്കും. ഈ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം 2018 മേയ് 31-ന് നടക്കും.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെട്ടു. [22][23] തമിഴ്‌നാടുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പ് ഒരു തടസമായി കാണരുതെന്ന് കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകിയിരുന്നു.[24]
പ്രചരണ പ്രവർത്തനങ്ങൾ
2017 നവംബർ 2-നാണ് ഭാരതീയ ജനതാ പാർട്ടി അവരുടെ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.[25] 85 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി പര്യടനം നടത്തുകയുണ്ടായി. 2018 ഫെബ്രുവരി 4-ന് ബാംഗ്ലൂരിൽ വച്ച് ഈ പര്യടനം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു.[26] മാർച്ച് ആദ്യവാരത്തിൽ ബി.ജെ.പി, ബാഗ്ലൂർ സംരക്ഷണ മാർച്ച് എന്ന പേരിൽ 14 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ആരംഭിച്ചു.[27]
2017 ഡിസംബറിൽ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി 54,261 സ്ഥലങ്ങളിൽ ബൂത്ത്-ലെവൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. [28]
അഭിപ്രായ സർവ്വേകൾ നടത്തിയ പല സ്ഥാപനങ്ങളും വോട്ടർമാരോട് സിദ്ധരാമയ്യ, ബി.എസ്. യെദിയൂരപ്പ, എച്ച്ഡി. കുമരസ്വാമി എന്നിവരിൽ അവർ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ആരാണെന്ന് ചോദിക്കുകയുണ്ടായി. ലോക്‌നീതി - സി.എസ്.ഡി.എസ് ജനുവരി 10 മുതൽ 15 വരെ 878 പേരിൽ നടത്തിയ സർവ്വേയിൽ 34 ശതമാനം പേർ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നും 19 ശതമാനം പേർ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്നും 14 ശതമാനം പേർ യെദിയൂരപ്പ മുഖ്യമന്ത്രിയാകണമെന്നും പറയുകയുണ്ടായി.[46] ഇതേ മാസം സി.എച്ച്.എസ് നടത്തിയ സർവ്വേയിൽ കൂടുതൽ പേർ കുമരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് പറയുകയുണ്ടായി. യെദിയൂരപ്പ്, സിദ്ധരാമയ്യ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായിരുന്നു.[47] മാർച്ച് 1 മുതൽ 25 വരെ സി - ഫോർ, കർണാടകയിലെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടർമാരിൽ നടത്തിയ സർവ്വേയിൽ 45 ശതമാനം പേർ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നും, 26 ശതമാനം പേർ യെദിയൂരപ്പ മുഖ്യമന്ത്രിയാകണമെന്നും 13 ശതമാനം പേർ കുമരസ്വാമി മുഖ്യമന്ത്രിയാകണമെന്നും പറഞ്ഞു. ബാക്കിയുള്ള 16 ശതമാനം പേർ മറ്റുള്ളവർ മുഖ്യമന്ത്രിയാകണമെന്നായിരുന്നു പറഞ്ഞത്. [48]
എക്സിറ്റ് പോൾ
എക്സിറ്റ് പോൾ ഫലങ്ങളിൽ ഒരെണ്ണം ബി.ജെ.പി ഭരണം നേടാനുള്ള സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിരുന്നു. 5 സ്ഥാപനങ്ങൾ ബി.ജെ.പിയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും 2 എക്സിറ്റ് പോളുകൾ കോൺഗ്രസിന് ലീഡ് ഉണ്ടാകുമെന്നും ഒരെണ്ണം കോൺഗ്രസിന് ഭരണം നേടാനുള്ള സീറ്റുകൾ നേടുമെന്നും പ്രവചിച്ചിരുന്നു.
2018 മേയ് 15-ന് ഫലം പ്രഖ്യാപിച്ചപ്പോൾ 104 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലി ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഓരോ രാഷ്ട്രീയ പാർട്ടിയുടെയും സീറ്റുകളും വോട്ടുവിഹിതവും ചുവടെ -
ഫലപ്രഖ്യാപനത്തെത്തുടർന്ന്, ജെ.ഡി.എസുമായി സഖ്യത്തിലേർപ്പെട്ട് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.[58] ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നും കോൺഗ്രസ് സമ്മതിച്ചു.[59] എന്നാൽ കർണാടകയുടെ ഗവർണറായ വാജുഭായ് വാല, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാനായി ക്ഷണിച്ചു.[60]. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ ബി.ജെ.പിയ്ക്ക് അനുവദിച്ചു.[61]
കോൺഗ്രസും ജെ.ഡി.എസും അതേ ദിവസം അർധരാത്രി തന്നെ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. 2AMനാണ് ഈ കേസിന്റെ വാദം ആരംഭിച്ചത്.[62]എ.കെ. സിക്രി, എസ്.എ. ബോബ്ദെ and അശോക് ഭൂഷൺ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് നിർത്തിവയ്ക്കുന്നതിനായി കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.[63] അടുത്ത ദിവസം രാവിലെ, 2018 മേയ് 18-ന് 24 മണിക്കൂറിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.[64] 5 പ്രധാന മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിനായി സുപ്രീം കോടതി പുറപ്പെടുവിച്ചത്. [65]
2018 മേയ് 19-ന് വൈകുന്നേരം 4 മണിയ്ക്കു തന്നെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചിരിക്കണം.
പ്രോടേം സ്പീക്കറിന് വോട്ടെടുപ്പിന്റെ രീതി നിശ്ചയിക്കാം.
രഹസ്യ ബാലറ്റില്ല.
സർക്കാർ, ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ പാടില്ല.
പ്രോടേം സ്പീക്കറായി ഏറ്റവും മുതിർന്ന എം.എൽ.എയെ തിരഞ്ഞെടുക്കുന്ന പതിവു രീതിയ്ക്ക് വിപരീതമായി, ബി.ജെ.പി എം.എൽ.എയായ കെ.ജി. ബോപയ്യയെ ഗവർണർ പ്രോടേം സ്പീക്കറായി നിയമിച്ചു.[66] ഇക്കാര്യം കോൺഗ്രസ്, സുപ്രീം കോടതിയിൽ പറയുകയുണ്ടായി. കെ.ജി. ബോപയ്യ ഏറ്റവും മുതിർന്ന എം.എൽ.എ അല്ലെന്നായിരുന്നു കോൺഗ്രസ് വാദിച്ചത്.[67] എന്നാൽ സുപ്രീം കോടതി കെ.ജി. ബോപയ്യയെ പ്രോടേം സ്പീക്കറാകാൻ അനുവദിക്കുകയും ഒപ്പം നിയമസഭയിലെ വോട്ടെടുപ്പ് എല്ലാ ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. [68].