ജി. കാർത്തികേയൻ
കേരളത്തിലെ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു "ജി.കെ." എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ (20 ജനുവരി 1949 - 7 മാർച്ച് 2015). 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.[2] ജീവിതരേഖ1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്ണംബയിൽ എൻ.പി ഗോപാല പിള്ളയുടെയും വനജാക്ഷി അമ്മയുടെയും മൂത്ത മകനായി ജനനം. ഏഴ് സഹോദരങ്ങളുണ്ട്. ബിരുദത്തിന് ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980-ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി.[3] 1982-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സി.പി.എം. നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.[4] എന്നാൽ 1987-ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു.[5] പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011-ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. തുടർന്ന് കേരള നിയമസഭയുടെ പതിനെട്ടാമത് സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ പദവിയിലിരിയ്ക്കേ 66-ആം വയസ്സിൽ, അർബുദബാധയെത്തുടർന്ന് ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിൽ വച്ച് 2015 മാർച്ച് ഏഴിന് രാവിലെ പതിനൊന്നുമണിയ്ക്ക് അദ്ദേഹം അന്തരിച്ചു. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിയ്ക്കുകയും പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംസ്ഥാന മന്ത്രിമാർ, ഗവർണർ പി. സദാശിവം തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഉപതിരെഞ്ഞെടുപ്പിലൂടെ രണ്ടാമത്തെ മകൻ കെ.എസ്.ശബരീനാഥൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എം.എൽ.എ ആയി. തിരഞ്ഞെടുപ്പുകൾഅധികാരങ്ങൾ
കുടുംബംഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്.ശബരീനാഥൻ എന്നിവർ മക്കളാണ്. അവലംബങ്ങൾ
|
Portal di Ensiklopedia Dunia