തലശ്ശേരി ഉപരോധം
മൈസൂർ രാജ്യത്ത്ന്റെ അധീനതയിലായിരുന്ന കോഴിക്കോട് പ്രൊവിൻസിലെ സൈനിക തലവനായിരുന്ന സർദാർ അലി തലശ്ശേരിയിലെ ബ്രിട്ടീഷ് പട്ടാളത്താവളം1782 -ൽ 18 മാസത്തോളം ഉപരോധിക്കുകയുണ്ടായി. ഇതാണ് തലശ്ശേരി ഉപരോധം (Siege of Tellicherry) എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരെ കരവഴിയും കടൽവഴിയും തടഞ്ഞ ഈ ഉപരോധം രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്താണ് നടന്നത്. മേജർ അബിങ്‌ടണിന്റെ നേതൃത്വത്തിലുള്ള സേന ബോംബെയിൽ നിന്നെത്തി മൈസൂർ സേനയെ പരാജയപ്പെടുത്തുന്നതു വരെ ഈ ഉപരോധം തുടർന്നു. അതിനുശേഷം അബിങ്‌ടൺ തെക്കോട്ടുചെന്നു കോഴിക്കോടും പിടിച്ചെടുത്തു. ഹൈദർ അലി കയ്യടക്കിവച്ച പ്രദേശങ്ങൾ നഷ്ടപ്പെടലാണ് ഈ ഉപരോധത്തിന്റെ അവസാനം ഉണ്ടായത്. എന്നാലും പിന്നീട് ഇതേ സ്ഥലങ്ങൾ ടിപ്പു സുൽത്താൻ തിരികെപ്പിടിക്കുകയുണ്ടായി.[1][2] 1705 -ൽ കോലത്തിരിയിൽ നിന്നും കിട്ടിയ തലശ്ശേരി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണത്തിൽ ഒരു വലിയ നഗരവും തുറമുഖവുമായി മാറി. ബ്രിട്ടീഷുകാരുടെ കൊടിയ ശത്രുവായ ഹൈദർ തെക്കേ ഇന്ത്യ മുഴുവൻ കൈപ്പിടിയിലാക്കാൻ രണ്ടാമതും ബ്രിട്ടീഷുകരോടു യുദ്ധം ചെയ്യാനെത്തി. 1774 മുതൽ തുടർച്ചയായി ഹൈദറിന്റെ സൈന്യത്തിന്റെ പിടിയിലായിരുന്ന തലശ്ശേരി എപ്പോഴും പലവിധലഹളകളാൽ മുഖരിതമായിരുന്നു. എതിരാളികൾക്ക് ആയുധവും പടക്കോപ്പുകളും നൽകുന്നതിനാൽ ബ്രിട്ടീഷുകാരോട് ഹൈദറിനു കടുത്ത എതിർപ്പായിരുന്നു.[3] കൂടാതെ ബ്രിട്ടീഷുകാരുടെ പ്രധാന നാവികകേന്ദ്രം ആയിരുന്ന തലശ്ശേരി ഹൈദർ പിടിക്കുന്ന പക്ഷം ബ്രിട്ടീഷുകാർക്ക് അത് കനത്ത തിരിച്ചടിയും ആകുമായിരുന്നു. തെക്കേ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാരെ തുരത്താനും നാട്ടുകാർക്കും നാട്ടുരാജാക്കന്മാർക്കും ബ്രിട്ടൻ ആയുധങ്ങളും പടക്കോപ്പുകളും നൽകുന്നതും തടയാനും ബ്രിട്ടീഷ് നാവികസേനയെ തകർക്കാനുമായി തലശ്ശേരി പിടിച്ചടക്കാൻ ഹൈദർ തീരുമാനിച്ചു.[4] അങ്ങനെ 1778 -ൽ തന്റെ ആശ്രിതനായ ചിറക്കലിലെ രാജാവായ രാമവർമ്മരാജയോട് തലശ്ശേരി ഉപരോധിക്കാൻ ഹൈദർ ആവശ്യപ്പെട്ടു. എന്നാൽ ഹൈദറിന്റെ എതിരാളിയും അന്ന് ബ്രിട്ടീഷുകാരോട് ഒപ്പവും ആയിരുന്ന പഴശ്ശിരാജാവ് കളത്തിലിറങ്ങുകയും ഉപരോധിച്ചവർക്ക് സാധനവും സാമഗ്രികളും എത്തുന്നത് തടയുകയും അവരെ പിന്മാറാൻ നിർബന്ധിതരാക്കുകയും ചെയ്തു. എന്നാൽ 1779 -ൽ 2500 പേർ അടങ്ങുന്ന മൈസൂർ സേനയുടെ പിന്തുണയോടെ 4000 അംഗങ്ങളുള്ള ചിറക്കൽ സേന പഴശ്ശിയുടെ സൈന്യത്തെ തോൽപ്പിക്കുകയും ബ്രിട്ടീഷുകാരോട് ആഭിമുഖ്യമുണ്ടായിരുന്ന അയൽരാജ്യമായ കടത്താനാട് ആക്രമിച്ച് കീഴ്പെടുത്തി അവിടെ ഒരു പാവരാജാവിനെ വാഴിക്കുകയും എപ്പോൾ വേണമെങ്കിലും ഹൈദറിന് പ്രാപ്യമാകുന്ന രീതിയിൽ അവിടുള്ള 2000 സൈനികരെ ലഭിക്കുന്നതിനും വഴിയൊരുക്കി. പിന്നെയും 1779 -ൽ ഈ വലിയ സേന തലശ്ശേരിയിൽ ഉപരോധം തുടർന്നപ്പോൾ ഭക്ഷണവും ആൾക്കാരുമില്ലാതെ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥ ബ്രിട്ടീഷുകാർ നേരിട്ടപ്പോൾ പഴശ്ശിരാജാവ് തന്റെ മിച്ചമുള്ള ധാന്യം മുഴുവനും 1000 ആൾക്കാരെയും തലശ്ശേരി കോട്ടയിലേക്ക് അയച്ചു. ആകെ ബുദ്ധിമുട്ടിലായ ഇംഗ്ലീഷുകാർക്ക് ഇത് വലിയ ആശ്വാസമായി. തുടക്കത്തിൽ തലശ്ശേരിയിൽ ആകെ രണ്ടു ബറ്റാലിയൺ മാത്രമേ ബ്രിട്ടീഷുകാർക്ക് ഉണ്ടായിരുന്നുള്ളൂ. താമസിയാതെ കൂടുതൽ പടയും ആയുധങ്ങളും ബ്രിട്ടീഷുകാർക്ക് എത്തിച്ചേർന്നു. [5] 1782 വരെ മൈസൂരിന്റെ ഓരോ ആക്രമണവും ബ്രിട്ടീഷുകാരും പഴശിസൈന്യവും കൂടി മാസങ്ങളോളം തടഞ്ഞു നിർത്തി. പഴശ്ശിരാജാവ് മുന്നോട്ടുവച്ച ഒരു നിർദ്ദേശം അനുസരിച്ച് ഉപരോധിക്കുന്നവരെ രണ്ടായിത്തിരിഞ്ഞ് ഒരേസമയം മുന്നിൽനിന്നും പിന്നിൽ നിന്നും ആക്രമിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. 1782 -ൽ ബ്രിട്ടീഷുകാർ ഉപരോധം നടത്തുന്നവരെ ആക്രമിച്ചതിനോടൊപ്പം 1000 പേർ അടങ്ങുന്ന പഴശ്ശിരാജാവിന്റെ സേന പിന്നിലൂടെയും ആക്രമണം നടത്തി. പിടിച്ചുനിൽക്കാനാകാതെ പിന്തിരിയേണ്ടിവന്ന മൈസൂർ സേനയിലെ ധാരാളം പേരെ തടവിലാക്കുകയും ചെയ്തു. കാര്യമായി പരിക്കേറ്റ സർദാർ ഖാൻ പിടിയിലാവുകയും തടവിൽ വച്ച് മരണമടയുകയും ചെയ്തു. ഈ തകർച്ച മുതലെടുത്ത് മലബാറിലെങ്ങും മൈസൂർ സേനയ്ക്കെതിരെ കലാപങ്ങൾ ഉണ്ടാവുകയും കുറച്ചുനാളുകളേക്കാണെങ്കിൽപ്പോലും മൈസൂർ ഭരണത്തിൽനിന്നും മോചിതരാവുകയും ചെയ്തു. ഉപരോധത്തിൽ പ്രധാനപങ്കു വഹിച്ചവർ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia