തോമസ് റീഡ് ഡേവിസ് ബെൽ![]() ശലഭശാസ്ത്രജ്ഞനും പ്രകൃതിനിരീക്ഷകനുമായ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു തോമസ് റീഡ് ഡേവിസ് ബെൽ - Thomas Reid Davys Bell (2 മെയ് 1863 – 24 ജൂൺ 1948) പന്ത്രണ്ട് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയ ആൾ ആയിരുന്നു അദ്ദേഹം.[1] അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം സന്ധേസ്റ്റ്, വൂൾവിച്ച് എന്നീ പട്ടാള അക്കാദമികളിൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവ വേണ്ടെന്നുവച്ചു. തുടർന്ന് ഇന്ത്യൻ വുഡ് ആന്റ് ഫോറസ്റ്റ് സർവീസിൽ ചേർന്ന അദ്ദേഹം 1884-ൽ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ആയ ധാർവാഡിൽ ജോലിയിൽ പ്രവേശിച്ചു. അവിടെവെച്ചു അദ്ദേഹം ഉപ്പുനികുതിവകുപ്പിലുള്ള എഡ്വേർഡ് ഹാമിൽട്ടൺ എയ്റ്റ്കെനെയും ജില്ലാ കളക്ടറായിരുന്ന ജെയിംസ് ഡേവിഡ്‌സണെയും പരിചയപ്പെടുകയും അവരോടൊപ്പം ശലഭനിരീക്ഷണത്തിൽ ഏർപ്പെടുകയും ചെയ്തു.[2][3][4] അതുകൂടാതെ വണ്ടുകളെ ശേഖരിച്ചു ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള എച്ച്.ഇ. ആൻഡ്രൂസിന് അയച്ചുകൊടുക്കുകയും ചെയ്തു. 1905 മുതൽ 1906 വരെ സിന്ധിലായിരുന്ന അദ്ദേഹം അതിനുശേഷം ബെൽഗാമിലേക്കു മടങ്ങിയെത്തി. ഡേവിഡ്‌സൺ ജോലിയിൽനിന്നും വിരമിച്ചു എഡിൻബറോയിലേക്ക് പോയപ്പോൾ അദ്ദേഹം കാർവാറിലേക്കു പോയി. അക്കാലത്ത് എൽ.സി.എച്ച്. യംഗ് ഇന്ത്യയിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള ഒരു പരമ്പര ജേർണൽ ഓഫ് ദി ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിൽ (Journal of the Bombay Natural History Society) തുടങ്ങിവച്ചു.[5] അദ്ദേഹത്തിന്റെ അനാരോഗ്യത്തെത്തുടർന്ന് അത് മുടങ്ങിയപ്പോൾ Walter Samuel Millard ബെല്ലിനോട് അത് പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.[6] അദ്ദേഹം ധാരാളം ചിത്രശലഭങ്ങളുടെ പുഴുക്കളെ വളർത്തി വിരിയിക്കുകയും അവയെക്കുറിച്ചെഴുതുകയും ചെയ്തു. സ്ഫിങ്സ് നിശാശലഭങ്ങളെക്കുറിച്ചുള്ള ദി ഫൊന ഓഫ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗം അദ്ദേഹവും മേജർ എഫ്.ബി. സ്കോട്ടും ചേർന്നാണ് എഴുതിയത്. 1911-ൽ അദ്ദേഹത്തിന് ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയർ എന്ന ബഹുമതി ലഭിച്ചു. 1913-ൽ അദ്ദേഹം ബോംബെ പ്രവിശ്യയുടെ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആവുകയും പിന്നീട് 1920-ൽ വിരമിക്കുന്നത് വരെ ആ പദവിയിൽ തുടരുകയും ചെയ്തു. അദ്ദേഹം ഉത്തര കന്നഡയിലെ പുല്ലിനങ്ങളെക്കുറിച്ചു എൽ.ജെ. സെഡ്ഗ്വിക്കുമായിച്ചേർന്നു പഠിക്കുകയും ആ ശേഖരം മുംബൈ സെന്റ്. സേവിയേഴ്സ് കോളേജിന് കൈമാറുകയും ചെയ്തു. സെഡ്ഗ്വിക്കും ബെല്ലും ചേർന്ന് ജേർണൽ ഓഫ് ദ ഇന്ത്യൻ ബോട്ടണി തുടങ്ങുകയും പി.എഫ്. ഫൈസനെ പത്രാധിപരായി നിയമിക്കുകയും ചെയ്തു.[7] അദ്ദേഹം പിന്നീട് ഓർക്കിഡുകളിൽ താൽപ്പര്യം കാണിക്കുകയും അദ്ദേഹത്തിന്റെ സഹോദരി അവ വരയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒരു പങ്കാളിയോടൊപ്പം തടിക്കച്ചവടത്തിൽ ഏർപ്പെടുകയും അത് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുകയും ചെയ്തു. 1930-ൽ അദ്ദേഹം തന്റെ പ്രാണികളുടെ ശേഖരം ബ്രിട്ടീഷ് മ്യൂസിയത്തിന് കൈമാറി. അതിൽ 3000 ചിത്രശലഭങ്ങളും 12000 നിശാശലഭങ്ങളും 1900 വണ്ടുകളും 1720 കടന്നലുകളും 20 പുൽച്ചാടികളും ഉണ്ടായിരുന്നു.[1] അവയിൽ പലതിനെയും പിന്നീട് വിവരിച്ചപ്പോൾ ബെല്ലിന്റെ ബഹുമാനാർത്ഥം ഉള്ള പേരുകൾ നൽകി. ഉദാ: Acmaeodera belli Kerremans, 1893, Ambulyx belli (Jordan, 1923), Idgia belli Gorham, 1895 അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia