പി.കെ. നാരായണപ്പണിക്കർ
നായർ സർവീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്.) ഒൻപതാമത്തെ ജനറൽ സെക്രട്ടറിയും, ഇരുപത്തിമൂന്നാമത്തെ പ്രസിഡണ്ടുമായിരുന്നു പി.കെ. നാരായണപ്പണിക്കർ (മുഴുവൻ പേർ: പിച്ചാമത്ത് കൃഷ്ണപ്പണിക്കർ നാരായണപ്പണിക്കർ) (ജനനം:ഓഗസ്റ്റ് 29 1930, മരണം:ഫെബ്രുവരി 29 2012) [1] . 1984-ൽ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെ പിൻഗാമിയായി എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. മന്നത്ത് പത്മനാഭനു ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ കാലം എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയായി 27 വർഷം ഈ സ്ഥാനത്തു തുടർന്ന പി.കെ. നാരായണപ്പണിക്കരാണ്.[2]. ജീവിതരേഖചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറുഭാഗം പിച്ചാമത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും എ.എൻ. വേലുപ്പിള്ളയുടെയും ഏഴുമക്കളിൽ മൂന്നാമനായി 1930 ഓഗസ്റ്റ് 29-നു് ചിങ്ങമാസത്തിൽ ചിത്തിര നക്ഷത്രത്തിൽ ജനിച്ചു. വീട്ടുപേരും അമ്മാവൻ കൃഷ്ണപ്പണിക്കരുടെ പേരുമാണ് ഇനീഷ്യലുകൾ. വാഴപ്പള്ളി സെന്റ് തേരാസസ് സ്കൂളിലും, ചങ്ങനാശ്ശേരി പെരുന്ന സ്കൂളിലും, ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും, എറണാകുളം മഹാരാജാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.[3]. തുടർന്ന് അദ്ധ്യാപകനായും, അഭിഭാഷകനായും ഔദ്യോഗിക ജീവിതം ആരംഭിച്ചു.[1]. ചങ്ങനാശേരി നഗരസഭാ ചെയർമാനായും, കേരള സർവകലാശാലാ സെനറ്റംഗം, എംജി സർവകലാശാലാ സിൻഡിക്കേറ്റംഗം, ഗുരുവായൂർ ദേവസ്വം ബോർഡംഗം, വാഴപ്പള്ളി പഞ്ചായത്ത് കോടതി ജഡ്ജി,[4] ചങ്ങനാശ്ശേരി ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[3] . 1977-ൽ എൻ.എസ്.എസ്. ട്രഷററായി നേതൃസ്ഥാനത്തെത്തി. 1984 ജനുവരി ഒന്നിനാണ് ആദ്യമായി ജനറൽ സെക്രട്ടറിയായത്. സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് അദ്ദേഹം പദവിയിലെത്തിയത്. എൻ.ഡി.പി. എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ അമരക്കാരനായിരുന്നു പണിക്കർ.[3] . നീണ്ട 27 വർഷം അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടർന്നു. 2011-ൽ ജനറൽ സെക്രട്ടറിസ്ഥാനം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ജി. സുകുമാരൻ നായർക്ക് കൈമാറി അദ്ദേഹം പ്രസിഡന്റായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 82-ആം വയസ്സിൽ 2012 ഫെബ്രുവരി 29-ന് ഉച്ചയ്ക്ക് 2.10-ന് ചങ്ങനാശ്ശേരി വാഴപ്പള്ളിയിലുള്ള സ്വവസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.[2] .മരണസമയത്ത് അദ്ദേഹം പ്രസിഡന്റായി തുടരുകയായിരുന്നു. മൃതദേഹം എൻ.എസ്.എസ്. ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായി പി.എൻ. നരേന്ദ്രനാഥൻ നായർ ചുമതലയേറ്റു. പണിക്കരുടെ ഭാര്യയും റിട്ട. അധ്യാപികയുമായിരുന്ന സാവിത്രിയമ്മ നേരത്തേ മരിച്ചിരുന്നു. സതീഷ്കുമാർ, ജഗദീഷ്കുമാർ, രഞ്ജിത് കുമാർ എന്നീ മൂന്ന് ആൺമക്കൾ ഇവർക്കുണ്ട്. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia