പി.വി. നരസിംഹ റാവു
പി.വി. നരസിംഹ റാവു (മുഴുവൻ പേര്: പാമൂലപാർഥി വെങ്കിട നരസിംഹറാവു)(ജനനം - 28 ജൂൺ 1921;മരണം- 23 ഡിസംബർ 2004) - ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി[1], ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്. തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനാണ് അദ്ദേഹം മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത്. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടേയും, അനുനയിപ്പിക്കലുകളിലൂടേയും നയിക്കുകവഴി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേരും നരസിംഹറാവുവിന് ചാർത്തി കിട്ടിയിരുന്നു.[2] തന്റെ പാണ്ഡിത്യംകൊണ്ടും രാഷ്ട്രീയത്തിലെ അനുഭവസമ്പത്തുകൊണ്ടും ഇന്ത്യക്കു മറ്റു രാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിച്ചെടുക്കാൻ നരസിംഹറാവുവിനു കഴിഞ്ഞു. കോമൺവെൽത്ത് രാജ്യങ്ങളുടേയും, ചേരിചേരാ പ്രസ്ഥാനത്തിന്റേയും ഒട്ടനവധി സമ്മേളനങ്ങളിൽ റാവു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ബാബരി മസ്ജിദ് വിഷയത്തിൽ നിസ്സഹായനായി നിന്നതിന് നരസിംഹറാവു ഏറെ പഴികേട്ടിരുന്നു. ഒന്നു ചെയ്യാതെ നിന്ന് കർ-സേവ നടത്താൻ മൗന അനുവാദം നൽകുകയായിരുന്നുവെന്ന് കോടതി ആരോപിച്ചിരുന്നു.[3] വൈവിദ്യ പൂർണമായ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹിക പ്രേശ്നമായ ബാബരി മസ്ജിദ് പ്രേശ്നത്തിൽ മൂകാനാവുകായാണ് അദ്ദേഹം ചെയ്തത്, ജീവിതരേഖആന്ധ്രാപ്രദേശിലെ ഹൈദരാബാദിലുള്ള കരിംനഗർ എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു റാവുവിന്റെ ജനനം. പി.രംഗറാവുവും, രുക്മിണിയമ്മയും ആയിരുന്നു മാതാപിതാക്കൾ.[4] ഒസ്മാനിയ സർവ്വകലാശാലയിലായിരുന്നു ബിരുദ പഠനം, പിന്നീട് പൂനെ സർവ്വകലാശാലക്കു കീഴിലുള്ള ഫെർഗൂസൻ കോളേജിൽ നിന്നും നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.[5] തെലുഗു ആയിരുന്നു നരസിംഹറാവുവിന്റെ മാതൃഭാഷ. എട്ട് ഇന്ത്യൻ ഭാഷകളിലും, എട്ട് വിദേശ ഭാഷകളിലും റാവുവിന് പ്രാവീണ്യമുണ്ടായിരുന്നു.[6] 1940 കളിൽ കാക്കാത്തിയ പത്രിക എന്നൊരു മാസികയിൽ ജയ-വിജയ എന്ന തൂലികാ നാമത്തിൽ തന്റെ അർദ്ധസഹോദരനായിരുന്ന പമുലപാർത്തി സദാശിവ റാവുവിനോടൊപ്പം ലേഖനങ്ങൾ എഴുതുമായിരുന്നു.[7] രാഷ്ട്രീയ ജീവിതംസ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ നേതൃപദവിയിലേക്കുയർന്നു 1962–1971 കാലഘട്ടത്തിൽ ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അംഗമായിരുന്നു. നെഹ്‌റു മന്ത്രിസഭയിൽ 1962-ൽ അംഗമായി. ഇതോടെ നെഹ്‌റു കുടുംബവുമായുള്ള അടുപ്പവും അരക്കിട്ടുറപ്പിച്ചു. നെഹ്‌റുവിനുശേഷം മകൾ ഇന്ദിര കോൺഗ്രസിന്റെ നേതൃനിരയിലെത്തിയപ്പോൾ റാവു അവരുടെ അടുത്തയാളായി. 1969-ൽ കോൺഗ്രസ് പിളർന്നപ്പോൾ റാവു ഇന്ദിരയോടൊപ്പം ഉറച്ചു നിന്നു. 1971 മുതൽ രണ്ടുവർഷക്കാലം ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി.[8] റാവു മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ആന്ധ്രയിൽ ഭൂപരിഷ്കരണം നടപ്പിലാക്കുന്നത്.[6] ഇതിനെതിരേ നടന്ന സമരത്തെ നേരിടാൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വന്നു. മുഖ്യമന്ത്രിപദവിയൊഴിഞ്ഞ് വീണ്ടും കേന്ദ്രരാഷ്ട്രീയത്തിൽ തിരിച്ചെത്തിയ റാവു ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ വഹിച്ചു. ഭരണ രംഗത്തുള്ള ഈ പരിചയമാണ് യഥാർഥത്തിൽ റാവുവിനെ പ്രധാനമന്ത്രി പദംവരെയെത്തിച്ചത്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സമയത്ത് റാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രമന്ത്രിസഭ ഒരു നടപടിയും സ്വീകരിക്കാതെ നിഷ്ക്രിയത്തം കാണിച്ചുവെന്ന ശക്തമായ ആരോപണം ഉയർന്നു വരികയുണ്ടായി. 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ റാവു ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്നു. 1972 ൽ ദേശീയ രാഷ്ട്രീയത്തിൽ വിവിധങ്ങളായ വകുപ്പുകൾ കൈകാര്യം ചെയ്തു കഴിവു തെളിയിച്ചു. 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് റാവു ഇന്ദിരാ ഗാന്ധിയെ അനുകൂലിച്ചു. ഇന്ദിരാ ഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും കേന്ദ്രമന്ത്രിസഭകളിൽ റാവു വിവധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. നെഹ്രു കുടുംബത്തോട് വളരെ അടുപ്പമുള്ള ഒരാളായിരുന്നു നരസിംഹറാവു. അതുകൊണ്ട് തന്നെ, 1982 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഗ്യാനി സെയിൽ സിംഗിനോടൊപ്പം നരസിംഹറാവുവിന്റെ പേരും അക്കാലത്ത് ഉയർന്നു കേട്ടിരുന്നു.[9] റാവു തന്റെ രാഷ്ട്രീയ ജീവിതത്തിന് ഏതാണ്ട് വിരാമമിട്ട കാലഘട്ടത്തിലായിരുന്നു മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കോൺഗ്രസ്സിനെ നയിക്കാൻ ഒരു മുതിർന്ന നേതാവെന്ന നിലയിൽ ഒരു രണ്ടാമൂഴത്തിനു റാവുവിനു കളമൊരുങ്ങുകയായിരുന്നു. കോൺഗ്രസ്സിന് മികച്ച വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. നെഹ്രു കുടുംബത്തിനു പുറത്തു നിന്നൊരു വ്യക്തി ഒരു കേന്ദ്രമന്ത്രിസഭയെ അഞ്ചുകൊല്ലക്കാലം തുടർച്ചയായി ഭരിക്കുന്നത് ഇതാദ്യമായിരുന്നു. ആന്ധപ്രദേശിൽ നിന്നും, ദക്ഷിണേന്ത്യയിൽ നിന്നു തന്നേയും പ്രധാനമന്ത്രിപദത്തിലേക്കെത്തുന്ന ആദ്യത്തെ വ്യക്തി കൂടിയായിരുന്നു നരസിംഹറാവു.[10] റാവു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹം ലോക സഭാംഗം ആയിരുന്നില്ല. പിന്നീട് ലോക സഭയിലെ അംഗമാവാൻ നന്ദ്യാൽ എന്ന മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിക്കുകയുണ്ടായി. നരസിംഹറാവുവിന് നന്ദ്യാൽ മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം ലോക റെക്കോഡാണ്.[11] 5,00,000 വോട്ടുകളായിരുന്നു തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയേക്കാൾ റാവുവിന് കൂടുതൽ ലഭിച്ചത്.[12] പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ റാവുവിന്റെ ശക്തനായ ഒരു എതിരാളി ആയിരുന്നു, പിന്നീട് അദ്ദേഹത്തന്റെ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പുമന്ത്രിയായിതീർന്ന ശരദ് പവാർ. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതാൻ ഒരു സാമ്പത്തിക വിദഗ്ദ്ധനായ, വ്യക്തമായ ഒരു രാഷ്ട്രീപാരമ്പര്യം അവകാശപ്പെടാനില്ലാത്ത മൻമോഹൻ സിംഗിനെ റാവു ഇന്ത്യയുടെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കി.[13] തിരഞ്ഞെടുപ്പുകൾ
നേട്ടങ്ങൾസാമ്പത്തിക പരിഷ്കാരങ്ങൾലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാതെ, അത്തരം വിപ്ലവകരമായ മാറ്റങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രധാനമന്ത്രിയായിരുന്നു നരസിംഹറാവു.[14] വിദേശനിക്ഷേപത്തിനുള്ള വാതിലുകൾ തുറന്നിട്ടു, വ്യാവസായിക രംഗത്തി പുത്തൻ മാനങ്ങൾ സൃഷ്ടിച്ചു. ഉദാരവൽക്കരണത്തിന്റെ പാത പിന്തുടർന്ന് ആഭ്യന്ത്ര ഉൽപന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്താൻ ശ്രമിച്ചു.[15] സാമ്പത്തിക കമ്മി കുറക്കുവാനുള്ള നടപടികൾ ഊർജ്ജിതമാക്കി, നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങിവെച്ചു. നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള സാധ്യതകൾ ഉദാരമാക്കി. ഭാരതീയ റിസർവ് ബാങ്കിന്റെ മുൻ ഗവർണറായ ഐ.ജി.പട്ടേലിന്റെ തന്റെ സാമ്പത്തിക വകുപ്പു മന്ത്രിയാക്കാൻ റാവു ശ്രമിച്ചിരുന്നുവെങ്കിലും പട്ടേൽ അത് നിരസിക്കുകയായിരുന്നു. പതിനാല് ഇന്ത്യൻ ബഡ്ജറ്റുകൾ തയ്യാറാക്കുന്നതിൽ പങ്കെടുത്തയാളും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പൂർവ്വ വിദ്യാർത്ഥികൂടിയായിരുന്നു പട്ടേൽ.[16] പിന്നീടാണ് റാവു ഒരു സാമ്പത്തിക വിദഗ്ദ്ധനും, സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങളുടെ പിറകിൽ പ്രവർത്തിച്ചയാളുമായ മൻമോഹൻ സിംഗിനെ തന്റെ സാമ്പത്തിക വകുപ്പിന്റെ ചുമതലയേൽപ്പിക്കുന്നത്. ദേശീയ സുരക്ഷയും വിദേശനയങ്ങളും1998 ൽ പൊഖ്റാനിൽ നടന്ന ആണവപരീക്ഷണങ്ങിലേക്കുള്ള നടപടികൾ തുടങ്ങിവെച്ചത് നരസിംഹറാവുവിന്റെ കാലത്തായിരുന്നു. അദ്ദേഹത്തന്റെ ഭരണകാലത്ത് തന്നെ അത് നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും, അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് പരീക്ഷണപരിപാടി നീണ്ടുപോവുകയായിരുന്നു.[17] ഇന്ത്യൻ സേനക്കുള്ള ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിച്ചു. ചൈനയിൽ നിന്നും, പാകിസ്താനിൽ നിന്നുമുള്ള ഭീഷണി നേരിടാൻ ഇന്ത്യൻ സേനയെ സജ്ജരാക്കി. പഞ്ചാബിൽ നിലനിന്നിരുന്ന ഭീകരപ്രവർത്തനം പൂർണ്ണമായി ഇല്ലാതാക്കിയത് നരസിംഹറാവുവിന്റെ കാലത്താണ്.[18] പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും, ചൈനയുമായുള്ള നയതന്ത്രബന്ധങ്ങൾ ശക്തമാക്കാൻ റാവു മുൻകൈയ്യെടുത്തു.[19] ഇസ്രയേലുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ചു,റാവു വിദേശ കാര്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. വൈകാതെ ഇന്ത്യയിൽ നയതന്ത്ര കാര്യാലയം തുറക്കാന ഇസ്രയേലിനു അനുമതി നൽകുകയുണ്ടായി.[20] ആസിയാൻ സംഘടനയിലേക്ക് ഇന്ത്യ കൂടുതൽ അടുത്തത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.[21] 1993 ൽ നരസിംഹറാവു നടത്തിയ ഇറാൻ സന്ദർശനം, വളരെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും നോക്കി കണ്ടത്. ടെഹ്രാനിൽ വച്ചു നടന്ന ഒരു ചർച്ചയിൽ ഇറാനും ഇന്ത്യയും തമ്മിൽ ഒരു വാതക പൈപ് ലൈനിന്റെ സാധ്യതകളും ആരായുകയുണ്ടായി. കൂടാതെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഇറാനിലുള്ള വിപണി സാധ്യതകളും ഈ സന്ദർശനത്തോടെ തുറക്കപ്പെട്ടു.[22] വെല്ലുവിളികൾസാമ്പത്തിക പ്രതിസന്ധിയും, ഉദാരവത്ക്കരണ നയങ്ങളുംഇന്ത്യ അഭിമുഖീകരിക്കുവാൻ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കണമെങ്കിൽ ഉദാരവത്കരണം കൂടിയേ തീരു എന്ന് റാവു മനസ്സിലാക്കി. ഉദാരവത്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, അതു നടപ്പിലാക്കാനുമായി മുൻ ഭാരതീയ റിസർവ് ബാങ്ക് ഗവർണറും, സാമ്പത്തിക വിദഗ്ദ്ധനും കൂടിയായ മൻമോഹൻ സിംഗിന്റെ റാവു സാമ്പത്തികവകുപ്പു മന്ത്രിയായി നിയമിച്ചു.[10] ലോകവ്യാപാരത്തെ മുന്നിൽ കണ്ടുകൊണ്ട് ഒരു തുറന്ന വിപണിയാണ് കോൺഗ്രസ്സ് സർക്കാർ അത് രൂപംകൊടുത്തത്. സ്വകാര്യ മേഖലയ്ക്കും, വിദേശ നിക്ഷേപങ്ങൾക്കും ഈ നയങ്ങൾ കൂടുതൽ പ്രാമുഖ്യം കൊടുത്തു. വളരെ പെട്ടെന്നുള്ള ഒരു മാറ്റത്തിലുപരി, സാവധാനത്തിലുള്ള മാറ്റങ്ങളായിരുന്നു ഇന്ത്യയുടെ ഉദാരവത്കരണ നയങ്ങൾ വിഭാവനം ചെയ്തിരുന്നത്.[23] എന്നാൽ ഈ നയങ്ങളെ ഇടതു പക്ഷ പാർട്ടികളുൾപ്പടെയുള്ളവർ ശക്തിയുത്തം എതിർത്തിരുന്നു. കുത്തകകൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കാൻ പോകുന്നതിന്റെ ആദ്യപടിയാണ് ഈ സാമ്പത്തിക ഉദാരവത്കരണനയങ്ങളെന്ന് അവർ കുറ്റപ്പെടുത്തി.[24] പഞ്ചാബ്, കാശ്മീർ വിഷയങ്ങൾപ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബിൽ നടന്നിരുന്ന സമരങ്ങളും, തീവ്രവാദപ്രവർത്തനങ്ങളും കുറച്ചൊന്നുമല്ല, നരസിംഹറാവു സർക്കാരിനെ വിഷമിപ്പിച്ചിരുന്നത്. പഞ്ചാബിലെ തീവ്രവാദപ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായി അവസാനിപ്പിച്ചത് റാവു സർക്കാരിന്റെ കാലത്താണ്.[25] കൂടാതെ പഞ്ചാബിൽ തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനമെടുത്തതും അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്തത്തിലാണെന്നു പറയപ്പെടുന്നു.[26][27] പഞ്ചാബിന്റെ പോലീസ് തലവനായി റാവു, കെ.പി.എസ് ഗില്ലിനെ നിയമിച്ചു. തീവ്രവാദികളെ അടിച്ചമർത്തിയ പരിചയമുള്ള ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഗിൽ. പഞ്ചാബിൽ നടന്ന തിരഞ്ഞെടുപ്പിൽ ലോക സഭാ സീറ്റുകളിൽ പതിമൂന്നിൽ പന്ത്രണ്ടും കോൺഗ്രസ്സ് നേടുകയുണ്ടായി. പഞ്ചാബ് വിധാൻ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് വിജയിച്ചു, രാജീവ് ലോംഗോവാൾ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[28] പാകിസ്താൻ കാശ്മീരിൽ നടത്തുന്ന നുഴഞ്ഞുകയറ്റങ്ങൾ ചെറുക്കാൻ റാവു സർക്കാർ എടുത്ത നടപടികളെ അമേരിക്ക ശക്തമായി എതിർത്തിരുന്നു.[29] കാശ്മീരിലെ തീവ്രവാദികളെ അടിച്ചമർത്താൻ റാവു സർക്കാർ ഭീകരവിരുദ്ധനിയമം കൊണ്ടു വന്നു. നുഴഞ്ഞുകയറ്റക്കാരെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യൻ സേനക്ക് പരിപൂർണ്ണ അധികാരം നൽകപ്പെട്ടു. അതിശക്തമായ സൈനിക നടപടികളിലൂടെ സംസ്ഥാനത്ത് ചില അസ്വസ്ഥതകൾ ഉയർന്നു വന്നു. സാധാരണക്കാരായ ആളുകളെ കാരണമില്ലാതെ പീഡിപ്പിക്കുന്നതായി സൈന്യത്തിനെതിരേ നിരന്തരം പരാതികൾ ഉയർന്നു വന്നു. തെറ്റിദ്ധാരണകൾ പരത്തി സൈന്യം സാധാരണക്കാരായ ആളുകളെ ഉപദ്രവിക്കാൻ തുടങ്ങി.[30] ബാബരി മസ്ജിദ്1980 കളുടെ അവസാനമാണ് ഭാരതീയ ജനതാ പാർട്ടി ക്ഷേത്രപ്രശ്നം ദേശീയ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. വിവാദപരമായ അയോദ്ധ്യയിൽ ബാബരി മസ്ജിദ് ഇരിക്കുന്ന സ്ഥലം രാമന്റെ ജന്മസ്ഥലമാണെന്നും അവിടെ മുൻപ് ഉണ്ടായിരുന്നതും പിന്നീട് ക്ഷയിച്ചുപോയതുമായ രാമക്ഷേത്രം പുതുക്കി പണിയണം എന്നതുമായിരുന്നു അവരുടെ ആവശ്യം. ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യ ഉള്ള സമുദായമായ ഹിന്ദു സമുദായത്തിന്റെ ആവശ്യം എന്നാണ് ബി.ജെ.പി പറഞ്ഞിരുന്നത്. ഈ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളുടേയും രാഷ്ട്രങ്ങളുടേയും ശ്രദ്ധ പിടിച്ചു പറ്റി. 1992 ഡിസംബർ 6 ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു വരുന്ന കർ-സേവകർ പുരാതനമായ ഈ പള്ളി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചു നീക്കി.[31] ഇതിനെ തുടർന്ന് ഒരു വർഗീയ കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കളും, മുസ്ലിമുകളും തെരുവിൽ ഏറ്റുമുട്ടി. ആയിരക്കണക്കിനാളുകൾ മരിച്ചു വീണു. രാജ്യത്തെ എല്ലാ നഗരങ്ങളും ലഹളയിൽ മുങ്ങി. ഏതാണ്ട് 2000 ഓളം വരുന്ന ആളുകൾ മരിച്ചുവെന്നു കണക്കാക്കപ്പെടുന്നു, മരിച്ചവരിലേറെയും മുസ്ലിം സമുദായത്തിൽപ്പെട്ടവരായിരുന്നു.[32] സംഭവത്തെക്കുറിച്ചന്വേഷിക്കാൻ കേന്ദ്രസർക്കാർ മുൻ ഹൈക്കോടതി ന്യായാധിപനായ എം.എസ്.ലിബെറാന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചു. 16 കൊല്ലം കൊണ്ട് ഏതാണ്ട് 399 സിറ്റിങ്ങുകൾ കമ്മീഷൻ നടത്തി. അവസാനം 2009 ജൂൺ 30 ന് 1029 പേജുകൾ വരുന്ന റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.[33] കമ്മീഷൻ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ നിശിതമായി വിമർശിച്ചു. ബാബരി മസ്ജിദ് സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്ത ഒന്നായിരുന്നുവെന്ന് കമ്മീഷൻ തെളിവുകൾ നിരത്തി സമർത്ഥിച്ചു. ബി.ജെ.പി നേതാക്കളായിരുന്ന ലാൽ കൃഷ്ണ അഡ്വാണി, എ.ബി. വാജ്‌പേയി, മുരളി മനോഹർ ജോഷി എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വാദിച്ചു.[34] ബാബരി മസ്ജിദ് സംഭവത്തെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും, പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി അത് തടയാൻ നരസിംഹറാവു സർക്കാർ ശ്രമിച്ചില്ല എന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒന്നും ചെയ്യാതെ നോക്കി നിന്ന കേന്ദ്രസർക്കാരിന്റെ തലവനെന്ന നിലയിലും നരസിംഹറാവു ഏറെ പഴി ഏറ്റുവാങ്ങേണ്ടി വന്നു. അഴിമതി ആരോപണങ്ങൾപാർലിമെന്റ് അംഗങ്ങൾക്ക് കൈക്കൂലി1993 ൽ തന്റെ മന്ത്രിസഭക്കെതിരേ വന്ന ഒരു അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെടാൻ, ഭൂരിപക്ഷമില്ലാതിരുന്നു റാവു സർക്കാർ, ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ചില ലോക്സഭാ അംഗങ്ങൾക്ക് കൈക്കൂലി നൽകി റാവു സർക്കാരിനു വേണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു എന്ന ഒരാരോപണം ഉയർന്നു വന്നു. താൻ കൈക്കൂലി വാങ്ങി എന്ന് ഝാർഖണ്ഡ് മുക്തി മോർച്ചയിലെ അംഗമായ ശൈലേന്ദ്ര മഹാതോ വെളിപ്പെടുത്തി. 1996 ൽ റാവു സർക്കാരിന്റെ കാലാവധി അവസാനിച്ചുവെങ്കിലും, 2000 ൽ ഈ കേസിൽ ആരോപണവിധേയരായവർക്കെതിരേ അന്വേഷണം തുടങ്ങി. റാവുവും, മുതിർന്ന നേതാവായിരുന്ന ഭൂട്ടാ സിംഗും കോടതിയുടെ മുന്നിൽ കുറ്റവാളികളായി. ഇവർ തെറ്റു ചെയ്തു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി.[35] റാവുവിനും, ഭൂട്ടാസിംഗിനും മൂന്നു വർഷം തടവും, ഒരു ലക്ഷം പിഴയും ശിക്ഷയായി കോടതി വിധിച്ചു.[36] റാവു, ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശൈലേന്ദ്ര മഹാതോയുടെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതുകൊണ്ടും, അത് സുസ്ഥിരമല്ലാത്തതുകൊണ്ടും ഹൈക്കോടതി ഇരുവരേയും സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു.[37] സെന്റ് കിറ്റ്സ് ബാങ്ക് കേസ്മുൻപ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മകനായ അജയ് സിംഗിന് സെന്റ്കിറ്റ്സ് ദ്വീപുകളിലുള്ള ഒരു ബാങ്കിൽ 21 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നിക്ഷേപം ഉണ്ടെന്ന് റാവുവും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കെ.കെ.തിവാരിയും ആരോപിക്കുകയുണ്ടായി. ഈ തുകയുടെ അനുഭവാവകാശക്കാരനായി രേഖകളിൽ ചേർത്തിരിക്കുന്നത് അജയ് സിംഗിന്റെ പിതാവായ വി.പി.സിംഗിന്റേ പേരാണെന്നും ആരോപണത്തിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ കള്ളമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. വി.പി.സിംഗിന്റെ പ്രതിച്ഛായ തകർക്കാൻ പ്രതികളായ പി.വി.നരസിംഹറാവു, ചന്ദ്രസ്വാമി, കെ.കെ.തിവാരി എന്നിവർ ചേർന്ന് കരുതിക്കൂട്ടി വ്യാജരേഖകൾ ചമക്കുകയായിരുന്നുവെന്ന് കേസ് അന്വേഷിച്ച് സി.ബി.ഐ കണ്ടെത്തി.[38][39][40] ലക്കുഭായ് പഥക് കേസ്ഇന്ത്യയിലേക്ക് പേപ്പർ പൾപ്പ് കയറ്റുമതി ചെയ്യാനുള്ള അനുമതി സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് നരസിംഹറാവു, ചന്ദ്രസ്വാമി എന്നിവർ ചേർന്ന് തന്നിൽ നിന്നും ഒരു ലക്ഷം അമേരിക്കൻ ഡോളർ കൈപ്പറ്റി എന്ന് ലണ്ടൻ വ്യവസായി ആയിരുന്ന ലക്കുഭായ് പഥക് ആരോപിച്ചിരുന്നു. കൂടാതെ ചന്ദ്രസ്വാമിയേയും അദ്ദേഹത്തിന്റെ സെക്രട്ടറിക്കും വിരുന്നു നൽകിയ വകയിൽ തനിക്ക് മറ്റൊരു 30000 അമേരിക്കൻ ഡോളർ കൂടി ചെലവായി എന്ന് പഥക് ആരോപിക്കുന്നു.[41] നരസിംഹറാവു പ്രധാനമന്ത്രി ആവുന്നതിനു മുമ്പായിരുന്നു ഈ സംഭവം നടന്നത്. 1987 ൽ നടന്നുവെന്നു പറയുന്ന സംഭവത്തിൽ സി.ബി.ഐക്കു ലഭിച്ച പരാതിയിൽ അവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1991 ൽ നരസിംഹറാവു പ്രധാനമന്ത്രിയായി. കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് തന്നെ പരാതിക്കാരനായ പഥക് 1997 ൽ മരണമടഞ്ഞു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി, നരസിംഹറാവു ഉൾപ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.[42] മരണംരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചശേഷം റാവുവിന് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മകളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പ മുഴുവൻ തിരിച്ചടക്കാൻ കഴിയാതെ താൻ മരിക്കുമോ എന്നു പോലും അദ്ദേഹം ഭയപ്പെട്ടിരുന്നു. ഇക്കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ആത്മകഥയായ ദ ഇൻസൈഡർ രചിക്കുന്നത്.[43] 2004 ഡിസംബർ 9 ന് ഒരു ഹൃദയാഘാതം മൂലം ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് പി.വി.നരസിംഹറാവു അന്തരിച്ചു. ഡെൽഹിയിൽ എ.ഐ.സി.സി മന്ദിരത്തിൽ റാവുവിന്റെ മൃതദേഹം അന്തിമോപചാരമർപ്പിക്കാനായി വെക്കാൻ കോൺഗ്രസ്സ് നേതാക്കൾ സമ്മതിച്ചില്ല. ആന്ധപ്രദേശിൽ മുഖ്യമന്ത്രി വൈ.രാജശേഖരറെഡ്ഢി ഇടപെട്ടതിനുശേഷം മാത്രമാണ് മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കാൻ തയ്യാറായത്.[44][45] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia