പ്രകാശ് സിങ് ബാദൽ
പതിനൊന്ന് തവണ നിയമസഭാംഗം, അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രി, മൂന്ന് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു തവണ വീതം കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലിദൾ പാർട്ടിയുടെ മുതിർന്ന നേതാവായിരുന്നു പ്രകാശ് സിംഗ് ബാദൽ.(1927-2023)[1] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 ഏപ്രിൽ 25ന് അന്തരിച്ചു.[2] ജീവിതരേഖപഞ്ചാബിലെ മുക്സാർ ജില്ലയിലെ മലൗട്ടിലെ ഒരു ജാട്ട് സിക്ക് കുടുംബത്തിൽ എസ്.രഘുരാജ് സിംഗ് ധില്ലൻ്റെയും സുന്ദ്രാ കൗറിൻ്റെയും മകനായി 1927 ഡിസംബർ എട്ടിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ലാഹോറിലെ ഫോർമെൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. 1947-ൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു കൊണ്ടാണ് പ്രകാശ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ബാദൽ ഗ്രാമത്തിലെ സർപഞ്ച് അയാണ് തുടക്കം. പിന്നീട് ബ്ലോക്ക് സമിതി ചെയർമാനായും പ്രവർത്തിച്ചു. 1957-ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ മലൗട്ടിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായെങ്കിലും പിന്നീട് കോൺഗ്രസ് പാർട്ടി വിട്ട് ശിരോമണി അകാലിദൾ പാർട്ടിയിൽ ചേർന്നു. 1962,1967 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1969-ൽ അകാലിദൾ ടിക്കറ്റിൽ ഗിദ്ദർബഹ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയ പ്രകാശ് 1985 വരെ തുടർച്ചയായി അഞ്ച് തവണ ഗിദ്ദർബഹയെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1969-ൽ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1970-ൽ 43-മത്തെ വയസിൽ ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1971-ൽ രാജിവക്കേണ്ടി വന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ ബഹുമതി 1977 വരെ ബാദലിൻ്റെ പേരിലായിരുന്നു. 1977-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഫരീദ്കോട്ട് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി. 1977 മാർച്ച് 28 മുതൽ ജൂൺ 19 വരെ മൊറാർജി മന്ത്രിസഭയിലെ കൃഷി, കർഷക ക്ഷേമ വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1977-ൽ ലോക്സഭാംഗത്വം രാജിവച്ചു. പിന്നീട് 1977 മുതൽ 1980 വരെയും 1997 മുതൽ 2002 വരെയും 2007 മുതൽ 2017 വരെയും പഞ്ചാബിൻ്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. 1972-1977, 1980-1983, 2002-2007 എന്നീ വർഷങ്ങളിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1992-ലെ നിയമസഭയിൽ ശിരോമണി അകാലിദൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനെ തുടർന്ന് മത്സരിച്ചില്ല. 1995 മുതൽ 2008 വരെ ശിരോമണി അകാലിദൾ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 1998 മുതൽ 2020 വരെ നിലവിലിരുന്ന പഞ്ചാബിലെ അകാലിദൾ-ബി.ജെ.പി സഖ്യം നിലവിൽ വന്നത് പ്രകാശ് സിംഗ് മുൻകൈ എടുത്താണ്.[3][4] 1997-ൽ കില റായ്പൂരിൽ നിന്നും ലാമ്പിയിൽ നിന്നും നിയമസഭയിലേക്ക് ജനവിധി നേടിയ പ്രകാശ് രണ്ട് സീറ്റിലും വിജയിച്ചു. 1997-ൽ ലാമ്പി മണ്ഡലം നിലനിർത്തി കില റായ്പൂർ രാജിവച്ചു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2002, 2007, 2012, 2017) ലാമ്പിയിൽ നിന്ന് നിയമസഭയിലെത്തി. 2007-ൽ അഞ്ചാം തവണ മുഖ്യമന്ത്രിയാകുമ്പോൾ ബാദലിൻ്റെ പ്രായം 79 വയസാണ്. ഇന്ത്യയിലെ ഏറ്റവും ശക്തനായ സിക്ക് നേതാവായ ബാദലിനെ 2015-ൽ രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചു. 13 തവണ നിയമസഭയിലേക്ക് മത്സരിച്ച പ്രകാശ് 11 തവണ വിജയിച്ചു. 2022-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ലാമ്പിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.[5] മരണംവാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 ഏപ്രിൽ 25ന് അന്തരിച്ചു.[6] അവലംബം
|
Portal di Ensiklopedia Dunia