ബി.എസ്. യെഡിയൂരപ്പ
എട്ട് തവണ നിയമസഭാംഗം, നാല് തവണ മുഖ്യമന്ത്രി, മൂന്ന് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു തവണ വീതം ലോക്സഭയിലും നിയമസഭ കൗൺസിലിലും അംഗമായ കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ബി.എസ്.യദിയൂരപ്പ.(ജനനം : 27 ഫെബ്രുവരി 1943) 2016-2019, 1998-1999, 1988-1992 വർഷങ്ങളിൽ കർണാടക ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു.[1][2][3][4][5] ജീവിതരേഖകർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ്പേട്ട താലൂക്കിലെ ബുക്കനക്കര ഗ്രാമത്തിലെ ഒരു ലിംഗായത്ത് സമുദായ കുടുംബത്തിൽ സിദ്ധലിംഗപ്പയുടേയും പുട്ടതായമ്മയുടേയും മകനായി 1943 ഫെബ്രുവരി 27ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാണ്ഡ്യയിലെ ഗവ. കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കി 1965-ൽ സാമൂഹിക ക്ഷേമ വകുപ്പിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. രാഷ്ട്രീയ ജീവിതംവിദ്യാർത്ഥിയായിരിക്കെ ആർ.എസ്.എസ് അംഗമായി. 1970-ൽ സംഘത്തിൻ്റെ താലൂക്ക് കാര്യവാഹക് ആയിരുന്നു. സംഘത്തിൻ്റെ രാഷ്ട്രീയ വിഭാഗമായിരുന്ന ജനസംഘത്തിലൂടെ ബി.ജെ.പിയിൽ അംഗമായി. 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശിക്കാരിപ്പുരയിൽ ആദ്യമായി നിയമസഭാംഗമായി. തുടർന്ന് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ശിക്കാരിപ്പുരയിൽ നിന്ന് നിയമസഭയിലെത്തി. 1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശിക്കാരിപ്പുരയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1988-1992 കാലയളവിൽ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട യദിയൂരപ്പ പിന്നീട് 1998-1999, 2016-2019 എന്നീ വർഷങ്ങളിലും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായി. 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ആദ്യമായി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ (110/224) ആദ്യമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും 2011-ൽ അനധികൃത ഭൂമി ഇടപാട് കേസിൽ ലോകായുക്ത പ്രതി ചേർത്തതിനെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. ഡി.വി.സദാനന്ദ ഗൗഡയാണ് യദിയൂരപ്പക്ക് പകരം മുഖ്യമന്ത്രിയായത്. ഭൂമിയിടപാട് കേസിൽ ജയിലിൽ ആയതിനെ തുടർന്ന് നിയമസഭാംഗത്വവും പാർട്ടി അംഗത്വവും 2012 നവംബർ 30ന് രാജിവച്ചു. 2012-ൽ തന്നെ കർണാടക ജനപക്ഷ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ശിക്കാരിപ്പുരയിൽ നിന്ന് വീണ്ടും കെ.ജെ.പി ടിക്കറ്റിൽ നിയമസഭാംഗമായി. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇതിനെ തുടർന്ന് ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കനത്ത പരാജയം സംഭവിച്ചു. കോൺഗ്രസ് വൻ വിജയം (122/224) നേടിയ 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 40 സീറ്റ് നേടാനെ ബി.ജെ.പിക്ക് കഴിഞ്ഞുള്ളൂ. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് യദിയൂരപ്പ ബി.ജെ.പിയിൽ തിരിച്ചെത്തി. 2014-ൽ ഷിമോഗയിൽ നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച യദിയൂരപ്പ 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 104 സീറ്റ് നേടിയ ബി.ജെ.പി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോൺഗ്രസ്-ജെ.ഡി.എസ്(80 + 37 = 117) സഖ്യ സർക്കാരാണ് 2019 വരെ കർണാടക ഭരിച്ചത്. 2019-ൽ 17 എം.എൽ.എമാർ കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 15-ൽ 12 സ്ഥലത്തും ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്ത് യദിയൂരപ്പക്ക് നാലാമൂഴം. 2019-ൽ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് (117/224) സ്വതന്ത്രരടക്കം 120 പേരുടെ പിന്തുണ നിയമസഭയിൽ ഉറപ്പാക്കി ബി.ജെ.പി വീണ്ടും കർണാടയിൽ അധികാരത്തിൽ തിരിച്ചു കയറി. 2021-ൽ പ്രായാധിക്യത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് സമ്മർദ്ദമേറിയതിനെ തുടർന്ന് 2021 ജൂലൈ 27ന് യദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2022 ജൂലൈയിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം വിരമിച്ച യദിയൂരപ്പയെ 2022 ഓഗസ്റ്റിൽ ബി.ജെ.പി കേന്ദ്ര പാർലമെൻ്ററി ബോർഡ് അംഗമായി തിരഞ്ഞെടുത്തു. പ്രധാന പദവികളിൽ
സ്വകാര്യ ജീവിതം
അവലംബം
B. S. Yeddyurappa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia