മുഹമ്മദ് ഹബീബുള്ള
നവാബ് ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള കെ.സി.എസ്.ഐ. കെ.സി.ഐ.ഇ. (ജനനം: 1869 സെപ്റ്റംബർ 22 - മരണം: 1948 മേയ് 16) പൊതുപ്രവർത്തകനും ഭരണകർത്താവുമായിരുന്നു. ഇദ്ദേഹം 1934 മുതൽ 1936 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനായിരുന്നു. ആദ്യകാലജീവിതംആഷുക്ക ഹുസൈൻ ഖാൻ സാഹിബിന്റെ മകനായി 1869 സെപ്റ്റംബർ 22-നാണ് ഇദ്ദേഹം മദ്രാസിൽ ജനിച്ചത്.[1] ഇദ്ദേഹം ആർക്കോട്ട് രാജകുടുംബത്തിലെ അംഗമായിരുന്നു. ആർക്കോട്ട് നവാബുമാരുമായി അടുത്ത ബന്ധുത്വം ഇദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്നു.[2] സൈദപ്പെട്ട് സില്ല ഹൈസ്കൂളിലാണ് ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ഇദ്ദേഹം നിയമത്തിൽ ബിരുദം നേടുകയും ചെയ്തു.[3] 1888 ജൂലൈ മാസത്തിൽ വെല്ലൂരിലെ ബാറിൽ ചേർന്ന ഇദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യാൻ തുടങ്ങി..[3] പ്രാദേശിക ഭരണവും രാഷ്ട്രീയവുംആദ്യകാലം മുതൽ തന്നെ പ്രാദേശിക ബോർഡുകളിലെ രാഷ്ട്രീയത്തിൽ ഹബീബുള്ള സജീവമായിരുന്നു. 1895-ൽ വെല്ലൂർ മുനിസിപ്പാലിറ്റിയിലെ നോൺ ഒഫീഷ്യൽ ഓണററി ചെയർമാനായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായി. 1901 സെപ്റ്റംബർ മാസത്തിൽ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. 1905 സെപ്റ്റംബർ വരെ സെക്രട്ടറിയായി ജോലി ചെയ്തു. അതിനു ശേഷം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1905 മുതൽ 1919 വരെ 14 വർഷം വെല്ലൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. 1919 ജൂലൈ മുതൽ 1920 ജനുവരി വരെ അവധിയിലായിരുന്ന പി. രാജഗോപാലാചാരിക്ക് പകരം ഹബീബുള്ള മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ പ്രവർത്തിക്കുകയുണ്ടായി. ബ്രിട്ടീഷ് ഭരണസംവിധാനത്തിൽ1919-ൽ ലീഗ് ഓഫ് നേഷൻസിൽ ഇന്ത്യയുടെ ആദ്യ പ്രതിനിധിയായി പങ്കെടുത്തത് ഇദ്ദേഹമാണ് .[4] 1920 ഡിസംബർ 17-ന് മദ്രാസ് പ്രസിഡൻസിയിൽ ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ റെവന്യൂ മെംബറായി ഇദ്ദേഹത്തെ നിയമിക്കുകയുൺറ്റായി. ഈ ലാവണത്തിൽ 1924 ഡിസംബർ 27 വരെ ഇദ്ദേഹം തുടർന്നു.[5] 1925-ൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ഇദ്ദേഹം അംഗമാവുകയുണ്ടായി. ഈ സ്ഥാനത്ത് 1930 വരെ ഇദ്ദേഹം തുടരുകയുണ്ടായി.[4] 1926-27 കാലത്ത് ഇൻഡ്യ ദക്ഷിണാഫ്രിക്കയിലേയ്ക്കയച്ച പ്രതിനിധി സംഘത്തിൽ ഇദ്ദേഹം അംഗമായിരുന്നു.[4] തിരുവിതാംകൂർ ദിവാൻ1934 മാർച്ച് 15-നാണ് ചിത്തിര തിരുനാൾ ഹബീബുള്ളയെ തിരുവിതാംകൂർ ദിവാനായി നിയമിച്ചത്. ഇദ്ദേഹം ദിവാനായിരുന്ന രണ്ടു വർഷക്കാലത്ത് പല പരിഷ്കാരങ്ങളും നടപ്പിലാക്കപ്പെട്ടു. സിവിൽ സർവീസ്, ഇലക്ടറേറ്റ്, നായർ പട്ടാളം തുടങ്ങി പല രംഗത്തും നവീകരണം നടപ്പിലാക്കപ്പെട്ടു. സ്ഥാനമേറ്റയുടൻ ഇദ്ദേഹം ഫ്രാഞ്ചൈസി, ഡീലിമിറ്റേഷൻ എന്നീ വിഷയങ്ങൾ പരിഗണിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾക്ക് നിയമനിർമ്മാണസഭയിൽ മതിയായ പ്രാതിനിദ്ധ്യം ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു ഉദ്ദേശം. ക്രിസ്ത്യാനികൾ, ഈഴവർ, മുസ്ലീങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പൊതുവായ മണ്ഡലങ്ങളിൽ ക്ലിപ്തമായ എണ്ണം സീറ്റുകൾ നീക്കിവയ്ക്കുകയുണ്ടായി. നായർ വിഭാഗത്തിന്റെ എതിർപ്പുകാരണം ഈ വിഷയം വർഷങ്ങൾക്കുശേഷം 1939-ൽ പുനഃപരിശോധിക്കുകയുണ്ടായി. 1935-36 സമയത്ത് രാജ്യത്തെ സിവിൽ സർവീസിൽ നിയമനം നടത്താനായി ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷൻ ആരംഭിച്ചു. ജാതി മത വ്യത്യാസങ്ങളിലാതെ ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു ലക്ഷ്യം. 150 രൂപയിൽ താഴെ ശമ്പളമുള്ള തസ്തികകളിൽ സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇതിനു മുകളിലുള്ള തസ്തികകളിൽ യോഗ്യത മാത്രമായിരുന്നുവത്രേ ഏക മാനദണ്ഡം. ഉയർന്ന തസ്തികകളിലെ നിയമനം ലഭിക്കുവാൻ എഴുത്തുപരീക്ഷ പാസാവേണ്ടതുണ്ടായിരുന്നു. പക്ഷേ മതിയായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുന്നതിനായി യോഗ്യത മാത്രം മാനദണ്ഡമാക്കുന്ന ഒഴിവുകൾ 60% മാത്രമായി ചുരുക്കുകയുണ്ടായി. ബാക്കി 40% തസ്തികകളിൽ പരീക്ഷയിലെ മാർക്കിനൊപ്പം സമുദായ പ്രാതിനിദ്ധ്യത്തിനും പ്രാധാന്യം കൊടുത്തിരുന്നു. സൈന്യവും ദേവസ്വവും ഈ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. 1935-ൽ വൻ തോതിൽ വൈദ്യുതിയുത്പാദിപ്പിക്കാനുള്ള ക്ഷമതയുള്ള പള്ളിവാസൽ ജലവൈദ്യുതപദ്ധതി രാജ്യത്ത് ആരംഭിക്കുകയുണ്ടായി. 1936-ൽ തിരുവിതാംകൂർ ഇൻഡ്യൻ സ്റ്റേറ്റ് ഫോഴ്സസിൽ ചേർന്നു. ഇതിനുശേഷം നായർ പട്ടാളവും മഹാരാജാവിന്റെ അംഗരക്ഷകരും ഇതിനുശേഷം ട്രാവൻകൂർ സ്റ്റേറ്റ് ഫോഴ്സസ് എന്നറിയപ്പെടാൻ തുടങ്ങി. ഇതുവരെ നായന്മാർക്കു മാത്രമേ തിരുവിതാംകൂർ സൈന്യത്തിൽ ചേരാനുള്ള അധികാരമുണ്ടായിരുന്നില്ല. പുതിയതായി കൊണ്ടുവന്ന നിയമപ്രകാരം മറ്റു സമുദായങ്ങളിലുള്ളവർക്കും സൈന്യത്തിൽ ചേരാനുള്ള അവകാശം നൽകപ്പെട്ടു. മഹാരാജാവായിരുന്നു സൈന്യത്തിന്റെ കേണൽ-ഇൻ-ചീഫ്.[6] 1936-ൽ ഇദ്ദേഹം വിരമിക്കുകയും സർ സി.പി. രാമസ്വാമി അയ്യർ അധികാരമേൽക്കുകയും ചെയ്തു. മരണം1948 മേയ് 16-ന് തിരുവിതാംകൂറിലാണ് ഇദ്ദേഹം മരിച്ചത്. കുടുംബംസാദത്തുന്നിസ ബീഗമാണ് ഇദ്ദേഹത്തിന്റെ ഭാര്യ.[7] സ്ഥാനമാനങ്ങൾ1905-ൽ ഇന്ത്യൻ ഭരണകൂടം ഇദ്ദേഹത്തിന് ഖാൻ ബഹാദൂർ എന്ന സ്ഥാനപ്പേര് നൽകുകയുണ്ടായി.[1] 1920-ൽ കമ്പാനിയൻ ഓഫ് ദി ഇൻഡ്യൻ എമ്പയർ 1922-ൽ നൈറ്റ്സ് ബാച്ചിലർ എന്നീ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.[8] 1924-ൽ ഇദ്ദേഹത്തെ നൈറ്റ് കമാൻഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു.[8] ആ വർഷം തന്നെ സ്ഥാനം ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ ആയി ഉയർത്തപ്പെട്ടു.[8] 1935-ൽ മഹാരാജാവ് ചിത്തിര തിരുനാൾ ഇദ്ദേഹത്തിന് നവാബ് എന്ന സ്ഥാനപ്പേര് നൽകി. ചെന്നൈ നഗരത്തിലെ ടി. നഗറിലെ ഹബീബുള്ള റോഡ് ഇദ്ദേഹത്തിന്റെ ആദരാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്. കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia