മോർ മത്തായി ആശ്രമം
ഉത്തര ഇറാഖിലെ അൽഫാഫ് പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്തീയ ആശ്രമമാണ് മാർ മത്തായി ദയറാ (സുറിയാനി: ܕܝܪܐ ܕܡܪܝ ܡܬܝ;The Monastery of St. Matthew, Arabic,دير مار متى). ഇപ്പോൾ നിലവിൽ ഉള്ള ഏറ്റവും പഴക്കം ചെന്ന ദയറാ ആണിത്. സുറിയാനി ക്രിസ്തീയതയെ കുറിച്ചുള്ള വളരെ വിപുലമായ ലേഖനങ്ങളൂം എഴുത്തുകളും മൂലം ഇവിടം വളരെ പ്രസിദ്ധമാണ്.[1] ബിഷപ്പ് മോർ തിമോത്തിയോസ് മൂസാ എ ഷാമാനിയുടെ സേവനത്തിൻകീഴിലുള്ള ആർച്ച് ബിഷപ്പിന്റെ കേന്ദ്രവുംകൂടിയാണിത്. ചരിത്രംറോമൻ ചക്രവർത്തി ജൂലിയന്റെ പീഡനങ്ങളെത്തുടർന്ന് പ്രാചീന നഗരമായ അമിഡിൽനിന്ന് ഓടിപ്പോയ മാർ മാത്തായി എന്ന സന്യാസിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. സിറിയാക് പാരമ്പര്യമനുസരിച്ച് അദ്ദേഹം മോർ ബെഹ്നാമിലെ സഹോദരിയെ സൗഖ്യമാക്കുകയും സഹോദരനെയും സഹോദരിയെയും ക്രിസ്തീയതയിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. അവരുടെ പിതാവായിരുന്ന അസീറിയയിലെ രാജാവ് സിൻഹാരിബ് തന്റെ മകനെയും മകളെയും ആദ്യം വധിച്ചുവെങ്കിലും പിന്നീട് മത്തായിക്ക് അദ്ദേഹത്തിന്റെ മഠം സ്ഥാപിക്കാനായി അൽഫാഫ് മലമുകളിൽ സ്ഥലം നൽകി ആദരിച്ചിരുന്നു. സിറിയക് അനുയായികളുടെ ഒരു ചെറിയ സംഘവുമായി പെട്ടെന്നുതന്നെ യോജിപ്പിക്കപ്പെട്ട മത്തായി അദ്ദേഹത്തിന്റെ നേതൃത്വത്തിൻകീഴിൽ ശരിയായ സന്ന്യാസ സ്വഭാവമുള്ള ഒരു സമൂഹത്തെ വികസിപ്പിച്ചെടുത്തു. 1171 ൽ, അയൽപ്രദേശത്തുനിന്നുള്ള കുർദ്ദുകൾ സന്ന്യാസിമഠത്തിനുനേരേ നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും സന്യാസികളുടെയും പ്രാദേശിക ക്രിസ്ത്യാനികളുടെയും ഒരു കൂട്ടായ്മയുടെ ശക്തമായ പ്രതിരോധത്തെത്തുടർന്ന് അവർ പിന്തിരിപ്പിക്കപ്പെട്ടു. തങ്ങളുടെ ആക്രമണങ്ങളെല്ലാം അവസാനിപ്പിച്ച് അവർക്ക് 30 ദിനാർ നൽകാമെന്ന് കുർദ്ദുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ സന്യാസിമാർ ആശ്രമം സുരക്ഷിതമായിരിക്കുമെന്നു വിശ്വസിക്കുകയും പ്രാദേശിക ക്രിസ്ത്യാനികളെ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പിന്നീട്, 1500 കുർദ്ദുകളടങ്ങിയ ഒരു സംഘം സന്ന്യാസി മഠത്തെ കൊള്ളയടിക്കുകയും കോട്ടയ്‌ക്കുള്ളിലെ ഉന്നതസ്ഥാനത്ത് അഭയസ്ഥലം കണ്ടെത്താൻ സാധിക്കാതെയിരുന്ന 15 സന്യാസിമാരെ കൊല്ലുകയും ചെയ്തു. ആക്രമണത്തെ അതിജീവിച്ച സന്യാസിമാർ ആശ്രമം ഉപേക്ഷിച്ചുപോകുകയും മൊസൂളിലേയ്ക്ക് കൂടുമാറുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് കേട്ടറിഞ്ഞ മൊസൂളിലെ ഗവർണർ കുർദ്ദുകളെ ആക്രമിക്കുകയും അവരിൽ പലരെയും കൊല്ലുകയും ചെയ്തു. തിരിച്ചടിച്ച കുർദ്ദുകൾ 9 നെസ്റ്റോറിയൻ ഗ്രാമങ്ങൾ നശിപ്പിക്കുകയും അവിടുത്തെ നിവാസികളെ കൊലപ്പെടുത്തുകയും മാർ സെർഗിയസ്‍ ആശ്രമത്തെ ആക്രമിക്കുകയും ചെയ്തു.[2] 1369 ൽ ആശ്രമത്തിനുനേരേയുണ്ടായ മറ്റൊരു കുർദ്ദിഷ് ആക്രമണത്തിൽ പല കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ കുർദ്ദുകൾ നിരവധി തവണ ആശ്രമം കൊള്ളയടിക്കുകയുണ്ടായി.[3] ഇപ്പോൾ സിറിയക് ഓർത്തഡോക്സ് ചർച്ച് ഈ ആശ്രമത്തെ പരിപാലിക്കുന്നതോടൊപ്പം ഇവിടെയുള്ള ഒരു ചെറിയ ഗ്രാമത്തെ സേവിക്കുകയും ചെയ്യുന്നു. എല്ലാ വർഷവും സെപ്റ്റംബർ 18 ന് വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള ക്രിസ്ത്യൻ വിശ്വാസികൾ ഈ സന്ന്യാസ മഠത്തിൽ ഒത്തുകൂടുകയും മാർ മരണത്തിന്റെ ഓർമ്മപുതുക്കൽ ദിനം ആചരിക്കുകയും ചെയ്യുന്നു.[4] അവലംബം
|
Portal di Ensiklopedia Dunia