രാഹുവും കേതുവും

രാഹുവും കേതുവും

ഭൂമിയിൽ നിന്ന്‌ നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ്‌ ഗ്രഹങ്ങളും ‍ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക്‌ തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. സൂര്യനും ഭൂമിയും ചന്ദ്രനും നേർ‌രേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്‌.

ചന്ദ്രൻ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ നമ്മുടെ പൂർവ്വികർ രാഹു (Ascending Node) എന്ന്‌ വിളിച്ചു. ഇതിന്റെ നേരെ എതിർവശത്ത്‌ ചന്ദ്രൻ വടക്ക്‌ നിന്ന്‌ തെക്കോട്ട് സൂര്യപഥത്തെ മുറിച്ച്‌ കടക്കുന്ന ബിന്ദുവിനെ കേതു (Descending Node) എന്നും വിളിച്ചു.

വ്യാളിയുടെ തലയും വാലും - ലിബർ ആസ്ത്രോണമിയെ എന്ന ഗ്രന്ഥത്തിലെ ചിത്രം (ക്രി.വ. 1550)

സൂര്യനും ഭൂമിയും ചന്ദ്രനുമേലെ ചെലുത്തുന്ന ആകർഷണം മൂലം ചന്ദ്രന്റെ പഥം ഒരു പ്രത്യേക തരത്തിൽ കറങ്ങി കൊണ്ടിരിക്കുന്നു. ഈ കറക്കത്തിന് Regression of Moon's Orbit എന്ന്‌ പറയുന്നു. ഇത്തരം ഒരു കറക്കം പൂർത്തിയാകാൻ ചന്ദ്രന്റെ പഥം 18.6 വർഷം എടുക്കും. അതായത്‌ ഒരു വർഷം ഏതാണ്ട്‌ 19 ഡിഗ്രി കറങ്ങും. ഈ കറക്കം കാരണമായിരിക്കാം നമ്മുടെ പൂർവ്വികർ ഈ ബിന്ദുക്കളെ ഗ്രഹങ്ങളായി കരുതാൻ കാരണം. ഭാരതീയജ്യോതിഷത്തിൽ രാഹുവിനേയും കേതുവിനേയും ഇപ്പോഴും ഗ്രഹങ്ങളായിത്തന്നെയാണ് കണക്കാക്കുന്നത്.

രാഹുകാലം

തെക്കേ ഇന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമുള്ള വിചിത്രമായ ഒരു വിശ്വാസമാണ് രാഹുകാലം എന്നത്. പുതിയ ജോലിയിൽ പ്രവേശിക്കുക, പുതിയ വീട്ടിൽ താമസം തുടങ്ങുക, എന്തെങ്കിലും കാര്യസാധ്യത്തിനായി യാത്ര പുറപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിൽ രാഹുകാലം ഒഴിവാക്കുകയെന്നത് ചിലരുടെ പതിവാണ്. എല്ലാ ദിവസവും പകൽ ഒന്നര മണിക്കൂർ നേരത്തേക്കാണ് രാഹുകാലമായി കണക്കാക്കുന്നത്. തിങ്കൾ രാവിലെ 7.30, ചൊവ്വ 3 മണി, ബുധൻ 12 മണി, വ്യാഴം 1.30, വെള്ളി 10.30, ശനി 9 മണി, ഞായർ 4.30 എന്നിങ്ങനെയാണ് രാഹുകാലം തുടങ്ങുന്നതായി പറയുന്നത്. രാഹുവും രാഹുകാലവും തമ്മിലുള്ള ബന്ധമെന്താണ്, എന്തുകൊണ്ടാണ് ഈ സമയങ്ങളിൽ തുടങ്ങുന്നത് എന്നത് ആർക്കും അറിയില്ല. പഴയ ജോതിഷ ഗ്രന്ഥങ്ങളിലൊന്നും രാഹുകാലത്തെക്കുറിച്ച് സൂചനകളില്ല. കേരളത്തിൽ കഷ്ടിച്ച് ഒരു നൂറ്റാണ്ടിൻറെ പഴക്കമേ അതിനുള്ളൂ.

രാഹുകേതുക്കളുടെ പുരാണകഥ

പണ്ടുകാലത്ത് ഇന്ദ്രൻ ഐശ്വര്യമദത്തോടെ സ്വർഗ്ഗം ഭരിച്ചുകൊണ്ടിരുന്നു . അക്കാലത്തു ശ്രീമതി എന്ന ഒരു ഗന്ധർവ്വനാരിക്ക് ലക്ഷ്മീദേവിയിൽ നിന്നും കല്പകവൃക്ഷത്തിന്റെ പൂക്കളാൽ നിർമ്മിതമായ ഒരു ദിവ്യഹാരം ലഭിക്കുകയുണ്ടായി . അവൾ അത് ദുർവ്വാസാവ് മുനിക്ക് ദാനം ചെയ്തു . ദുർവ്വാസാവ് അതിനെ ഇന്ദ്രന് നൽകി . ഇന്ദ്രൻ അത് ഐരാവതത്തെ അണിയിച്ചു .പൂമാലയുടെ ഗന്ധത്താൽ വണ്ടുകൾ ശല്യം ചെയ്തപ്പോൾ . ഐരാവതം മാലയെ തറയിലിട്ടു ചവുട്ടി . ഇതുകണ്ട് ദുർവ്വാസാവിനു കോപം വരികയും , ദേവന്മാർക്ക് ഐശ്വര്യങ്ങൾ നഷ്ടമാകട്ടെയെന്നും

ജരാനരകൾ ബാധിക്കട്ടെയെന്നും ശപിച്ചു. അതോടെ സ്വർഗ്ഗലോകം ഉപേക്ഷിച്ച മഹാലക്ഷ്മി പാൽക്കടലിൽ മറഞ്ഞു. . ദുഃഖിതരായ ദേവന്മാർ ത്രിമൂർത്തികളെക്കണ്ടു സങ്കടമുണർത്തിച്ചു . അതിനു പരിഹാരമായി പാലാഴി കടഞ്ഞു അമൃതെടുത്തു സേവിച്ചാൽ മതിയെന്ന് ത്രിമൂർത്തികൾ ദേവന്മാരെ അറിയിച്ചു . ദേവന്മാർക്ക് ഒറ്റയ്ക്ക് അത് സാധ്യമല്ലാത്തതിനാൽ അവർ വിഷ്ണുവിന്റെ നിർദ്ദേശം പ്രകാരം അസുരന്മാരെ സഹായത്തിനു വിളിച്ചു . അവർ ചില കരാറുകൾ ഉണ്ടാക്കിയ ശേഷം ദേവന്മാരോട് കൂടി പാലാഴിയെ കടയാൻ പുറപ്പെട്ടു . അക്കാലത്തു മഹാബലിയായിരുന്നു അസുരന്മാരുടെ രാജാവ് . വാസുകി സർപ്പത്തെ കയറായും മന്ദര പർവതത്തെ കടകോലായും ഉപയോഗിച്ച് അവർ പാലാഴിയെ മഥിച്ചു . ലോകത്തുള്ള സകല ആയുർവേദ മരുന്നുകളേയും ദേവവൈദ്യന്മാരായ അശ്വനീദേവകൾ പാലാഴിയിൽ നിക്ഷേപിച്ചു . അതിശക്തമായി പാലാഴി കടഞ്ഞപ്പോൾ വാസുകിയുടെ ശരീരം വലിയുകയും അദ്ദേഹത്തിൻറെ വായിൽ നിന്നും ഹലോഹലം അഥവാ കാളകൂടം എന്ന വിഷം വമിക്കുകയും ചെയ്തു . ലോകം വിഷാഗ്നിയേറ്റു കരിയാൻ തുടങ്ങിയപ്പോൾ ശിവൻ അതിനെ പാനം ചെയ്തു . ലക്ഷ്മീദേവി, കാമധേനു എന്നിവർ പാലാഴിയിൽ നിന്ന് അവതരിച്ചു. അവരെ യഥാക്രമം വിഷ്ണുവും ഇന്ദ്രനും സ്വീകരിച്ചു. . തുടർന്നി ധന്വന്തരി അമൃതകുംഭവുമായി പാലാഴിയിൽ നിന്നും ഉയർന്നു വന്നു . ലോഭികളായ അസുരന്മാർ ധന്വന്തരിയിൽ നിന്നും അമൃതകുംഭവും തട്ടിയെടുത്തു കടന്നുകളഞ്ഞു . സൈംഹികേയൻ എന്ന അസുരസൈന്യാധിപനായിരുന്നു അമൃതകുംഭം അപഹരിച്ചതിൽ പ്രധാനി . സൈംഹികേയന്റെ നേതൃത്വത്തിൽ അസുരന്മാർ പാതാളത്തിൽ ഒത്തുകൂടി .ദേവന്മാർ സകല പ്രതീക്ഷയും അസ്തമിച്ചു ദുഃഖിതരായി . അവർ വിഷ്ണുവിനോട് സങ്കടം ബോധിപ്പിച്ചു . ദേവന്മാരെ ചതിച്ച അസുരന്മാരെ ചതിക്കുവാൻ വിഷ്ണുവും തീരുമാനിച്ചു . അധർമ്മികളായ അസുരന്മാർക്ക് അമൃതം കിട്ടിയാൽ ആപത്താണ് . അതിനാൽ വിഷ്ണു ദേവന്മാരെ സമാധാനിപ്പിക്കുകയും തന്റെ ഏറ്റവും മാദകസ്വഭാവമുള്ള മോഹിനീ രൂപം സ്വീകരിക്കുകയും ചെയ്തു . അത്യന്തആകർഷകവും ഹൃദയഹാരിയുമായ ഒരു സ്ത്രീരത്നമായിരുന്നു മോഹിനീ ദേവി . അവളെക്കണ്ടാൽ ഏതൊരു പുരുഷനും മോഹിച്ചുപോകുന്നതാണ് . അത്തരത്തിലുള്ള വിഷ്ണുവിന്റെ മോഹിനീ രൂപം അസുരന്മാരുടെ അടുക്കലെത്തി ചേഷ്ടകൾ കാണിക്കുവാൻ തുടങ്ങി . അസുരന്മാർ അമൃതിന്റെ കാര്യമൊക്കെ മറന്നു അവളെക്കണ്ടു മോഹിച്ചു വശപ്പെട്ടുപോയി . അവരെല്ലാം രേതസ്സ് സ്ഖലിച്ചവരും തേജോഹീനരുമായിപ്പോയി . അപ്പോൾത്തന്നെ അവരുടെ അമൃതപാനത്തിനുള്ള അർഹത നഷ്ടപ്പെട്ടു . അസുരന്മാരെല്ലാം മോഹിനിയോട് പ്രണയാഭ്യർത്ഥന നടത്തി . തുടർന്ന് അമൃത് തങ്ങൾ ഭക്ഷിക്കാൻ പോകുന്നുവെന്നും അത് മോഹിനി തന്നെ വിളമ്പണമെന്നും അവർ ആവശ്യപ്പെട്ടു . മോഹിനി അത് അംഗീകരിച്ചു . അസുരന്മാർ അമൃതകുംഭം മോഹിനിയെ ഏൽപ്പിച്ചു . മോഹിനി ഒരു വ്യവസ്ഥ വച്ചുകൊണ്ടു പറഞ്ഞു . നിങ്ങളെല്ലാം ആദ്യം സംയമനം പാലിക്കുക . കണ്ണുകളെമൂടെ ധ്യാനിക്കക . നല്ലവണ്ണം ധ്യാനിക്കുന്നവർക്കു ഞാൻ അമൃതം ആദ്യം വിളമ്പം . അവനെ പതിയാക്കുകയും ചെയ്യം . അസുരന്മാർ ധ്യാനനിമഗ്നരായിരുന്ന നേരം നോക്കി മോഹിനീദേവി അമൃതവുമായി കടന്നുകളഞ്ഞു . അമൃതം ദേവന്മാർക്ക് ലഭിച്ചു . എന്നാൽ അസുരസേനാപതിയായ സൈംഹികേയൻ ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു . അവനാണ് അസുരന്മാരുടെ നേതാവ് . സിംഹിക എന്ന അസുരനാരിക്ക് വിപ്രചിത്തി എന്ന അസുരനേതാവിൽ നിന്നുമുണ്ടായ സന്തതിയാണ് സൈംഹികേയൻ . തന്ത്രശാലിയായ അദ്ദേഹം ഇടയ്ക്കിടെ കണ്ണ് തുറന്നു നോക്കുന്നുണ്ടായിരുന്നു . അപ്പോഴാണ് മോഹിനി അമൃതകുംഭവുമായി പോകുന്നത് കണ്ടത് . " കണ്ണു തുറക്കൂ അസുരന്മാരേ . മോഹിനി നമ്മെ ചതിച്ചു ". - സൈംഹികേയൻ വിളിച്ചു പറഞ്ഞിട്ടും അസുരന്മാർ അനങ്ങിയില്ല . സൈംഹികേയൻ മോഹിനിയെ സ്വന്തമാക്കുവാനായി തങ്ങളെ ചതിക്കുകയാണെന്നാണ് അവരെല്ലാം കരുതിയത് . സൈംഹികേയൻ ഉടനെ ഒരു വിദ്യ കണ്ടുപിടിച്ചു . അവൻ ഒരു വൃദ്ധനായ ദമണന്റെ രൂപം സ്വീകരിച്ചു ദേവന്മാർക്കിടയിൽ പോയിരിപ്പായി . മോഹിനി ദേവന്മാർക്ക് അമൃത് വിളമ്പുന്ന നേരത്ത് അവനും അതിൽ നിന്നും ഒരു പങ്കു വാങ്ങി ഭക്ഷിച്ചു . ദേവന്മാരുടെ ദ്വാരപാലകരായി നിന്നിരുന്ന സൂര്യ ചന്ദ്രന്മാർക്ക് അസുരന്റെ മായ പിടികിട്ടി . അവർ വിവരം മോഹിനിയെ ധരിപ്പിച്ചു . മോഹിനിയായ വിഷ്ണു സ്വന്തരൂപത്തിൽ പ്രത്യക്ഷനായി സുദർശന ചക്രമെടുത്ത് സൈംഹികേയന്റെ കണ്ഠം ഛേദിച്ചു . അസുരൻ ആസ്വദിച്ച അമൃത് പകുതി ശിരസ്സിലുള്ള കണ്ഠഭാഗത്തും ബാക്കി ഉടലിലുള്ള കണ്ഠഭാഗത്തുമായി താങ്ങി നിന്നു . അസുരശരീരം വിഷ്ണുവിന്റെ സുദർശനമേറ്റ്‌ രണ്ടു കഷണമായെങ്കിലും അമൃതിന്റെ പ്രഭാവത്താൽ അവ സജീവങ്ങളായി ശേഷിച്ചു . ഇവയെ വിഷ്ണു നഭസ്സിൽ ഉറപ്പിച്ചു . അവയാണ് കാലക്രമേണ രാഹുവും കേതുവുമായിത്തീർന്നത് . തലഭാഗമാണ് രാഹു . തലയറ്റ ശരീരഭാഗമാണ് കേതു . തലഭാഗത്ത് കണ്ഠത്തിൽ നിന്നും കാലക്രമേണ സർപ്പരൂപം ഉണ്ടായി വന്നു . കബന്ധത്തിന്റെ ശിരസ്സായി എഴുതലയുള്ള നാഗശിരസ്സുമുണ്ടായി . [ ഭാഗവതം അഷ്ടമസ്കന്ധം , കമ്പരാമായണം , മഹാഭാരതം ആദിപർവ്വം അദ്ധ്യായം 65 ]. ആകാശത്തിൽ പ്രതിഷ്ഠിതമായ രാഹു-കേതുക്കൾക്ക് തങ്ങളെ ഒറ്റിക്കൊടുത്ത സൂര്യ-ചന്ദ്രന്മാരോടുള്ള തീരാപ്പക ഇന്നും നിലനിൽക്കുന്നു . അതിനാൽ തങ്ങളുടെ സഞ്ചാരവേളയിൽ അവസരം കിട്ടുമ്പോഴൊക്കെ അവർ സൂര്യ-ചന്ദ്രന്മാരെ വിഴുങ്ങുന്നു . പുരാണപ്രകാരം അതാണ് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും . രാഹുവിനെ ഒരു സർപ്പമായാണ് ജ്യോതിഷികൾ കരുതുന്നത് . അത് രാഹുവിന്റെ സർപ്പരൂപം ഓർത്തിട്ടാകാം . കേതുവിനെ നാഗമായിട്ടാണ് കാണുന്നത് . അതിന്റെ ശിരസ്സിലുള്ള നാഗഫണം കാരണമാണ് . നാഗത്തിന് "ആന" എന്നും അർത്ഥമുണ്ട് . കേതുവിന്റെ മൃഗം ആനയാണ് . ദേവത ഗണപതിയും ചാമുണ്ഡിദേവിയും.

രാഹുകേതുക്കൾ ജ്യോതിഷത്തിൽ

രാഹുവിനേയും കേതുവിനേയും ഭയങ്കരന്മാരായ പാപഗ്രഹങ്ങളായിട്ടാണ് ജ്യോതിഷികൾ കരുതുന്നത് . വാസ്തവത്തിൽ ഇവ ഗ്രഹങ്ങളല്ല എന്നതാണ് രസകരമായ വസ്തുത . പിന്നെയോ , വെറും സ്ഥാനങ്ങൾ മാത്രമാണ് . രാഹുകേതുക്കൾ എപ്പോഴും ഒരു നേർ രേഖയുടെ രണ്ടറ്റങ്ങളായി പരസ്പരം 180 ഡിഗ്രി വിട്ടാണ് നിൽക്കുക . ഇവ സ്വതേ പിന്തിരിപ്പന്മാരാണ് . മറ്റു ഗ്രഹങ്ങൾ വലംപിരിയായി രാശിചക്രത്തെ ചുറ്റുമ്പോൾ ഇവ ഇടംപിരിയായി തിരിച്ചു ചുറ്റുന്നു . രാഹുവും കേതുവും ഒന്നാണോ രണ്ടാണോ എന്നത് ഇപ്പോഴും സംശയമാണ് . കാരണം രാഹു അൽപ്പം ചലിക്കുമ്പോൾ കേതുവും അപ്പോൾത്തന്നെ ചലിക്കുന്നു . ഒരു രാശി രാഹു മാറിയാൽ ആ നിമിഷം തന്നെ കേതുവും ഒരു രാശി മാറുന്നു . ഇവ പരസ്പരം 180 ഡിഗ്രി വിട്ട് ഒരു നേർ രേഖയുടെ രണ്ടു അറ്റങ്ങളായി നിൽക്കുമ്പോൾ ഇവയ്ക്കിടയിൽ കൃത്യം 5 രാശി വരും . രാഹു നിൽക്കുന്ന രാശി മുതൽ എണ്ണിയാൽ കൃത്യം ഏഴാമത്തെ രാശിയിലായിരിക്കും കേതു . വർത്തുളമായ രാശിചക്രത്തെ ഇവ കൃത്യം രണ്ടു അർദ്ധഭാഗങ്ങളായി വിഭജിക്കുന്നു . രാഹുവിനേയും കേതുവിനേയും വെറും നിഴലുകളായിട്ടാണ് ജ്യോതിഷികൾ കാണുന്നത് . അതിനാൽ ഛായാഗ്രഹങ്ങൾ എന്ന് ഇവ പ്രസിദ്ധമാണ് .

താത്‌വികമായി ചിന്തിക്കുമ്പോൾ രാഹുവും കേതുവും ദോഷകാരകന്മാരാണ് . അവ ശെരിക്കും ഉള്ളതല്ല . എന്നാൽ ഇല്ലാത്തതുമല്ല . എന്നാൽ അവ ദോഷങ്ങളാണ് . വെറും സാങ്കല്പികമായ ഗ്രഹങ്ങളാണ് അവയെങ്കിലും ഇവയെ വളരെ സൂക്ഷിക്കണമെന്ന് ആചാര്യന്മാർ പറയുന്നുണ്ട് . ഒരു കാര്യത്തിന് ഉണ്ടാകുന്ന മറവാണ് രാഹു . ദോഷഭാഗമാണ് കേതു . പകുതി ശരീരമാണ് ഇവയ്ക്കുള്ളത് . അതിന്റെ തത്ത്വവും ഈ സാങ്കല്പികതയാണ് . കാര്യമില്ലാതെയുള്ള പ്രശ്നങ്ങൾ ഇവയുണ്ടാക്കുന്നു .


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya