റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്)
2001-ൽ കേരളത്തിൽ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി പിളർന്നുണ്ടായ കക്ഷിയാണ് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്). ആർ.എസ്.പി. (ബി) എന്നാണ് ചുരുക്കപ്പേര്. പാർട്ടി രൂപീകരിക്കപ്പെട്ട സമയത്ത് ബേബി ജോണായിരുന്നു പാർട്ടി നേതാവ്. 2001-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം മത്സരിച്ച ആർ.എസ്.പി. (ബി) സ്ഥാനാർത്ഥികളിൽ ഷിബു ബേബി ജോൺ (ബേബി ജോണിന്റെ പുത്രൻ), ബാബു ദിവാകരൻ എന്നിവർ വിജയിച്ചു. നാലു സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൽ 1.37% വോട്ടുകളാണ് ഈ കക്ഷിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിനുശേഷം ബാബു ദിവാകരൻ തൊഴിൽ വകുപ്പ് മന്ത്രിയാകുകയുണ്ടായി. 2005-ൽ ആർ.എസ്.പി. (ബി) ഐക്യജനാധിപത്യ മുന്നണി വിട്ടു. ഈ തീരുമാനം പാർട്ടി ജനറൽ സെക്രട്ടറി എ.വി. താമരാക്ഷന്റേതാണ് എന്ന് അഭിപ്രായമുയർന്നിരുന്നു. ബാബു ദിവാകരൻ പാർട്ടിയിൽ നിന്ന് വിഘടിച്ചുപോവുകയും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു. ആർ.എസ്.പി. (എം) ഐക്യജനാധിപത്യ മുന്നണിയിൽ ചേരുകയുണ്ടായി. [1] 2006-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ആർ.എസ്.പി. (ബി) ഒരു നിയോജകമണ്ഡലത്തിൽ മത്സരിച്ചിരുന്നു. മറ്റിടങ്ങളിൽ കക്ഷി ഇടതു ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തത്. 2009-ൽ ഈ കക്ഷി ജനാധിപത്യ സംരക്ഷണ സമിതിയുമായി ലയിക്കുകയുണ്ടായി[2]. 2012-ൽ യു.ഡി.എഫ്. സംവിധാനവുമായി തുടർന്നുപോകാൻ താല്പര്യമില്ലാത്തതിനാൽ എ.വി. താമരാക്ഷൻ ജെ.എസ്.എസിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി[3]. ഇത് സി.പി.എമ്മിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി [4]. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി.(ബി) ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയെപിന്തുണക്കുകയും പാർട്ടി ജനറൽ സെക്രട്ടറി എ.വി.താമരാക്ഷൻ ആലപ്പുഴയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. 2016ൽ ആർ.എസ്.പി (ബി) എൻ.ഡി.എ വിട്ടതായി പ്രഖ്യാപിക്കുകയും മാതൃ സംഘടനയായ ആർ.എസ്.പി യിലേക്ക് മടങ്ങുമെന്നും താമരാക്ഷൻ കോട്ടയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.എൻ.ഡി.എ മുന്നണിയുടെ ഭാഗമായി ഒരു സീറ്റിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി (ബി) മത്സരിച്ചത്. കോട്ടയം നഗരസഭയിലായിരുന്നു മത്സരം. ജില്ലാ സെക്രട്ടറി പ്രമോദ് ഒറ്റക്കണ്ടമായിരുന്നു സ്ഥാനാർഥി. 5 സ്ഥാഥാനാർത്ഥികൾ ജന വിധി തേടിയപ്പോൾ പ്രമോദ് ഒറ്റക്കണ്ടത്തിന് ലഭിച്ചത് 111 വോട്ട് ആയിരുന്നു . ഏറെ സാധ്യത ഉണ്ടായിിരുന്ന സി പി എം സ്ഥാനാർത്ഥി പി കെ തങ്കപ്പൻ 48 വോട്ടുകൾക്ക് പരാജയപ്പെട്ടു . പ്രധാന പൊതുജന സംഘടനകൾ
ഇതും കാണുക
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia