സാലിസ്ബറി പ്രഭു
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കൺസെർവേറ്റീവ് രാഷ്ട്രീയക്കാരനാണ് സാലിസ്ബറി പ്രഭു എന്നറിയപ്പെടുന്ന റോബെർട്ട് ആർതർ റ്റാൽബോട്ട് ഗ്യാസ്കോയ്ൻ-സെസിൽ (ജീവിതകാലം: 1830 ഫെബ്രുവരി 3 - 1903 ഓഗസ്റ്റ് 22)[1] . മൂന്നു പ്രാവശ്യമായി മൊത്തം പതിമൂന്നുവർഷത്തിലധികം അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. ബ്രിട്ടന്റെ വിദേശകാര്യസെക്രട്ടറിയായും ഇന്ത്യക്കുവേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1854-ലാണ് ഇദ്ദേഹം ബ്രിട്ടനിലെ പൊതുസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡെർബി പ്രഭുവിന്റെ കൺസർവേറ്റീവ് കക്ഷി സർക്കാറിൽ 1866-ൽ ഇന്ത്യക്കുവേണ്ടിയുള്ള സെക്രട്ടറിയായി. ബെഞ്ചമിൻ ഡിസ്രയേലി കൊണ്ടുവന്ന 1867-ലെ പരിഷ്കരണനിയമം തൊഴിലാളിൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ആരോപിച്ചാണ് അദ്ദേഹം 1867-ൽ ഈ സ്ഥാനത്തുനിന്ന് രാജിവച്ചത്. 1868-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് പ്രഭുസഭയിൽ അംഗമായി. 1874-ലെ ഡിസ്രയേലി സർക്കാരിൽ സാലിസ്ബറി വീണ്ടും ഇന്ത്യക്കുവേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായി. 1878-ൽ വിദേശകാര്യസെക്രട്ടറിയാകുകയും ബെർലിൻ കോൺഗ്രെസ്സിൽ നായകസ്ഥാനം വഹിക്കുകയും ചെയ്തു. 1880-ലെ തിരഞ്ഞെടുപ്പിൽ കൺസെർവേറ്റീവുകൾ പരാജയപ്പെടുകയും തൊട്ടടുത്ത വർഷം ഡിസ്രയേലി മരിക്കുകയും ചെയ്തപ്പോൾ സാലിസ്ബറി, പ്രഭുസഭയിലെ കൺസർവേറ്റീവ് കക്ഷിയുടെ നേതാവായി. 1885 ജൂണിൽ ലിബറൽ കക്ഷി നേതാവ് വില്ല്യം ഗ്ലാഡ്സ്റ്റോൺ രാജിവച്ചതിനെത്തുടർന്ന് സാലിസ്ബറി പ്രധാനമന്ത്രിയായി. തുടർന്ന് 1886 ജനുവരി വരെ ഈ സ്ഥാനത്ത് തുടർന്നു. ഐറിഷ് സ്വയംഭരണത്തിനെ അനുകൂലിച്ചുകൊണ്ട് ഗ്ലാഡ്സ്റ്റോൺ പ്രചരണം നടത്തിയപ്പോൾ സാലിസ്ബറി അതിനെതിരെയുള്ള നിലപാട് സ്വീകരിക്കുകയും ലിബറൽ കക്ഷിയിൽ നിന്ന് വേർപിരിഞ്ഞ ലിബറൽ യുണിയനിസ്റ്റ് കക്ഷിയുമായി സഖ്യമുണ്ടാക്കുകയും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കുകയും 1892 വരെ പ്രധാനമന്ത്രിയായിരിക്കുകയും ചെയ്തു. 1892-ൽ ഐറിഷ് നാഷണലിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് ഗ്ലാഡ്സ്റ്റോൺ അധികാരത്തിലേറിയത്. 1895-ലും 1900-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കൺസർവേറ്റിവ്-ലിബറൽ യൂണിയനിസ്റ്റ് സഖ്യം വിജയിക്കുകയും 1895 മുതൽ 1902 വരെ സാലിസ്ബറി വീണ്ടും പ്രധാനമന്ത്രിയായിരിക്കുകയുെ ചെയ്തു. 1903-ൽ അദ്ദേഹം മരണമടഞ്ഞു. ഇന്ത്യക്കുവേണ്ടിയുള്ള സെക്രട്ടറിബ്രിട്ടീഷ് സർക്കാറിൽ രണ്ടു തവണ സാലിസ്ബറി പ്രഭു ഇന്ത്യക്കുവേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായിരുന്നിട്ടുണ്ട്. 1866-67-ലെ ആദ്യ കാലയളവിൽ ഇദ്ദേഹം ഇന്ത്യയിലെ വൈസ്രോയ്ക്ക് അതിർത്തിനയം രൂപപ്പെടുത്തുന്നതിലും മറ്റു നയപരമായ കാര്യങ്ങളിലും കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നെങ്കിൽ പ്രധാനമന്ത്രി ബെഞ്ചമിൻ ഡിസ്രയേലിയുടെ കീഴിലുള്ള 1874-ലെ രണ്ടാം കാലയളവിൽ വൈസ്രോയിയായിരുന്ന നോർത്ത്ബ്രൂക്ക് പ്രഭുവിന്റെ നടപടികളിലും നയരൂപീകരണത്തിലും കൂടുതൽ കർക്കശമായ രീതിയിൽ ഇടപെടൽ നടത്തി. വൻകളിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന റഷ്യക്കാരെ പ്രതിരോധിക്കുന്നതിന് അഫ്ഗാനിസ്താനിൽ ബ്രിട്ടീഷ് സാന്നിദ്ധ്യം അനിവാര്യമാണ് എന്ന് ഡിസ്രയേലിയും സാലിസ്ബറിയും കരുതിയിരുന്നു. എന്നാൽ ഇന്ത്യയിലെ വൈസ്രോയിയായിരുന്ന നോർത്ത് ബ്രൂക്ക് പ്രഭു, അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന ജോൺ ലോറൻസ് വിഭാവനം ചെയ്ത നിഷ്ക്രിയത്വനയം (ഇംഗ്ലീഷ്: Masterly inactvity) പിന്തുടരുന്നയാളായിരുന്നു. അഫ്ഗാനിസ്താനിലെ അമീറായിരുന്ന ഷേർ അലിയെ സ്വാധീനിച്ച് അവിടെ ബ്രിട്ടീഷ് സാന്നിദ്ധ്യം അംഗീകരിപ്പിക്കണം എന്ന സാലിസ്ബറിയുടെ നിർദ്ദേശത്തെ നോർത്ത്ബ്രൂക്ക് പരമാവധി പ്രതിരോധിക്കുകയും തുടർന്ന് 1876-ൽ അദ്ദേഹം വൈസ്രോയ് സ്ഥാനം രാജിവക്കുകയും ചെയ്തു.[2] ഇദ്ദേഹത്തിനുപകരം ലിട്ടൺ പ്രഭുവിനെ ഇന്ത്യയിലെ വൈസ്രോയിയായി നിയമിക്കുകയും നിഷ്ക്രിയത ഉപേക്ഷിച്ച് ബ്രിട്ടീഷുകാർ മുന്നേറ്റനയത്തിലേക്ക് ചുവടുമാറ്റി. ഡിസ്രയേലിയുടെയും സാലിസ്ബറിയുടെയും നേതൃത്വത്തിലുള്ള ഈ നയംമാറ്റം രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന് കാരണമായി. അവലംബം
|
Portal di Ensiklopedia Dunia