സെഫാനിയായുടെ പുസ്തകംഎബ്രായ ബൈബിളിലും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലും കാണപ്പെടുന്ന ഒരു ഗ്രന്ഥമാണ് സെഫാനിയായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമതായി, ഹബക്കുക്കിന്റേയും ഹഗ്ഗായിയുടേയും ഗ്രന്ഥങ്ങൾക്കിടയിലാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. പ്രവാചകഗ്രന്ഥങ്ങളിലെ സാധാരണവിഷയങ്ങൾ തന്നെയാണ് ഇതിലും കൈകാര്യം ചെയ്യപ്പെടുന്നത്. അധർമ്മത്തിന്റേയും അന്യദൈവാരാധനയുടേയും പേരിൽ ഇസ്രായേൽ ജനത്തിനുള്ള വിമർശനവും വിനാശപ്രവചനവും ഇതിന്റെ ഭാഗമാണ്. അതിനൊപ്പം, ഇസ്രായേലിനെ ഔദ്ധത്യത്തോടെ പീഡിപ്പിച്ചതിന് ഇതരജനതകളുടെ നാശവും പ്രവചിക്കപ്പെടുന്നു. യെരുശലേമിന്റെ വിനാശത്തിന്റെ ദീർഘദർശനവും ഇതിൽ കാണാമെങ്കിലും വിനീതരും ധർമ്മിഷ്ടരുമായ ഒരു ജനത്തിന്റെ നിവാസസ്ഥാനമായുള്ള അതിന്റെ പുനരുദ്ധാരണത്തിന്റെ സദ്വാർത്ത പ്രവചിച്ചാണ് ഗ്രന്ഥം സമാപിക്കുന്നത്. യൂദയായിലെ യോശിയാ രാജാവിന്റെ കീഴിൽ ക്രി.മു.621-ൽ ആരംഭിച്ച മതനവീകരണത്തിനു തൊട്ടു മുൻപുള്ള ദശകമായിരിക്കാം ഈ പ്രവചനഗ്രന്ഥത്തിന്റെ പശ്ചാത്തലം.[1] ഗ്രന്ഥകർത്താവ്"യഹൂദാരാജാവും അമ്മോന്റെ പുത്രനുമായ യോശിയായുദെ നാളുകളിൽ ഹിസ്കിയായുടെ പുത്രനായ, അമര്യായുടെ പുത്രനായ ഗദല്യായുടെ പുത്രനായ കൂശിയുടെ പുത്രൻ സെഫാനിയായ്ക്ക് കർത്താവിൽ നിന്നുണ്ടായ അരുളപ്പാട്" എന്നൊരു മേൽക്കുറിപ്പോടെയാണ്(superscription) ഈ കൃതിയുടെ തുടക്കം. ഇത്ര ദീർഘമായ മേൽക്കുറിപ്പുള്ള മറ്റൊരു പ്രവാചക ഗ്രന്ഥമില്ല. ഗ്രന്ഥകാരനെക്കുറിച്ച് ആകെ ലഭ്യമായ അറിവ് ഈ കുറിപ്പിൽ ഉള്ളതാണ്. പ്രവാചകന്റെ പിതാവിന്റെ 'കൂശി' എന്ന പേരിന് കറുപ്പു നിറമുള്ളവൻ, എത്യോപ്യാക്കാരൻ[൧] എന്നൊക്കെയാണർത്ഥം.[2] അബ്രാഹവും അദ്ദേഹത്തിന്റെ സന്തതികളുമായുള്ള യഹോവയുടെ ഉടമ്പടിബന്ധത്തിൽ വിശ്വസിച്ച യഹൂദ സമൂഹം വംശപാരമ്പര്യത്തിനു കല്പിച്ചിരുന്ന പ്രാധാന്യമായിരിക്കണം, നാലാം തലമുറവരെയെത്തുന്ന വംശാവലി ചരിത്രം വഴി സ്വന്തം എബ്രായപാരമ്പര്യം സ്ഥാപിച്ച് പ്രവചനം തുടങ്ങാൻ പ്രവാചകനെ പ്രേരിപ്പിച്ചത്. ആ വംശാവലി ചെന്നെത്തുന്ന ഹിസ്കീയാ എന്ന പൂർവികൻ, യൂദയായുടെ ഏറ്റവും ധർമ്മിഷ്ടരായ ഭരണകർത്താക്കളിൽ ഒരുവനായി കണക്കാക്കപ്പെടുന്ന ഹീസ്കീയാ രാജാവാണെന്നു വാദമുണ്ട്.[3] ഉള്ളടക്കംമൂന്നദ്ധ്യായങ്ങൾ മാത്രം അടങ്ങുന്ന സെഫാനിയായുടെ പുസ്തകത്തിൽ ആദ്യാദ്ധ്യായം ഒന്നാം വാക്യം പ്രവാചകനേയും പ്രവചനകാലത്തേയും അവതരിപ്പിക്കുന്ന മേൽക്കുറിപ്പാണ്. കൃതിയുടെ ബാക്കി ഭാഗത്തെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം.[4]
കുറിപ്പുകൾ൧ ^ കൃതിയുടെ ഒരു ഭാഗത്ത് പ്രവാചകൻ എത്യോപ്യാക്കാരുടെ നാശവും അസന്ദിഗ്ദ്ധമയി പ്രവചിക്കുന്നുണ്ട്. "എത്യോപ്യാക്കാരെ, നിങ്ങളും എന്റെ വാളിനിരയാകും" എന്നാണ് പ്രവചനം.[5] അവലംബം
|
Portal di Ensiklopedia Dunia