ഫ്രാൻസിസ് ജോർജ്ജ്
2024 മുതൽ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന[1][2][3] എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കേരള കോൺഗ്രസ് നേതാവാണ് കെ. ഫ്രാൻസിസ് ജോർജ്.(ജനനം : 29 മെയ് 1955) 1999, 2004 എന്നീ വർഷങ്ങളിൽ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിൽ അംഗമായിരുന്നു. 2014-ൽ മാണി ഗ്രൂപ്പിൽ നിന്ന് പിളർന്ന് ജനാധിപത്യ കേരള കോൺഗ്രസ് പാർട്ടി രൂപീകരിച്ചെങ്കിലും 2020-ൽ പാർട്ടി വിട്ട് കേരള കോൺഗ്രസിൽ തിരിച്ചെത്തി. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോർജിൻ്റെ മകനാണ്.[4][5][6] ജീവിതരേഖകേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോർജിൻ്റെയും മാർത്തയുടേയും മകനായി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ 1955 മെയ് 29ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടി. കേരള വിദ്യാർത്ഥി കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം. കേരള കോൺഗ്രസ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കേരള കോൺഗ്രസ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനാണ്. ഫെഡറൽ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഫ്രാൻസിസ് ജോർജ് കെ.എം.മാണി, പി.ജെ. ജോസഫ് എന്നീ വിഭാഗങ്ങളായി കേരള കോൺഗ്രസ് പിളർന്നതോടെ 1987-ൽ കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിൽ ചേർന്നു. 1991-ൽ എറണാകുളം ജില്ലാ കൗൺസിൽ അംഗമായ ഫ്രാൻസിസ് ജോർജ് 1996, 1998 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999, 2004 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് ജോസഫ് പാർട്ടി ടിക്കറ്റിൽ ഇടുക്കിയിൽ നിന്ന് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ഇടുക്കിയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവായ പി.ടി.തോമസിനോട് പരാജയപ്പെട്ടു. 2010-ൽ ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കാബിനറ്റ് വകുപ്പ് മന്ത്രി സ്ഥാനം രാജി വച്ച പി.ജെ.ജോസഫിനൊപ്പം ഐക്യ ജനാധിപത്യ മുന്നണിയിൽ എത്തി മാണി ഗ്രൂപ്പിൽ ലയിച്ചു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് തർക്കത്തിനൊടുവിൽ മാണി ഗ്രൂപ്പിൽ നിന്ന് പിളർന്ന് ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച് വീണ്ടും ഇടത് മുന്നണിക്കൊപ്പം ചേർന്നു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും മാണി ഗ്രൂപ്പിൻ്റെ സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു. 2020-ൽ സ്വന്തം പാർട്ടി വിട്ട് വീണ്ടും യു.ഡി.എഫിൽ തിരിച്ചെത്തിയപ്പോൾ മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ട് ഇടത് മുന്നണിയിലെത്തി. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് വീണ്ടും മുന്നണി മാറി മത്സരിച്ചെങ്കിലും വീണ്ടും റോഷി അഗസ്റ്റിൻ തന്നെയാണ് ഇക്കുറിയും ജയിച്ചത്. നിലവിൽ 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ നിന്നുള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു.[7] എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവും സിറ്റിംഗ് എംപിയുമായ തോമസ് ചാഴിക്കാടനെ പരാജയപ്പെടുത്തിയാണ് 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.[8] തിരഞ്ഞെടുപ്പുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia