കേരള സർക്കാറിന്റെ 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2016 മാർച്ച് 1-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു[1][2] സാംസ്കാാരിക വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉച്ചക്ക് 12 മണിക്കാണു അവാർഡ് പ്രഖ്യാപിച്ചത്. ആകെ 79 ചിത്രങ്ങളാണു ജൂറിക്കു മുൻപിൽ അവാർഡിനായി പരിഗണിച്ചത്. സംവിധായകൻ മോഹനാണു ജൂറിയുടെ ചെയർമാൻ. ജോർജ് കിത്തു, എം.എ. വേണു, സുലക്ഷണ, ശരത്, ബി. ആർ. പ്രസാാദ്, വേണുഗോപാൽ, പ്രേംചന്ദ്, സോമൻ, സി.ആർ. രജമോഹൻ എന്നിവരാണു ചലച്ചിത്ര വിഭാഗത്തിലെ മറ്റു ജൂറി അംഗങ്ങൾ. എസ്. ജയചന്ദ്രൻ നായർ, രാജീവ് ഗോപാലകൃഷ്ണൻ, പവിത്രൻ, സി.ആർ. രാജമോഹൻ എന്നിവരാണു രചനാവിഭാഗത്തിലെ ജൂറി അംഗങ്ങൾ [3]സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചലച്ചിത്രം മികച്ച ചലച്ചിത്രമായും, ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിനു ദുൽഖർ സൽമാൻ മികച്ച നടനായും, ചാർലി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു പാർവ്വതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[3]
2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ, 2016 ഒക്റ്റോബർ 15 ന് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വച്ച് കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര ജേതാക്കൾക്ക് നൽകി. മലയാള ചലചിത്ര രംഗത്ത് പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന പ്രതിഭകളായ മധു, ശാരദ, ഷീല, ശ്രീകുമാരൻ തമ്പി, എം.കെ അർജുനൻ എന്നിവരെയും, ഓസ്‌കാർ പുരസ്‌കാര ജേതാവ് റസൂൽ പുക്കുട്ടിയെയും ചടങ്ങിൽ ആദരിച്ചു
മികച്ച കഥയ്ക്കുള്ള പുരസ്കാരം നേടിയ ഹരികുമാറിനെതിരെയായിരുന്നു ആദ്യം പുറത്തു വന്ന വിവാദം. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് ഹരികുമാറിനു മികച്ച കഥയ്ക്കുളള അവാർഡ് ലഭിച്ചത്.എന്നാൽ ഈ കഥ തന്റെതാണെന്ന വാദവുമായി നജീം കോയ രംഗത്തെത്തി[4].
മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചതിനു ശേഷം രമേശ് നാരായണൻ ചിത്രത്തിലെ നായകൻ പൃഥ്വിരാജിനെതിരെ രംഗത്തെത്തി. ചിത്രത്തിൽ തന്റെ ഗാനങ്ങൾ ഉൾപ്പെടുത്തരുതെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായും രമേശ് നാരായണൻ പറഞ്ഞു.[5] രമേശ് നാരായണന്റെ ഈ പ്രഖ്യാപനത്തിനു ശേഷം എന്ന് നിന്റെ മൊയ്തീൻ സംവിധായകൻ രമേശ് നാരായണനെതിരെ രംഗത്തെത്തി.
ശരീരത്തിന്റെ വലിപ്പവും നിറവും നോക്കിയാണ് അവാർഡുകൾ നൽകപ്പെടുന്നതെന്ന് നടൻ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. തനിക്ക് നിറവും വലിപ്പവും, വീക്ക്ലിയുടെ കവറിൽ വരാഞ്ഞതു കൊണ്ടാണു അവസാന റൗണ്ടിലെത്തിയിട്ടും അവാർഡിനു പരിഗണിക്കാഞ്ഞതെന്നും, സ്പെഷൽ ജൂറി പരിഗണന പോലും നൽകാതിരുന്നതെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ഇന്ദ്രൻസിന്റെ ഈ അഭിപ്രായത്തോട് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ചലച്ചിത്രനിരൂപകൻ ജി.പി. രാമചന്ദ്രൻ എന്നിവർ രംഗത്തെത്തി.[6]
മികച്ച ജനപ്രിയ ചിത്രത്തിനായി പ്രേമം ഒരു ഘട്ടത്തിലും പരിഗണിച്ചില്ലിരുന്നെന്ന ജൂറി ചെയർമാൻ മോഹന്റെ അഭിപ്രായമാണു മറ്റൊരു വിവാദത്തിനു വഴി തെളിച്ചത്. പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രന് സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെർഫെക്‌ട് സിനിമയാണ്. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക് വരുമ്പോൾ ഒരു ഉഴപ്പൻ നയമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരസ്‌ക്കാര ജേതാക്കളെ നിർണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല എന്നാണു മോഹൻ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ജൂറിക്കു പെരുന്തച്ചൻ കോംപ്ലക്സാണെന്ന് സംവിധായകൻ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചത്.[7]