ബന്ധൻ എക്സ്പ്രസ്
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന തീവണ്ടിയാണ് ബന്ധൻ എക്സ്പ്രസ് (ഇംഗ്ലീഷ്: Bandhan Express).[1] ഇന്ത്യൻ നഗരമായ കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഖുൽന വരെയാണ് ഈ തീവണ്ടി ഓടുന്നത്. ഇരു നഗരങ്ങളും തമ്മിലുള്ള 172 കിലോമീറ്റർ ദൂരം ഏകദേശം നാലര മണിക്കൂർ കൊണ്ട് ഓടിയെത്തുവാൻ ഈ തീവണ്ടിക്കു സാധിക്കുന്നു.[2] പൂർണ്ണമായും എയർ കണ്ടീഷണർ ഘടിപ്പിച്ച തീവണ്ടിയിൽ ആകെ 456 സീറ്റുകളാണുള്ളത്.[3] 2017 നവംബർ 9-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ വീഡിയോ കോൺഫറൻസിങ്ങിലൂടെ തീവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.[4] 2008-ൽ ആരംഭിച്ച കൊൽക്കത്ത – ധാക്ക മൈത്രി എക്സ്പ്രസും ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നുണ്ട്.[5] ചരിത്രംബ്രിട്ടീഷ് ഭരണകാലത്തു തന്നെ ബംഗാൾ പ്രവിശ്യയിലെ കൊൽക്കത്ത, ഗൊവലാണ്ട, ധാക്ക, നാരായൺഗഞ്ച് എന്നീ പ്രദേശങ്ങളിലൂടെ ഈസ്റ്റ് ബംഗാൾ മെയിൽ, ഈസ്റ്റ് ബംഗാൾ എക്സ്പ്രസ്, ബരിസാൽ എക്സ്പ്രസ് എന്നീ തീവണ്ടികൾ ഓടിയിരുന്നു. 1947-ൽ ഇന്ത്യയും പാകിസ്താനും സ്വതന്ത്രമായതോടെ പശ്ചിമ ബംഗാൾ ഇന്ത്യയുടെയും പൂർവ്വ ബംഗാൾ പാകിസ്താന്റെയും ഭാഗമായി മാറി. 1956-ൽ പൂർവ്വ ബംഗാളിനെ 'പൂർവ്വ പാകിസ്താൻ' എന്നു പുനർനാമകരണം ചെയ്തു. ഇന്ത്യാ വിഭജനം സൃഷ്ടിച്ച ആഘാതത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. എങ്കിലും പശ്ചിമബംഗാളിലെ കൊൽക്കത്തയെയും പൂർവ്വ പാകിസ്താനിലെ ഖുൽനയെയും ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന ബരിസാൽ എക്സ്പ്രസ് സർവീസ് തുടർന്നു.[6][7] 1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം ആരംഭിച്ചപ്പോൾ ഈ തീവണ്ടിയും നിർത്തലാക്കി.[8] 1971-ലെ ഇന്തോ-പാക് യുദ്ധത്തോടെ പൂർവ പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറുകയും ചെയ്തു. 1965 വരെ കൊൽക്കത്തയ്ക്കും പൂർവ്വ ബംഗാളിലെ (ഇപ്പോഴത്തെ ബംഗ്ലാദേശിലെ) ഖുൽനയ്ക്കും ഇടയിൽ ബരിസാൽ എക്സ്പ്രസ് തീവണ്ടി ഓടിയിരുന്നു. 1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഈ തീവണ്ടിയുടെ പ്രവർത്തനം നിർത്തിവച്ചു.[2] കൊൽക്കത്തയ്ക്കും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കും ഇടയിൽ സർവീസ് നടത്തുവാനായി 2008-ൽ മൈത്രി എക്സ്പ്രസ് എന്ന പുതിയ തീവണ്ടി ഉദ്ഘാടനം ചെയ്തു. 2017 ഏപ്രിലിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഒരു തീവണ്ടി സർവീസ് കൂടി ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായി.[4][9] ഉദ്ഘാടനം2017 നവംബർ 9-ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാരും ബംഗാൾ മുഖ്യമന്ത്രിയും ചേർന്ന് ബന്ധൻ എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.[9] ഇതോടൊപ്പം ചിറ്റഗോങ് – ധാക്ക പാതയിലെ ഭൈരവ്, തിതാസ് എന്നീ നദികൾക്കു മുകളിലുള്ള രണ്ടു പാലങ്ങളും ഉദ്ഘാടനം ചെയ്തു. ഏതാണ്ട് നൂറ് ദശലക്ഷം ഡോളറാണ് പാലങ്ങളുടെ നിർമ്മാണത്തിനു ചെലവായത്.[5] യാത്രഇന്ത്യയിലെ കൊൽക്കത്ത മുതൽ ബംഗ്ലാദേശിലെ ഖുൽന വരെയുള്ള 172 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണ് ബന്ധൻ എക്സ്പ്രസ് ഓടുന്നത്. ഇതിൽ 77 കിലോമീറ്റർ ദൂരം ഇന്ത്യയിലും 95 കി.മീ. ദൂരം ബംഗ്ലാദേശിലും ഉൾപ്പെടുന്നു. എല്ലാ വ്യാഴാഴ്ചകളിലും ബന്ധൻ എക്സ്പ്രസ് സർവീസ് നടത്തുന്നു. കൊൽക്കത്തയിൽ നിന്നും രാവിലെ 7:10-നു പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12:30-ഓടെ ഖുൽനയിൽ എത്തിച്ചേരുന്നു. ഇന്ത്യയിലെ പെട്രോപോൾ സ്റ്റേഷനിലും ബംഗ്ലാദേശിലെ ബെനാപോൾ സ്റ്റേഷനിലും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പ്രത്യേകതകൾബന്ധൻ എക്സ്പ്രസ്സിലെ എല്ലാ കോച്ചുകളും ശീതീകരിച്ചിരിക്കുന്നു. ആകെ 456 സീറ്റുകളുള്ളതിൽ 312 ചെയർ കാറും 144 ഫസ്റ്റ് ക്ലാസ് സീറ്റുകളും ഉൾപ്പെടുന്നു.[2] ഏതാണ്ട് 36 കിലോമീറ്റർ/മണിക്കൂർ വേഗതയിലാണ് തീവണ്ടിയുടെ സഞ്ചാരം.[10] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia